മാഡ്രിഡ്: യുവന്റസ് സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റോണാള്‍ഡോയ്ക്ക് 150 കോടി പിഴയും രണ്ട് വര്‍ഷം തടവ് ശിക്ഷയും. നികുതി വെട്ടിപ്പു കേസിലാണ് സ്പാനിഷ് കോടതിയുടെ കടുത്ത ശിക്ഷ. സ്പാനിഷ് നിയമത്തിന്റെ ആനുകൂല്യം ലഭിക്കുന്നതിനാല്‍ തടവു ശിക്ഷ അനുഭവിക്കേണ്ടി വരില്ല. സ്‌പെയിനിലെ കടുത്ത ടാക്‌സ് നിയന്ത്രണങ്ങള്‍ മൂലമാണ് റൊണാള്‍ഡോ ഇറ്റലിയിലേക്കു ചേക്കേറിയതെന്ന് ലാലിഗ പ്രസിഡന്റ് ഓസ്‌കാര്‍ ടെബാസ് ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് കോടതി വിധി.

പതിനാലു മില്യണ്‍ യൂറോയുടെ നികുതി വെട്ടിപ്പ് നടത്തിയതായി നേരത്തെ കോടതി കണ്ടെത്തിയിരുന്നു. എന്നാല്‍ പിന്നീട് ആറു ദശലക്ഷത്തോളമായി ചുരുങ്ങി. സമീപകാലത്ത് ഒരു ഫുട്ബോള്‍ താരം നികുതി വെട്ടിപ്പ് കേസില്‍ അടയ്ക്കേണ്ടി വന്ന ഏറ്റവും വലിയ തുകയാണ് റോണോയ്ക്ക് പിഴയായി ലഭിച്ചിരിക്കുന്നത്. സമാന കേസില്‍ ബാഴ്സോലണ താരം ലയണല്‍ മെസിക്കും പിഴ ലഭിച്ചിരുന്നു. ഏതാണ്ട് നാല് ദശലക്ഷം യൂറോ പിഴയും 21 മാസത്തെ തടവുമാണ് കോടതി വിധിച്ചത്. മാഞ്ചസ്റ്റര്‍ യുണെറ്റഡ് താരം അലക്സിസ് സാഞ്ചസ്, അര്‍ജന്റീന താരം മഷറാനോ എന്നിവരും നികുതി വെട്ടിപ്പു കേസില്‍ വന്‍തുക പിഴ അടക്കേണ്ടി വന്ന താരങ്ങളാണ്.

കേസിന്റെ ആദ്യഘട്ടം മുതല്‍ ആരോപണങ്ങളെ നിഷേധിച്ച റൊണാള്‍ഡോ പിന്നീട് കുറ്റം സമ്മതിച്ച് ഒത്തു തീര്‍പ്പിനൊരുങ്ങുകയായിരുന്നു. ഒത്തുതീര്‍പ്പിനു മുതിര്‍ന്നില്ലായെങ്കില്‍ ഒരു പക്ഷേ താരത്തിന് ജയിലില്‍ കിടക്കേണ്ടി വരുമായിരുന്നു. ലോകകപ്പിന്റെ അവസാനത്തോടെയാണ് റയല്‍ മാഡ്രിഡില്‍ നിന്ന് യുവന്റസിലേക്ക് ചേക്കേറാന്‍ റോണോ തീരുമാനിക്കുന്നത്. റെക്കോര്‍ഡ് തുകയ്ക്കായിരുന്നു കൈമാറ്റം. പിന്നാലെ ഫ്രാന്‍സ് ഫുട്ബോള്‍ ഇതിഹാസവും മുന്‍ റയല്‍ കോച്ചുമായി സിനദിന്‍ സിദാനും യുവന്റസ് പരിശീലക സ്ഥാനത്ത് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.