2018 ഏപ്രിൽ മുതൽ 2019 മാർച്ച് വരെ ബ്രിട്ടീഷ് രാഞ്ജിയും മറ്റ് അംഗങ്ങളും ചെലവഴിച്ച തുകയുടെ വിശദാംശങ്ങൾ പുറത്തു വിട്ടു. രാജകുടുംബം പുറത്തുവിട്ട വാർഷിക സാമ്പത്തിക റിപ്പോർട്ടിൽ ബ്രിട്ടീഷ് നികുതിദായകരിൽ നിന്ന് 81 മില്യൻ പൗണ്ട് ലഭിച്ചതായി പറയുന്നു. മുൻവർഷം ഇത് 76 മില്യൺ പൗണ്ട് ആയിരുന്നു. ഭക്ഷണത്തിനും വെള്ളത്തിനും ആയി 1.7 മില്യൺ പൗണ്ട് ചെലവാക്കി. ഇതിൽ വൈനിന് മാത്രമായി നാല് ലക്ഷം പൗണ്ട് ചെലവാക്കി. രാജ്ഞിയുടെ ട്രഷറർ സർ മൈക്കിൾ സ്റ്റീവൻസ് പറഞ്ഞു “2018 – 19 വർഷം രാജകുടുംബത്തിന് ഒരു തിരക്കേറിയ വർഷമായിരുന്നു”. ബക്കിങ്ങാം കൊട്ടാരവും ഹാരി രാജകുമാരന്റെയും പ്രിൻസ് രാജകുമാരന്റെയും വസതികളും നവീകരിക്കുന്നതിനായി 3.5 മില്യൺ പൗണ്ടാണ് ചെലവഴിച്ചത്. 1.5 മില്യൺ പൗണ്ട് മറ്റു നവീകരണ പ്രവർത്തനങ്ങൾക്കായും ചെലവഴിച്ചു.

 

10 വർഷ പ്രൊജക്റ്റിന്റെ രണ്ടാം വർഷമാണ് ഇത് (2019). ചരിത്രവും പ്രൗഡിയും നിലനിർത്തിക്കൊണ്ടുതന്നെ ഈ പ്രൊജക്റ്റിലൂടെ പല നല്ല മാറ്റങ്ങളും പുതിയ പദ്ധതികളും കൊണ്ടുവരാൻ സാധിക്കും എന്ന് സ്റ്റീവൻസ് പറഞ്ഞു. ഔദ്യോഗിക ആതിഥ്യത്തിനും വീട്ടുജോലിക്കും ആയി 2.3 മില്യൺ പൗണ്ട് ചെലവഴിച്ചു. ബക്കിങ്ങാം കൊട്ടാരം, വിൻഡ്സർ കൊട്ടാരം, സെന്റ് ജെയിംസസ് കൊട്ടാരം,ഹോളിറൂഡ്ഹൗസ് കൊട്ടാരം എന്നിവിടങ്ങളിലായി 240 സ്വീകരണ ചടങ്ങുകൾ നടന്നു. ഈ പാർട്ടികളിൽ ആകെ ഒരുലക്ഷത്തിഅറുപതിനായിരത്തോളം അതിഥികൾ പങ്കെടുത്തു. വൃത്തിയാക്കലിനും അലക്കലിനുമായി ആറു ലക്ഷം പൗണ്ട് ചെലവായി. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജൂണിലാണ് സന്ദർശനം നടത്തിയത്. ഇതിന്റെ ചെലവ് അടുത്ത വർഷമേ അറിയാൻ സാധിക്കൂ. വിവരസാങ്കേതികവിദ്യയ്ക്കായി 3.8 മില്യൺ പൗണ്ടാണ് ചെലവഴിച്ചത്. കഴിഞ്ഞ വർഷത്തെക്കാൾ 8 ലക്ഷം പൗണ്ടിന്റെ വർധനവാണ് ഉണ്ടായത്. അച്ചടി, തപാൽ, സ്റ്റേഷനറി എന്നിവയ്ക്കായി 1.1 മില്യൻ പൗണ്ടും ചെലവായി എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.