ഒടുവില്‍ അതു സംഭവിച്ചു. കിംവദന്തിയെന്ന് രാജകൊട്ടാരവും യാഥാര്‍ഥ്യമെന്നു പാപ്പരാസികളും ആവർത്തിച്ചുകൊണ്ടിരുന്ന വേര്‍പിരിയല്‍ പൂര്‍ണം. സത്യമെന്നു സംശയിച്ചെങ്കിലും അങ്ങനെ സംഭവിക്കരുതേ എന്ന് ചിലരെങ്കിലും ആഗ്രഹിച്ചുവെങ്കിലും അനിവാര്യമായത് സംഭവിച്ചു. ബ്രിട്ടിഷ് രാജകുടുംബത്തിലെ ഇളമുറക്കാരുടെ വേര്‍പിരിയില്‍. അതും കൊട്ടാരത്തില്‍ നവവധുക്കള്‍ എത്തിയതുമുതലുള്ള അഭ്യൂഹങ്ങള്‍ യാഥാര്‍ഥ്യമാണെന്നു തെളിയിച്ചുകൊണ്ട്.

രാജകുടുംബത്തിലെ പുതിയ തലമുറക്കാരായ ഹാരി-മേഗന്‍ ദമ്പതികളും വില്യം -കേറ്റ് ദമ്പതികളുമാണ് കൊട്ടാരത്തിലെ ഒരുമിച്ചുള്ള താമസവും ഓഫിസ് പ്രവര്‍ത്തനവും അവസാനിപ്പിച്ച് സ്വതന്ത്ര വീടുകളുടെ ചുമതല ഏറ്റെടുക്കുന്നത്. ഇങ്ങനെയൊരു വേര്‍പിരിയല്‍ വാര്‍ത്ത ഒരുവര്‍ഷമായി മാധ്യമങ്ങള്‍ പ്രവചിക്കുകയായിരുന്നെങ്കിലും ഇന്നലെയാണ് ബക്കിങ്‍ഹാം കൊട്ടാരം വാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

ഔദ്യോഗികമായി സസ്സക്സിലെ ഡ്യൂക്കും ഡച്ചസുമായ ഹാരിയും മേഗനും വിവാഹത്തിനുശേഷം വില്യം-കേറ്റ് ദമ്പതികള്‍ക്കൊപ്പം ഒരുമിച്ചായിരുന്നു താമസവും പ്രവര്‍ത്തനവും. പക്ഷേ ഇരുകൂട്ടര്‍ക്കുമിടയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉടലെടുത്തതിനെത്തുടര്‍ന്ന് കഴിഞ്ഞദിവസമാണ് എലിസബത്ത് രാജ്ഞി ഇരുദമ്പതികള്‍ക്കും വെവ്വേറെ താമസിക്കാന്‍ അനുമതി കൊടുത്തത്. രാജകൊട്ടാരത്തില്‍ വധുക്കളായി എത്തിയ യുവതികളാണ് അഭിപ്രായവ്യത്യാസത്തിനു പിന്നിലെന്നാണ് സംസാരം.

2017 ല്‍ ഒരുമിച്ചുജീവിക്കാന്‍ തുടങ്ങിയതിനെത്തുടര്‍ന്ന് ഹാരിക്കും മേഗനും സ്വതന്ത്രമായ ഓഫിസുകള്‍ ഉണ്ടായിരുന്നെങ്കിലും രാജകൊട്ടാരത്തോടു ചേര്‍ന്നായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ഇനി അവര്‍ ഫ്രോഗ്മോര്‍ കോട്ടേജിലേക്കു മാറുകയാണ്. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെന്നു പറയപ്പെട്ടിരുന്നെങ്കിലും ഇതുവരെയും പരസ്യമായ ഒരു സൂചനയും രാജകൊട്ടാരത്തില്‍നിന്നു പുറത്തുവന്നിട്ടില്ല. ലണ്ടനില്‍ കഴിഞ്ഞയാഴ്ച നടന്ന കോമണ്‍വെല്‍ത്ത് ഡൈ സര്‍വീസിലും ഇരുദമ്പതികളും ഒരുമിച്ചു പങ്കെടുത്ത് അഭ്യൂഹങ്ങള്‍ തെറ്റാണെന്നു തെളിയിക്കാന്‍ ശ്രമിച്ചിരുന്നു. മുന്‍ അമേരിക്കന്‍ നടി കൂടിയായ മേഗന്‍ വരുന്ന വസന്തകാലത്ത് ഒരു കുട്ടിക്ക് ജന്‍മം കൊടുക്കും. അതിനോടനുബന്ധിച്ച് കെനിങ്സണ്‍ കൊട്ടാരത്തില്‍നിന്ന് അവര്‍ വിന്‍ഡ്സര്‍ എസ്റ്റേറ്റിലേക്കു മാറാന്‍ ഒരുക്കം തുടങ്ങിക്കഴിഞ്ഞു.