എരുമേലി: വനത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ അജ്ഞാതന്റെ മൃതദേഹം താഴെയിറക്കാൻ 5000 രൂപ ആവശ്യപ്പെട്ടതോടെ എസ്ഐ തന്നെ മരത്തിൽ കയറി മൃതദേഹം താഴെയിറക്കി. എരുമേലി കനകപ്പലം വനത്തിൽ ഇന്നലെ ഉച്ചയോടെയാണ് പുരുഷനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവമറിഞ്ഞു പൊലീസും നൂറുകണക്കിന് ആളുകളും സ്ഥലത്തെത്തി

മൃതദേഹം താഴെയിറക്കാൻ സഹായിക്കാൻ കൂടി നിന്നവരോട് പൊലീസ് അഭ്യർഥിച്ചെങ്കിലും ആരും അടുക്കാൻ തയാറായില്ല. ദുർഗന്ധം കാരണം എല്ലാവരും അൽപ്പം അകലെ മാറിനിന്നു മൂക്കു പൊത്തി. ഇതിനിടെയാണ് മൃതദേഹം താഴെയിറക്കാമെന്നേറ്റ് ഒരാളെത്തിയത്. പക്ഷേ അയാൾ 5000 രൂപ പ്രതിഫലം ആവശ്യപ്പെട്ടു. എന്നാൽ എസ്ഐ ഇ.ജി.വിദ്യാധരൻ ഷൂസ് അഴിച്ചു വച്ച് 40 ഇഞ്ചോളം വണ്ണമുള്ള മരത്തിൽ കയറി. 15 അടി ഉയരത്തിൽ ചെന്നു കെട്ടഴിച്ചു സാവധാനം മൃതദേഹം താഴെയിറക്കി. തുടർന്നു മൃതദേഹം പരിശോധിക്കുകയും ചെയ്തു

മൃതദേഹം പിന്നീട് കാട്ടുവള്ളി ഉപയോഗിച്ച് ഉയർത്തിയത് എസ്ഐയും സിഐ എം.ദിലീപ് ഖാനും ഉൾപ്പെടുന്ന പൊലീസുകാരും നാട്ടുകാരനായ ഒരാളും ചേർന്നാണ്. എരുമേലി – വെച്ചൂച്ചിറ പാതയിലെ പ്ലാന്റേഷനിലാണ് മൃതദേഹം കണ്ടെത്തിയത്. 2 ദിവസം പഴക്കമുണ്ട്. മുണ്ടും ഷർട്ടുമാണ് വേഷം