തിരുവനന്തപുരം: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ വിമര്‍ശനമുന്നയിച്ച ജസ്റ്റിസുമാര്‍ക്കെതിരെ കടുത്ത ആരോപണവുമായി ആര്‍.എസ്.എസ് രംഗത്ത്. കുടിവെള്ളത്തില്‍ വിഷം കലര്‍ത്തുന്ന ഭീകര പ്രവര്‍ത്തനമാണ് ജഡ്ജിമാരുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്ന് ആര്‍എസ്എസ് പ്രജ്ഞാപ്രവാഹിന്റെ ദേശീയ തലവന്‍ ജെ. നന്ദകുമാര്‍ പറഞ്ഞു. ആര്‍.എസ്.എസിന് കീഴിലുള്ള ബൗദ്ധിക സംഘടനകളെ നിയന്ത്രിക്കുന്ന ഉന്നതസമിതിയാണ് പ്രജ്ഞാപ്രവാഹ്.

ജഡ്ജിമാര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട സുപ്രീംകോടതി മുന്‍ ജഡ്ജി ആര്‍.എസ്. സോധിയുടെ അഭിപ്രായത്തെ ആര്‍.എസ്.എസ് പിന്തുണയ്ക്കുന്നുവെന്നും ജെ. നന്ദകുമാര്‍ പറഞ്ഞു. മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണ് ജഡ്ജിമാര്‍ പ്രവര്‍ത്തിച്ചെതെന്നും നീതിന്യായ സംവിധാനത്തെ ട്രേഡ് യൂണിയന്‍ വത്കരിക്കുയാണ് ഇവര്‍ ചെയ്‌തെതെന്നും നന്ദകുമാര്‍ പ്രസ്താവനയില്‍ പറഞ്ഞു. കൂടാതെ സി.പി.ഐ നേതാവ് ഡി. രാജ ജഡ്ജിമാരിലൊരാളെ കണ്ടത് മറ്റാരുടെയോ പ്രതിനിധിയായാണെന്നും ജെ. നന്ദകുമാര്‍ ആരോപിച്ചു.

സിഖ് കലാപം പുനരന്വേഷിക്കാന്‍ പ്രത്യേക സമിതി വേണമെന്ന വിധി വന്ന് രണ്ടു ദിവസത്തിനകമാണ് ദീപക് മിശ്രയ്ക്കെതിരെ ജഡ്ജിമാര്‍ രംഗത്ത് വന്നിരിക്കുന്നത്. രാമജന്മഭൂമി കേസില്‍ വിധി 2019 ജൂലൈക്കു ശേഷം മതിയെന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിന്റെ ആവശ്യം ജസ്റ്റിസ് ദീപക് മിശ്ര തള്ളിയിരുന്നു. ഇപ്പോള്‍ നടക്കുന്ന കാര്യങ്ങള്‍ ഇതുമായും കൂട്ടിവായിക്കണമെന്നും ആര്‍.എസ്.എസ് നേതാവ് പറയുന്നു.

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കുമെതിരെ മുതിര്‍ന്ന നാല് ജഡ്ജിമാരായ ജെ. ചെലമേശ്വര്‍, രഞ്ജന്‍ ഗോഗോയ്, മദന്‍ ബി ലോക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവരാണ് വെള്ളിയാഴ്ച രാവിലെ കോടതി നടപടികള്‍ നിര്‍ത്തിവെച്ച് വാര്‍ത്താ സമ്മേളനം വിളിച്ചത്. നിവൃത്തികേടുകൊണ്ടാണ് ഇത്തരമൊരു നടപടിക്ക് മുതിര്‍ന്നതെന്നും ജനാധിപത്യം കാത്തുസൂക്ഷിക്കണമെങ്കില്‍ സുപ്രീംകോടതിയെ സംരക്ഷിക്കാന്‍ അടിയന്തര നടപടികള്‍ വേണമെന്നും ജസ്റ്റിസുമാര്‍ ആവശ്യപ്പെട്ടിരുന്നു.