ന്യൂഡല്‍ഹി: ചാനല്‍ ചര്‍ച്ചക്കിടയില്‍ മുസ്ലിം പണ്ഡിതനെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച് ആര്‍എസ്എസ് തത്വചിന്തകന്‍ സംഗീത് രാഗി. ന്യൂസ് 24 ചാനലിന്റെ ചര്‍ച്ചക്കിടയിലാണ് ആര്‍എസ്എസ് നേതാവിന്റെ കൈയ്യേറ്റ ശ്രമം. ചാനല്‍ ചര്‍ച്ചക്കിടയിലെ ഇടവേള സമയത്താണ് തെറിവിളിയുമായി സംഗീത് രാഗി മൗലാന സാജിദ് റഷീദിയുടെ നേര്‍ക്ക് തിരിഞ്ഞത്.

കാശ്മീരിലെ സൈനികര്‍ക്കെതിരായ വര്‍ദ്ധിച്ചു വരുന്ന ആക്രമണങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരുന്നു ന്യൂസ് 24 ചര്‍ച്ച. ആര്‍എസ്എസ് തത്വചിന്തകന്‍ സംഗീത് രാഗി, മുസ്ലിം പണ്ഡിതനായ മൗലാന സാജിദ് റഷീദി, കോണ്‍ഗ്രസ് നേതാവ് രാജിവ് ത്യാഗി എന്നിവരായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്തവര്‍. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 ഉം 35 ഉം തള്ളിക്കളയണമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത് സംഗീത് രാഗി പറഞ്ഞു. ഇനിനു മറുപടിയായി നിങ്ങളുടെ സര്‍ക്കാരല്ലേ ഭരിക്കുന്നതെന്ന് സാജിദ് റഷീദി പറഞ്ഞു. തുടര്‍ന്ന് പ്രകോപിതനായി സംഗീത് രാഗി റഷീദിയെ വിഡ്ഢിയെന്നും നിരക്ഷരനെന്നും പാകിസ്ഥാന്‍ ചാരനെന്നും വിളിച്ച് അധിക്ഷേപിക്കുകയായിരുന്നു.

കാര്യങ്ങള്‍ കൈവിട്ടു പോകുന്നത് മനസ്സിലാക്കിയ ചാനല്‍ അവതാരക പെട്ടന്ന് ഇടവേള ആവശ്യപ്പെട്ടു. തുടര്‍ന്ന് രാഗി റഷീദിയെ കൈയ്യേറ്റം ചെയ്യാനായി ഇരുന്ന സീറ്റില്‍ നിന്നും എഴുന്നേല്‍ക്കുകയായിരുന്നു. ചാനലിലെ ജീവനക്കാര്‍ ഇടപെട്ടാണ് കാര്യങ്ങള്‍ നിയന്ത്രണ വിധേയമാക്കിയത്.