തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. രണ്ട് പ്രതിപക്ഷ അംഗങ്ങള്‍ സ്പീക്കറുടെ ഡയസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് സഭ നിര്‍ത്തിവെച്ച് സ്പീക്കര്‍ ഇറങ്ങിപ്പോയി. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ ബഹളത്തോടെയാണ് ഇന്ന് സഭ ആരംഭിച്ചത്. സ്പീക്കര്‍ എല്ലാവരോടും ശാന്തമായി ഇരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ആരും അനുസരിക്കാന്‍ തയ്യാറായില്ല.

തുടര്‍ന്ന് പ്രതിഷേധവുമായി നടത്തളത്തിലിറങ്ങി പ്രതിപക്ഷ അംഗങ്ങള്‍ ബഹളമുണ്ടാക്കി. തുടര്‍ന്നായിരുന്നു അന്‍വര്‍ സാദത്ത് എംഎല്‍എയും ഐ.സി ബാലകൃഷ്ണന്‍ എംഎല്‍എയും സ്പീക്കറുടെ ഡയസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചത്. ഇവരെ ഐ.സി ബാലകൃഷ്‌ണെ ഹൈബി ഈഡനും കെ.എം ഷാജിയും ബലം പ്രയോഗിച്ചാണ് പിന്തിരിപ്പിച്ചത്. ഇതോടെ സഭാ നടപടികള്‍ അവസാനിപ്പിച്ച് സ്പീക്കര്‍ ഇറങ്ങിപ്പോയി. ചോദ്യോത്തര വേളയുടെ അവസാനഘട്ടത്തിലായിരുന്നു പ്രതിപക്ഷ പ്രതിഷേധം.

ചോദ്യോത്തര വേളയുടെ സമയത്ത് പ്രസംഗിച്ച മുഖ്യമന്ത്രി 45 മിനിറ്റെടുത്തെന്നും അത് മറ്റു അംഗങ്ങളുടെ സമയം കവര്‍ന്നെടുക്കുന്ന നടപടിയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. എന്നാല്‍ സഭ തുടങ്ങുമ്പോള്‍ തന്നെ പ്രതിപക്ഷ ബഹളം ആയതിനാലാണ് അങ്ങനെ സംഭവിച്ചതെന്ന് സ്പീക്കര്‍ മറുപടി നല്‍കി. മുഖ്യമന്ത്രി പ്രസംഗിക്കുന്ന സമയത്ത് പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായി നടുത്തളത്തിലിറങ്ങിയിരിന്നു. എന്നാല്‍ ബഹളത്തിനിടയിലും മുഖ്യമന്ത്രി പ്രസംഗം തുടര്‍ന്നു.