മുബൈ: രൂപയുടെ മൂല്യത്തില്‍ കനത്ത ഇടിവ്. ഡോളറിനെതിരെ 71 മൂല്യത്തിലാണ് ഇന്ത്യന്‍ കറന്‍സി. രാവിലെ 9.8ന് 70.96 നിലവാരത്തില്‍ തുടങ്ങിയ വ്യാപാരം പിന്നീട് 71ലെത്തുകയായിരുന്നു. കഴിഞ്ഞ ദിവസം 70.74 നിലവാരത്തിലായിരുന്നു വിപണി ക്ലോസ് ചെയ്തത്. രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവുണ്ടായെങ്കിലും പ്രവാസികള്‍ക്ക് ഇത് നേട്ടമായേക്കും.

രാജ്യത്തെ ഐടി, ഫാര്‍മ കമ്പനികള്‍ക്കും രൂപയുടെ മൂല്യം കുറയുന്നത് ഗുണകരമാണ്. അതേസമയം, വിദേശ വായ്പയെടുത്തിട്ടുള്ള കമ്പനികള്‍ക്ക് ഇത് ദോഷകരമാകും. ഇറക്കുമതിച്ചെലവിലും കാര്യമായ വര്‍ദ്ധനവുണ്ടാകും. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കൂടുന്നതും ഡോളറിന്റെ ആവശ്യം വര്‍ധിച്ചതുമാണ് രൂപയ്ക്ക് തിരിച്ചടിയായതെന്നാണ് വിലയിരുത്തല്‍. ചൈനയുടെ യുവാന്‍ ഉള്‍പ്പടെയുള്ള ഏഷ്യന്‍ കറന്‍സികളുടെ മൂല്യത്തിലും ഇടിവുണ്ടായിട്ടുണ്ട്.

ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാരയുദ്ധം മുറുകിയതോടെയാണ് ഇത്. ഇന്ന് രാജ്യത്തെ ജിഡിപി നിരക്കുകള്‍ പുറത്തു വിടാനിരിക്കെയാണ് രൂപയുടെ മൂല്യത്തില്‍ ഇടിവുണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ അവസാനിച്ച പാദത്തില്‍ 5.6 ശതമാനമായിരുന്നു ജിഡിപി. ഇത്തവണ 7.6 ശതമാനമാകും വളര്‍ച്ചയെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.