ബ്രിട്ടന് മുന്നറിയിപ്പായി പുതിയ ന്യൂക്ലിയര്‍ മിസേല്‍ പരീക്ഷിക്കാനൊരുങ്ങി റഷ്യ. ഹിരോഷിമയില്‍ ദുരന്തം വിതച്ച അമേരിക്കന്‍ ന്യൂക്ലിയര്‍ ബോംബിനേക്കാള്‍ 3000 മടങ്ങ് ശക്തിയുള്ള മിസേലാണ് റഷ്യ പരീക്ഷിക്കാന്‍ തയ്യാറെടുക്കുന്നത്. ബ്രിട്ടന്റെ ഇരട്ടി വലിപ്പമുള്ള രാജ്യത്തെ പൂര്‍ണമായും ഇല്ലാതാക്കാന്‍ പ്രാപ്തിയുള്ളതാണ് satan-2 എന്ന് പേരിട്ടിരിക്കുന്ന ന്യൂക്ലിയര്‍ മിസേല്‍. പുതിയ മിസേല്‍ പരീക്ഷണത്തോടെ ലോകത്തിന് യുദ്ധ സന്ദേശം നല്‍കുകയെന്നതാണ് റഷ്യന്‍ പ്രസിഡന്റ് പുടിന്‍ ലക്ഷ്യം വെക്കുന്നത്. റഷ്യയുടെ ഭീഷണി ഏറ്റവും കൂടുതല്‍ മുന്നറിയിപ്പ് നല്‍കുന്നത് ബ്രിട്ടനാണ്. റഷ്യന്‍ ഡബിള്‍ ഏജന്റും മകളും സാലിസ്‌ബെറിയില്‍ ആക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്ന് പ്രധാനമന്ത്രി തെരേസ മേയ് 23 റഷ്യന്‍ ഡിപ്ലോമാറ്റുകളെ പുറത്താക്കിയിരുന്നു. നടപടി റഷ്യക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ന്യൂക്ലിയര്‍ ആയുധം പരീക്ഷിക്കുന്നതിലൂടെ സൈനിക നീക്കത്തിന് തയ്യാറാണെന്ന സന്ദേശം നല്‍കുകയാണ് റഷ്യന്‍ പ്രസിഡന്റ് പുടിന്‍. സാധാരണ കാണുന്ന ന്യൂക്ലിയര്‍ ആയുധങ്ങളില്‍ നിന്ന് വ്യത്യസ്ഥമാണ് satan-2. ഫ്രാന്‍സിനെയും ബ്രിട്ടനെയും വെറും ഒരു മിസേല്‍ ആക്രമണത്തില്‍ തുടച്ചു നീക്കാനുള്ള ശക്തി ഈ ആയുധത്തിനുണ്ട്. താഴ്ന്ന പ്രതലത്തിലൂടെ സഞ്ചരിച്ച ദീര്‍ഘ ദൂര ആക്രമണങ്ങള്‍ നടത്താന്‍ കഴിവുള്ള മിസേലിനെ ലോഞ്ച് ചെയ്തതിനു ശേഷം കണ്ടെത്തുക അസാധ്യമാണ്. നോര്‍ത്ത് പോളിനേക്കാളും ദൂരകൂടുതലുള്ള സൗത്ത് പോളിലൂടെ സഞ്ചരിക്കാന്‍ ഇവയ്ക്ക് കഴിവുണ്ട്. അതുകൊണ്ടു തന്നെ അമേരിക്കന്‍ സാറ്റ്‌ലെറ്റുകള്‍ക്ക് ഇവയെ കണ്ടെത്തുക അസാധ്യമായിരിക്കും.

50 മെഗാടണ്‍ ന്യൂക്ലിയര്‍ വാഹക ശക്തിയുള്ള ഈ മിസേലുകള്‍ ഹിരോഷിമയില്‍ വര്‍ഷിച്ച ന്യൂക്ലിയര്‍ ബോംബിനേക്കാള്‍ 3000 മടങ്ങ് ശക്തിയുള്ളവയാണ്. രാജ്യം ആര്‍എസ്-28ന്റെ രണ്ടാം ഘട്ട പരീക്ഷണത്തിനായി തയ്യാറാണെന്ന് റഷ്യന്‍ ജനറല്‍ വാലെറി ഗെറാസിമോവ് റഷ്യന്‍ മാധ്യമം ടിഎഎസ്എസ് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. മിസേലിന്റെ ആദ്യ ഘട്ട പരീക്ഷണം കഴിഞ്ഞ ഡിസംബര്‍ അവസാനം നടന്നിരുന്നു. രണ്ടാം ഘട്ട പരീക്ഷണത്തിനായി ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ജനറല്‍ പറഞ്ഞു. satan-2 അടുത്ത വര്‍ഷം ആദ്യത്തോടെ റഷ്യന്‍ സൈന്യത്തിന്റെ ഭാഗമാകും.