ലണ്ടന്‍: റഷ്യക്കെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താനുള്ള യുകെയുടെ നീക്കം കൂടുതല്‍ സൈബര്‍ ആക്രമണങ്ങള്‍ ക്ഷണിച്ചു വരുത്തുമെന്ന് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായ സെര്‍ജി സ്‌ക്രിപാലിനും മകള്‍ക്കും നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മോസ്‌കോയുമായി ലണ്ടന്റെ ബന്ധം മോശമായിരിക്കുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. 40 വര്‍ഷത്തിനിടെ ഏറ്റവും മോശമായ നിലയിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധമെന്നാണ് വിലയിരുത്തപ്പെടുന്നത്. യുകെയില്‍ സ്ഥിരതാമസമാക്കിയിരുന്ന മുന്‍ ബ്രിട്ടീഷ് ചാരനും റഷ്യന്‍ സൈനിക ഇന്റലിജന്‍സ് ഓഫീസറുമായി സ്‌ക്രിപാലിനെയും മകളെയും റഷ്യയില്‍ നിന്ന് തിരികെയെത്തിയ ശേഷം വിഷവാതകം ശ്വസിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. റഷ്യയാണ് ആക്രമണത്തിന് പിന്നിലെന്നാണ് യുകെ ആരോപിക്കുന്നത്.

ലണ്ടനിലുള്‍പ്പെടെയുള്ള റഷ്യന്‍ വസ്തുക്കളില്‍ അധികാരം സ്ഥാപിച്ചുകൊണ്ടാണ് ഇതിനോട് പ്രതികരിക്കേണ്ടതെന്നാണ് ബക്കിംഗ്ഹാം യൂണിവേഴ്‌സിറ്റിയിലെ സെന്റര്‍ ഫോര്‍ സെക്യൂരിറ്റി ആന്‍ഡ് ഇന്റലിജന്‍സ് സ്റ്റഡീസ് ഡയറക്ടര്‍ ആന്തണി ഗ്ലീസ് പറയുന്നത്. അതേസമയം റഷ്യന്‍ തിരിച്ചടിയെ പ്രതിരോധിക്കാനും ഗവണ്‍മെന്റ് തയ്യാറെടുത്തിരിക്കണം. തിരിച്ചടിയായി യുകെ നേരിടേണ്ടി വരിക ഒരു സൈബര്‍ ആക്രമണമായിരിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഫ്രാന്‍സ്, ജര്‍മനി, ബള്‍ഗേറിയ, യുക്രൈന്‍, എസ്റ്റോണിയ എന്നിവിടങ്ങളില്‍ അതാണ് കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്രിട്ടന്‍ റഷ്യന്‍ സൈബര്‍ അറ്റാക്കുകള്‍ക്ക് ഏറ്റവും സാധ്യതയുള്ള പ്രദേശമായി മാറിയിരിക്കുകയാണെന്ന് കഴിഞ്ഞ മാസം ആര്‍മി തലവന്‍ സര്‍.നിക്ക് കാര്‍ട്ടര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പാശ്ചാത്യ ലോകത്തോട് റഷ്യ ആരംഭിച്ചിരിക്കുന്ന പുതിയ ശീതയുദ്ധത്തില്‍ ഏറ്റവുമൊടുവിലെ സംഭവമാണ് സ്‌ക്രിപാലിനെതിരെയുണ്ടായ ആക്രമണമെന്നും വിദഗ്ദ്ധര്‍ വിലയിരുത്തുന്നു. ഈ ആക്രമണത്തിന് റഷ്യന്‍ പ്രസിഡന്റിന്റെ അംഗീകാരമോ അറിവോ ഇല്ലെന്നാണ് കരുതുന്നത്. റഷ്യന്‍ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസിന്റെ ഏജന്റുമാര്‍ സ്വയം നടത്തിയ കൃത്യമായിരിക്കാം ഇതെന്നും വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു,