ന്യൂസ് ഡെസ്ക്

മോസ്കോയ്ക്കു സമീപം റഷ്യൻ പാസഞ്ചർ എയർലൈനർ തകർന്നു വീണു. അപകടത്തിൽ വിമാനത്തിൽ ഉണ്ടായിരുന്ന എല്ലാവരും മരിച്ചതായി ഭയക്കുന്നു. ആരും ജീവനോടെ ഉണ്ടാവാൻ സാധ്യത ഇല്ലെന്നാണ് അധികൃതർ പറയുന്നത്. 65 യാത്രക്കാരും 6 ക്രൂ മെമ്പേഴ്സുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇന്ന് ഡോമോഡെഡോവോ എയർപോർട്ടിൽ നിന്ന് പറന്നുയർന്ന വിമാനത്തിന് കൺട്രോൾ റൂമുമായി ഉള്ള ബന്ധം ഏതാനും മിനിട്ടുകൾക്കുള്ളിൽ നഷ്ടപ്പെടുകയായിരുന്നു.

സാരറ്റോവ് എയർലൈൻസിന്റെ ദി ആന്റനോവ് An-148 വിമാനം ഉറാൽസിലെ ഓർസ്ക് സിറ്റിയിലേക്ക് ആഭ്യന്തര സർവീസ് നടത്തുന്നതിനിടെ ആണ് തകർന്നു വീണത്. സമീപ വില്ലേജായ അർഗുണോവോ നിവാസികൾ തീഗോളമായി എയർലൈനർ നിലം പതിക്കുന്നതിന് ദൃസാക്ഷികളായി. അപകടത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ അഗാധമായ ദു:ഖം രേഖപ്പെടുത്തി. സ്റ്റേറ്റ് ടെലവിഷൻ പുറത്തുവിട്ട വീഡിയോയിൽ മഞ്ഞ് പുതച്ച് കിടക്കുന്ന പ്രദേശത്ത്  തകർന്ന വിമാനത്തിന്റെ അവശിഷ്ടങ്ങൾ കാണാം. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവർത്തകർക്ക് ദുരന്ത സ്ഥലത്തേയ്ക്ക് എത്തിപ്പെടുന്നതിൽ ബുദ്ധിമുട്ടാക്കുന്നുണ്ട്.