മോസ്‌കോ: റേഡിയോ ആക്ടീവ് സുനാമി സൃഷ്ടിക്കാന്‍ കഴിവുള്ള ആണവായുധം പരീക്ഷിക്കാനൊരുങ്ങി റഷ്യ. ശക്തിയേറിയ ആണവായുധങ്ങളെ വഹിക്കാന്‍ പ്രാപ്തയുള്ള അണ്ടര്‍ വാട്ടര്‍ വെഹിക്കിളാണ് ഇപ്പോള്‍ പരീക്ഷിക്കാനൊരുങ്ങുന്നത്. നേരത്തെ ഇത് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നിരിന്നെങ്കിലും അധികൃതര്‍ സ്ഥിരീകരിച്ചിരുന്നില്ല. എന്നാല്‍ പുതിയ ആയുധത്തിന് പേര് നിര്‍ദേശിക്കാന്‍ പബ്ലിക്ക് പോള്‍ നടത്തിയതോടെയാണ് റഷ്യയുടെ നീക്കം വാര്‍ത്തകളിലിടം പിടിച്ചിരിക്കുന്നത്. നാവിക കേന്ദ്രങ്ങള്‍, അന്തര്‍വാഹിനികള്‍, തീരദേശങ്ങളിലുള്ള സൈനിക കേന്ദ്രങ്ങള്‍ തുടങ്ങിവ ആക്രമിക്കാന്‍ പ്രാപ്തിയുള്ള പുതിയ ആയുധത്തിന് 100 മെഗാടണ്‍ വരെ ഭാരം വഹിക്കാന്‍ കഴിയും.

തീരപ്രദേശങ്ങളെ മുഴുവനായും ഇല്ലാതാക്കാനുള്ള ആണവായുധങ്ങള്‍ വഹിക്കാന്‍ പ്രാപ്തിയുള്ള ഇത്തരം യുയുവി ലോകത്തിലെ തന്നെ ആദ്യത്തെതാണ്. ഗ്രീക്ക് പുരാണ പ്രകാരം കടലിന്റെയും ഭൂകമ്പങ്ങളുടെയും രാജാവായ പൊസീഡോണിന്റെ പേരാണ് യുയുവിക്ക് നല്‍കിയിരിക്കുന്നത്. സുനാമിയിലൂടെ ഒരു പ്രദേശം മുഴുവന്‍ തച്ചുതകര്‍ക്കാന്‍ ശേഷിയുള്ള ആണവായുധങ്ങള്‍ വഹിക്കാന്‍ കഴിയുന്ന യുയുവിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ റഷ്യന്‍ പ്രതിരോധരംഗം തയ്യാറാകുന്നില്ലെന്ന് അന്താരാഷ്ട്ര മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ ഫ്രാന്‍സിന്റെ വലിപ്പമുള്ള രാജ്യങ്ങളെ മുഴുവന്‍ തകര്‍ക്കാന്‍ ശേഷിയുള്ള ആണവായുധം റഷ്യ വികസിപ്പിച്ചെടുത്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നോര്‍ത്ത് പോളില്‍ നിന്നും സൗത്ത് പോളില്‍ നിന്നും ഒരുപോലെ ആക്രമണം നടത്താന്‍ ഇവയ്ക്ക് കഴിയുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.

പൊസീഡോണ്‍ വൈകാതെ തന്നെ പ്രവര്‍ത്തനക്ഷമമാകുമെന്ന റഷ്യ വ്യക്തമാക്കി. അവസാനഘട്ടം പരീക്ഷണമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ റഷ്യ പുറത്തുവിട്ടിട്ടുണ്ട്. ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങള്‍ക്ക് മറുപടിയായി അമേരിക്ക നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് പുതിയ ആയുധം പരീക്ഷിക്കാന്‍ റഷ്യയെ നിര്‍ബന്ധിതരാക്കിയിരിക്കുന്നത്. ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങള്‍ അമേരിക്ക കണ്ടെത്തിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പൊസീഡോണുമായി ബന്ധപ്പെട്ട ഗവേഷണം റഷ്യ ആരംഭിച്ചിട്ട് ഏതാണ്ട് 8 വര്‍ഷത്തോളമായി എന്നാണ് അമേരിക്കന്‍ ചാരവൃത്തങ്ങള്‍ നല്‍കുന്ന വിവരം. യൂറോപ്യന്‍ രാജ്യങ്ങളെ ഭയപ്പെടുത്താനാണ് പുതിയ ആയുധം ധൃതിയില്‍ പരീക്ഷിക്കുന്നതെന്നും സൂചനയുണ്ട്.

വീഡിയോ കാണാം.