യു ട്യൂബിലൂടെ ഏറ്റവുമധികം വരുമാനമുണ്ടാക്കി ഏഴ് വയസുകാരന്‍ . കുട്ടികളുടെ കളിപ്പാട്ടങ്ങളുെട വിശകലനം നടത്തുന്ന അമേരിക്കന്‍ ബാലന്‍റെ പ്രതിവര്‍ഷവരുമാനം 220 ലക്ഷം ഡോളറാണ്. അതായത് 155 കോടി രൂപയിലേറെ.

റയന്‍ ടോയ്സ് റിവ്യൂ എന്ന സ്വന്തം യൂ ട്യൂബ് ചാനല്‍ വഴി കളിപ്പാട്ടങ്ങള്‍ വിശകലനം ചെയ്താണ് റയന്‍ തുക സ്വന്തമാക്കിയത്. 2017 ജൂണ്‍ മുതല്‍ 2018 ജൂണ്‍ വരെയുള്ള ഒരു വര്‍ഷക്കാലത്തെ വരുമാണ് റയാനെ യു ട്യൂബ് വരുമാനത്തില്‍ ഒന്നാമതെത്തിച്ചത്. 2015ലാണ് റയന്‍ യു ട്യൂബ് ചാനല്‍ തുടങ്ങിയത്. ഇതിനകം 170ലക്ഷം ഫോളോവേഴ്സും 26 ബില്യന്‍ വ്യൂസും ചാനലിനുണ്ട്. പ്രായപൂര്‍ത്തിയാകുന്നതുവരെ വരുമാനത്തിന്റെ 15 ശതമാനം കൊക്കൂണ്‍ അക്കൗണ്ടില്‍ ഭദ്രമായിരിക്കും. ബാക്കി തുകയില്‍ നല്ലൊരു പങ്ക് പുതിയ കളിപ്പാട്ടങ്ങള്‍ വാങ്ങാനും വീഡിയോയുടെ നിര്‍മാണചെലവിലേക്കുമാണ് പോകുന്നത്.

ക്യാമറയ്ക്ക് മുന്നില്‍ അല്ലാത്തപ്പോള്‍ മറ്റ് ബിസിനസ് സംരംഭങ്ങളുമായി തിരക്കിലാണ് റയന്‍. സ്വന്തം വീഡിയോകള്‍ ചെറിയ മാറ്റങ്ങളോടെ ആമസോണ്‍ , ഹുലു എന്നിവ വഴി വിതരണം ചെയ്യാന്‍ കരാറായി കഴിഞ്ഞു. വാള്‍മാര്‍ട്ടില്‍ മാത്രം വില്‍പന ചെയ്യാനായി റയന്‍സ് വേള്‍സ് എന്ന പേരില്‍ ടോയ്സിന്റെയും വസ്ത്രങ്ങളുെട കലക്ഷനും തുടങ്ങിയിട്ടുണ്ട്. പുതിയ കരാറുകളൊന്നും ഈ വര്‍ഷത്തെ വരുമാനത്തില്‍ ഉള്‍പ്പെട്ടിട്ടില്ല. അടുത്ത വര്‍ഷത്തെ വരുമാനം ഇരട്ടിയാകുമെന്ന് ചുരുക്കം.