ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധിക്കെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കുന്നു. റിട്ട് ഹര്‍ജികള്‍ ഇന്ന് രാവിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ച് പരിഗണിക്കും. നാല് റിട്ടുകളാണ് ലഭിച്ചിരിക്കുന്നത്. ഭരണഘടനാ ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുന്ന 49 ഹര്‍ജികള്‍ കോടതിക്ക് ലഭിച്ചിട്ടുണ്ട്. ഇവ ഉച്ചക്കു ശേഷം മൂന്നു മണിക്ക് അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കും. ചേംബറിലായിരിക്കും ഇവ പരിഗണിക്കുക.

ചേംബറില്‍ വെച്ചുതന്നെ ഹര്‍ജികള്‍ തള്ളാനോ തുറന്നകോടതിയില്‍ വാദം കേള്‍ക്കണമെന്ന് തീരുമാനിക്കാനോ അഞ്ചംഗ ബെഞ്ചിന് സാധിക്കും. ശബരിമലക്കേസില്‍ കോടതി പരിഗണിച്ച രേഖകളില്‍ വ്യക്തമായ പിഴവ് സംഭവിച്ചെന്ന് ബെഞ്ചിലെ ഭൂരിപക്ഷം ജഡ്ജിമാര്‍ക്കും ബോധ്യപ്പെട്ടാല്‍ മാത്രമേ തുറന്ന കോടതിയിലേക്ക് കേസ് മാറ്റുകയുള്ളു. അപ്രകാരമാണെങ്കില്‍ എതിര്‍കക്ഷികള്‍ക്ക് നോട്ടീസയക്കുകയും തുറന്ന കോടതിയില്‍ വാദത്തിനുള്ള ദിവസം കോടതി നിശ്ചയിക്കുകയും ചെയ്യും. വിധിയില്‍ മാറ്റം വരുത്തണമെങ്കില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കണം.

ചീഫ് ജസ്റ്റിസിനുപുറമേ, ജസ്റ്റിസുമാരായ എ.എം. ഖന്‍വില്‍കര്‍, റോഹിങ്ടണ്‍ നരിമാന്‍, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് പുനഃപരിശോധനാ ഹര്‍ജികള്‍ പരിശോധിക്കുക. അഭിഭാഷകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ചേംബറില്‍ പ്രവേശനമുണ്ടാവില്ല. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര സ്ത്രീ പ്രവേശന വിധഘിയില്‍ എതിരഭിപ്രായം രേഖപ്പെടുത്തിയിരുന്നു. റിട്ട് ഹര്‍ജിയില്‍ വിധി പറഞ്ഞതിനെതിരേ പുതിയ റിട്ടുകള്‍ സുപ്രീംകോടതി പ്രോത്സാഹിപ്പിക്കാറില്ല. റിട്ട് ഹര്‍ജികള്‍ തള്ളുന്നില്ലെങ്കില്‍ പുനഃപരിശോധനാ ഹര്‍ജിക്കൊപ്പം പരിഗണിക്കുകയോ വിശാല ബെഞ്ചിന് വിടുകയോ ചെയ്തേക്കാം. സുപ്രീം കോടതി നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സൂക്ഷമമായി നിരീക്ഷിക്കുന്നുണ്ട്.