പത്തനംതിട്ട: മകരവിളക്ക് ദർശിക്കാനൊരുങ്ങി സന്നിധാനവും അയ്യപ്പ ഭക്തരും. നാളെയാണ് മകരവിളക്ക്. ശബരിമല സന്നിധാനവും പരിസരപ്രദേശവും തീർത്ഥാടകരെ കൊണ്ട് നിറയുകയാണ്. മകരവിളക്കിന് മുന്നോടിയായുള്ള ശുദ്ധിക്രിയകള്‍ ഇന്ന് പൂർത്തിയാകും. മകരസംക്രമപൂജ കണക്കിലെടുത്ത് ഇന്ന് രാത്രി നട അടക്കില്ല. മകരവിളക്കിനോട് അനുബന്ധിച്ചുള്ള പമ്പവിളക്കും പമ്പ സദ്യയും ഇന്ന് നടക്കും.

കനത്ത സുരക്ഷയിൽ ശബരിമല തിരുവാഭരണ ഘോഷയാത്ര തിങ്കളാഴ്ച പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു. ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ളയുടെ നേതൃത്വത്തിലുള്ള 25 അംഗ സംഘ ഘോഷയാത്ര ഉച്ചക്ക് ഒരുമണിയോടെയാണ് പുറപ്പെട്ടത്.

പരമ്പരാഗത പാതയിലൂടെ സഞ്ചരിക്കുന്ന ഘോഷയാത്രക്ക് വിവിധ ക്ഷേത്രങ്ങളിലും വീടുകളിലും സ്വീകരണമൊരുക്കും. മകരവിളക്ക് ദിവസം വൈകിട്ട് സന്നിധാനത്തെത്തുന്ന തിരുവാഭരണ ഘോഷയാത്രയെ തന്ത്രിയും മേൽശാന്തിയും ദേവസ്വം അധികൃതരും വരവേൽക്കും. തുടർന്ന് തിരുവാഭരണം ചാർത്തി ദീപാരാധനയും പൂജയും നടക്കും.

മകരവിളക്കിനോടനുബന്ധിച്ച് കൂടുതൽ പോലീസ് സേനാംഗങ്ങളെ ശബരിമലയിൽ വിന്യസിച്ചിട്ടുണ്ട്. പമ്പ ഹിൽട്ടോപ്പിൽ മണ്ണിടിയാൻ സാധ്യത ഉള്ളതിനാൽ വിളക്ക് ദർശിക്കാൻ തീർത്ഥാടകർ പ്രവേശിക്കുന്നത് വിലക്കി കലക്ടർ പി ബി നൂഹ് ഉത്തരവിറക്കി. മകരവിളക്ക് സമയത്തെ തിരക്ക് കണക്കിലെടുത്ത് കൂടുതൽ പാർക്കിംഗ് സൗകര്യം ഏർപ്പടുത്തിയിട്ടുണ്ട്.

മകരവിളക്ക് തീർഥാടനം കഴിഞ്ഞ് അയ്യപ്പ ക്ഷേത്രനട അടയ്ക്കുന്നത് 21നായിരിക്കും. ദേവസ്വം ബോർഡ് ആദ്യം ഇറക്കിയ ഉത്തരവ് അനുസരിച്ച് 20നു രാവിലെ അടയ്ക്കുമെന്നായിരുന്നു. മകരവിളക്കിന് മാളികപ്പുറത്തു നിന്ന് അഞ്ച് ദിവസത്തെ എഴുന്നള്ളിപ്പാണു വേണ്ടത്. മകരവിളക്ക് 15നായതിനാൽ ഗുരുതി ദിവസം എഴുന്നള്ളിപ്പ് ഉണ്ടാകില്ല. 20ന് നട അടച്ചാൽ നാല് എഴുന്നള്ളിപ്പു മാത്രമേ നടക്കൂ.

20ന് നടയടച്ചാൽ അത് ആചാരലംഘനമാകുമെന്നതിനാൽ അത് പാടില്ലെന്നു കാണിച്ചു തന്ത്രി കണ്ഠര് മഹേഷ് മോഹനര് ദേവസ്വത്തിനു കത്ത് നൽകിയതിനെത്തുടർന്നാണു നീട്ടിയത്. ഇതനുസരിച്ചു 19 വരെ നെയ്യഭിഷേകം ഉണ്ട്. പന്തളം രാജപ്രതിനിധിയുടെ സാന്നിധ്യത്തിൽ അന്നു കളഭാഭിഷേകവും നടക്കും. തീർഥാടനത്തിനു സമാപനം കുറിച്ചുള്ള ഗുരുതി 20നു നടക്കും. അന്നു വരെ മാത്രമേ തീർഥാടകർക്കു ദർശനമുള്ളൂ. 21നു രാവിലെ ഏഴിനു നട അടയ്ക്കും.