തിരുവനന്തപുരം: ശബരിമലയിലെ നടവരവ് കുറയ്ക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നടവരവ് കുറഞ്ഞത് സര്‍ക്കാരിന് ഒരിക്കലും പ്രതിസന്ധിയുണ്ടാക്കില്ല. എന്നാല്‍ ദേവസ്വം ബോര്‍ഡിനെ ഇത് ബാധിക്കുമെന്ന് ദേവസ്വം മന്ത്രി പറഞ്ഞു. എന്നാല്‍ ദേവസ്വം ബോര്‍ഡിലെ ശമ്പളം, ആനുകൂല്യങ്ങള്‍ തുടങ്ങിയവ വിതരണം ചെയ്യുന്നതില്‍ ഇത് പ്രയാസമുണ്ടാക്കും. എന്നാല്‍ ദേവസ്വം ബോര്‍ഡിന് പ്രതിസന്ധിയുണ്ടായാല്‍ സര്‍ക്കാര്‍ സഹായിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

വരുംദിവസങ്ങളില്‍ നടവരവ് വര്‍ധിക്കുമെന്നാണ് പ്രതീക്ഷ. മുന്‍വര്‍ഷങ്ങളിലും നടവരവ് കുറയ്ക്കാന്‍ സംഘപരിവാര്‍ ശ്രമം നടത്തിയിട്ടുണ്ടെന്നും, ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടേണ്ട സാഹചര്യമുണ്ടായാല്‍ നോക്കാമെന്നും മന്ത്രി പറഞ്ഞു. യുവതീ പ്രവേശനം രണ്ടു ദിവസത്തേക്ക് നിജപ്പെടുത്താനുള്ള പ്രൊപ്പോസല്‍ സര്‍ക്കാര്‍ മുന്നോട്ട് വച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കോടതി തീരുമാനം എന്തായാലും അനുസരിക്കും. തന്ത്രിയും മുഖ്യമന്ത്രിയുമായി ഇക്കാര്യത്തില്‍ പിന്നീട് ആശയ വിനിമയം നടത്തിയതായി അറിയില്ലെന്നും കടകംപള്ളി വ്യക്തമാക്കി.

നടവരവ് കുറഞ്ഞതില്‍ ആശങ്കയില്ലെന്ന് കഴിഞ്ഞ ദിവസം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ പറഞ്ഞിരുന്നു. ക്ഷേത്രങ്ങളെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ക്ഷേത്ര വരുമാനം ചെലവാക്കുന്നത് ഹൈന്ദവര്‍ക്ക് വേണ്ടി തന്നെയാണ്. സര്‍ക്കാര്‍ എക്കാലവും ബോര്‍ഡിനെ സഹായിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യമുണ്ടായാല്‍ സര്‍ക്കാര്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.