മുണ്ടക്കയം: ശബരിമലയില്‍ പോകാന്‍ വ്രതം നോറ്റ വിദ്യാര്‍ത്ഥിയുടെ മുടി ക്ലാസ് ടീച്ചറുടെ നേതൃത്വത്തില്‍ മുറിച്ചതായി പരാതി. മുണ്ടക്കയം സെന്റ് ജോസഫ് സെന്‍ട്രല്‍ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ യുവിന്‍ സജിയുടെ മുടിയാണ് മുറിച്ചത്. ക്ലാസ് ടീച്ചറുടെ നേതൃത്വത്തില്‍ സ്‌കൂള്‍ അധികൃതര്‍ ബാര്‍ബറെ വിളിച്ചുവരുത്തി ബലം പ്രയോഗിച്ച് മുടി മുറിച്ചുനീക്കിയെന്നാണ് പരാതി. കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെയാണ് സംഭവം.
ശബരിമലയില്‍ പോകുന്നതിനാല്‍ മകന്‍ വ്രതമനുഷ്ഠിക്കുകയായിരുന്നെന്ന് പിതാവ് സജി പറഞ്ഞു. വ്യാഴാഴ്ച ശബരിമലയാത്രയ്‌ക്കൊരുങ്ങവെയാണ് കഴിഞ്ഞ ദിവസം കുട്ടിയുടെ മുടി മുറിച്ചത്. ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിയോടെ ക്ലാസ് ടീച്ചര്‍ തന്നെ ഫോണില്‍ വിളിക്കുകയും യുവിന്‍ മുടി വളര്‍ത്തി വസ്‌കൂളില്‍ വരുന്നതിനാല്‍ തങ്ങള്‍ ബാര്‍ബറെ വിളിച്ച് മുടിവെട്ടിയെന്ന് അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് താന്‍ സ്‌കൂളിലെത്തി പ്രിന്‍സിപ്പാളിനെ കണ്ടപ്പോള്‍ തങ്ങള്‍ക്ക് തെറ്റ് പറ്റിയതാണെന്നും പ്രശ്‌നം ഒത്തുതീര്‍പ്പാക്കണമെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞതായി പിതാവ് സജി പറയുന്നു.

sabarimala

പുറത്ത് നിന്ന് ബാര്‍ബറെ വരുത്തി സ്‌കൂള്‍ അധികൃതരുടെ മുന്നില്‍ വെച്ച് മുടിവെട്ടുമ്പോള്‍ തന്റെ മകന്‍ നന്നായി മാനസിക പ്രയാസം അനുഭവിച്ചെന്നും അതുകൊണ്ട് താന്‍ ഒത്തുതീര്‍പ്പിന് തയ്യാറായില്ലെന്നും സജി പറഞ്ഞു. മുടി ബലമായി മുറിച്ചത് കൂടാതെ, വിഷയം വിവാദമാകുമോ എന്ന സംശയമുള്ളതിനാല്‍ ശബരിമല വ്രതം അനുഷ്ഠിക്കുന്നില്ലെന്ന് യുവിനെക്കൊണ്ട് പറയിപ്പിക്കുകയും, ഫോണില്‍ റെക്കോഡ് ചെയ്യുകയും ചെയ്തു. മുടി വെട്ടേണ്ട കാര്യം സ്‌കൂളധികൃതര്‍ നേരത്തെ അറിയിച്ചില്ല. വെട്ടിക്കഴിഞ്ഞ ശേഷം വിളിച്ചറിയിക്കുകയായിരുന്നു.

താന്‍ ഒരുതരത്തിലും ഒത്തുതീര്‍പ്പിനില്ലെന്നും പിതാവ് സജി പറയുന്നു.സംഭവത്തെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍, ജില്ലാ കലക്ടര്‍, ജില്ലാ പൊലീസ് സൂപ്രണ്ട്, ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ എന്നിവര്‍ക്ക് പരാതി നല്‍കി. അതേസമയം മുടി മുറിച്ചെന്നത് വ്യാജ പ്രചാരണമാണെന്നും കുട്ടിയോട് സ്‌കൂളില്‍ മുടി വളര്‍ത്തി വരരുതെന്ന് പല തവണ നിര്‍ദേശം നല്‍കിയിട്ടും അനുസരിച്ചിട്ടില്ലെന്നും പ്രിന്‍സിപ്പല്‍ ഫാദര്‍ മാത്യു തുണ്ടിയില്‍ പറഞ്ഞു.