വ്യത്യസ്തതകൾ കൊണ്ട് ശ്രദ്ധേയമായി അരുവിക്കര എംഎൽഎ ശബരിനാഥിന്റെയും തിരുവനന്തപുരം സബ്കലക്ടർ ദിവ്യ.എസ്. അയ്യരുടെയും വിവാഹം. പൊന്നുകൊണ്ടു മൂടിയ വധൂസങ്കൽപങ്ങളാണ് കേരളീയ വിവാഹങ്ങളിലേറെയും. എന്നാൽ ജീവിതം പോലെ തന്നെ വിവാഹവും ലാളിത്യത്തിന്റെ നേർസാക്ഷ്യമാക്കുകയാണ് കെ.എസ്.ശബരീനാഥന്‍ എംഎല്‍എയും തിരുവനന്തപുരം സബ് കളക്ടര്‍ ഡോ.ദിവ്യ എസ്.അയ്യർ ഐഎഎസും. അങ്ങനെ കാത്തുകാത്തിരുന്ന ആ വിവാഹം വന്നെത്തി. ദിവ്യ എസ് അയ്യർ ശബരീനാഥിന്റെ സ്വന്തമായി .കേരളത്തിന്റെയും തമിഴ്നാടിന്റെയും അതിർത്തിയിലുള്ള കുമാരകോവിലിൽവച്ചു നടന്ന ലളിതമായ വിവാഹത്തിൽ ശ്രദ്ധേയമായത് സബ്കലക്ടറുടെ കീർത്തനാലാപനം. സുബ്രഹ്മണ്യനെ വണങ്ങുന്ന കനവും നിനവാകുമോ എന്ന കീർത്തനം സബ്കലക്ടർ ആലപിച്ചപ്പോൾ ചുറ്റുംകൂടിനിന്നവരുടെ മനസിലും ജീവിതം മംഗളമാകാനുള്ള പ്രാർഥനകൾ മാത്രം. സ്വപ്നങ്ങളെല്ലാം സാക്ഷാത്കരിച്ചുതരണമേ എന്ന് അർഥം വരുന്ന സ്തുതി പാട്ടുകാരികൂടിയായ ദിവ്യ എസ് അയ്യർ പാടിയപ്പോൾ കർണ്ണാമൃതമായി. താലികെട്ട് കഴിഞ്ഞ ഉടനേ ആയിരുന്നു ഭഗവാന് ദിവ്യ സംഗീതാർച്ചന നടത്തിയത്. കലാകാരിയായ ദിവ്യ വിവാശേഷവും കലയെ വിട്ടൊരു കളിയ്ക്കില്ലെന്ന് തെളിയിക്കുകയായിരുന്നു.

എംഎൽഎ ഐഎഎസ് ഓഫിസറെ വിവാഹം കഴിക്കുന്നുവെന്ന കാര്യത്തിന് വൻ വാർത്താ പ്രാധാന്യമാണു ലഭിച്ചത്. വിവാഹത്തെ ഏറെ വ്യത്യസ്തമാക്കാൻ നിരവധി കാര്യങ്ങളാണ് ഇരുവരും ചെയ്തതും. വിവാഹത്തിന് അതിഥികളായി എത്തുന്നവർക്ക് വൃക്ഷത്തൈ വിതരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്തിട്ടുണ്ട്. വിവാഹ സൽക്കാരത്തിൽ പ്ലാസ്റ്റിക്കും പൂർണമായി ഒഴിവാക്കി.

അതിഥികളെ സ്വീകരിക്കാൻ വാഴത്തട വിളക്കുകൾ, അരുവിക്കര മണ്ഡലത്തിലെ കോട്ടൂർ ആദിവാസി മേഖലയിലെ സാംസ്കാരിക കേന്ദ്രമായ ഉറവ് കലാ – സാംസ്കാരിക കേന്ദ്രം പ്രവർത്തകരാണ് വിവാഹ പന്തൽ ഒരുക്കിയത്. വാഴത്തടയും ഈറയും കുരുത്തോലയും ചേരുന്ന വിവാഹ പന്തൽ ആണിത്. ഒപ്പം ഫൈൻ ആർട്സ് കോളജിലെ വിദ്യാർത്ഥികൾ വരച്ച കേരളത്തിന്റെ സാംസ്കാരിക തനിമ നിറയുന്ന ചിത്രങ്ങളും ഇതിനൊപ്പം ചേർക്കും. വിവാഹ സൽക്കാരത്തിന് ദോശയും കപ്പയും മധുരവും ഉൾപ്പെടുത്തി ലഘുവായ ഭക്ഷണവുമാണുള്ളത്.