രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും സച്ചിന്‍ പൈലറ്റിനെ പുറത്താക്കി. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെതിരെ കലാപമുയര്‍ത്തിയ പശ്ചാത്തലത്തിലാണ് നടപടി. കൂടാതെ പിസിസി അധ്യക്ഷ സ്ഥാനത്തു നിന്നും സച്ചിന്‍ പൈലറ്റിനെ പുറത്താക്കിയതായി കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല അറിയിച്ചു.

സച്ചിന്‍ പൈലറ്റുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന രണ്ടു മന്ത്രിമാരെയും നീക്കം ചെയ്തിട്ടുണ്ട്. വിശ്വേന്ദ്ര സിങ്, രമേശ് മീണ എന്നിവരെയാണ് മന്ത്രിസഭയില്‍ നിന്നു പുറത്താക്കിയത്. ബിജെപിയുമായി ചേര്‍ന്ന് സച്ചിന്‍ ഗൂഢാലോചന നടത്തിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. രാജസ്ഥാന്‍ പിസിസി അധ്യക്ഷനായി ഗോവിന്ദ് സിങ് ദൊസ്താരയെ നിയമിച്ചു.

ജയ്പുരില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തിലാണ് തീരുമാനം.യോഗത്തില്‍ സച്ചിന്‍ പങ്കെടുത്തിരുന്നില്ല. അശോക് ഗഹ്ലോട്ട്, കെസി വേണുഗോപാല്‍, രണ്‍ദീപ് സുര്‍ജേവാല , അജയ് മാക്കന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം.