ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച പാചകക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. പരിശോധനാ ഫലം വന്നതോടെ ബംഗളൂരു സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി) കേന്ദ്രത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇതോടെ മലയാളികളടക്കമുള്ള താരങ്ങളും ജീവനക്കാരും നിരീക്ഷണത്തിലാണെന്നാണ് ലഭിക്കുന്ന വിവരം.

ഇന്ത്യന്‍ ഹോക്കിതാരം പിആര്‍ ശ്രീജേഷ്, ഒളിമ്പ്യന്‍ കെടി ഇര്‍ഫാന്‍ തുടങ്ങിയ താരങ്ങളടക്കമാണ് ഇവിടെ പരിശീലനത്തിലെത്തുന്നത്. മരിച്ച പാചകക്കാരന്‍ ചൊവ്വാഴ്ച സായിയില്‍ നടന്ന യോഗത്തിനെത്തിയിരുന്നു. 25 മുതല്‍ 30 വരെ ആളുകള്‍ പങ്കെടുത്ത ഈ യോഗത്തിനെത്തിയ എല്ലാവര്‍ക്കും ഇപ്പോള്‍ ക്വാറന്റൈന്‍ നിര്‍ദേശിച്ചിരിക്കുകയാണ്.

പരിശോധനകള്‍ക്ക് ശേഷമാണ് ഇദ്ദേഹത്തെ ക്യാംപസിലേയ്ക്ക് കടക്കാന്‍ അനുവദിച്ചിരിക്കുന്നത്. പിന്നീടാണ് അദ്ദേഹത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണപ്പെട്ടതെങ്കിലും അടുത്ത ദിവസം അദ്ദേഹത്തിന്റെ സാമ്പിള്‍ കൊവിഡ് പോസിറ്റീവ് ആണെന്ന് തെളിയുകയും ചെയ്തു.