ഇറച്ചി സ്പര്‍ശിക്കാന്‍ പേടിയുള്ളവര്‍ക്കായി പുതിയ പാക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തി സെയിന്‍സ്‌ബെറി. ചിക്കന്‍ കൈകൊണ്ട് സ്പര്‍ശിക്കുന്നതിന് ചിലര്‍ക്ക് ബുദ്ധിമുട്ടുള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് സൂപ്പര്‍ മാര്‍ക്കറ്റ് ശൃഖല പുതിയ പാക്കിംഗ് സംവിധാനം കൊണ്ടുവന്നിരിക്കുന്നത്. പുതിയ പ്ലാസ്റ്റിക്ക് പാക്കിംഗ് ഇറച്ചി സ്പര്‍ശിക്കാതെ തന്നെ പാചകം ചെയ്യുന്നതിന് അനുയോജ്യമായതാണ്. ചിക്കന്‍ നേരിട്ട് പാനിലേക്ക് ഇട്ട് കുക്ക് ചെയ്‌തെടുക്കാം. 1980കള്‍ക്ക് ശേഷം ജനിച്ച മിക്കവരും ചിക്കന്‍ നേരിട്ട് സ്പര്‍ശിക്കാന്‍ പേടിയുള്ളവരാണ്. ഇത്തരം ആളുകളുടെ സൗകര്യം കണക്കിലെടുത്താണ് പുതിയ പാക്കിംഗ് സംവിധാനം കൊണ്ടു വന്നിരിക്കുന്നത്. ഫുഡ് പോയിസണ്‍ ഭയന്ന് പലരും കോഴിയിറച്ചി കൈകൊണ്ട് സ്പര്‍ശിക്കാറില്ലെന്നും ചിലര്‍ ചിക്കന്‍ പാചകം ചെയ്യുന്നതിന് മുന്‍പ് ഡെറ്റോള്‍ സ്‌പ്രേ ചെയ്യാറുണ്ടെന്നും കടയുടമകള്‍ വ്യക്തമാക്കുന്നു.

ഉപഭോക്താക്കളില്‍ പലരും പ്രത്യേകിച്ച് യുവാക്കളായിട്ടുള്ളവര്‍ ചിക്കന്‍ സ്പര്‍ശിക്കുന്നതില്‍ ഭയമുള്ളവരാണ്. ചില ഉപഭോക്താക്കള്‍ വളരെ തിരക്കുള്ളവരായതിനാല്‍ ചിക്കന്‍ വൃത്തിയാക്കുക തുടങ്ങിയവയ്ക്ക് സമയം ലഭിക്കാത്തവരും. ഇരു കൂട്ടര്‍ക്കും പുതിയ പാക്കിംഗ് ഉപകാരപ്രദമാകും. നേരെ ഫ്രയിംഗ് പാനിലേക്ക് ഇട്ട് ചിക്കന്‍ കുക്ക് ചെയ്യാന്‍ പുതിയ പാക്കിംഗ് പ്രകാരം സാധിക്കുമെന്നും സെയിന്‍സ്‌ബെറി മീറ്റ്, ഫിഷ്, പൗള്‍ട്ടറി പ്രോഡക്ട്‌സ് ഡെവല്പമെന്റ് മാനേജര്‍ കാതറീന്‍ ഹാള്‍ വ്യക്തമാക്കി. ഉപഭോക്താക്കളില്‍ ചിക്കന്‍ സ്പര്‍ശിക്കുന്നതുമായി ബന്ധപ്പെട്ട് വളര്‍ന്നു വരുന്ന പേടിയെക്കുറിച്ച് കാതറീന്‍ ഹാളും പൗള്‍ട്ടറി മേഖലയിലെ വിദഗ്ദ്ധരും പഠനം നടത്തിയതിന് ശേഷമാണ് പുതിയ തീരുമാനം എടുത്തിരിക്കുന്നത്.

1980നു ശേഷം ജനിച്ചവര്‍ ഭക്ഷണ കാര്യത്തില്‍ കൂടുതല്‍ റിസ്‌ക് എടുക്കാന്‍ ശ്രമിക്കുന്നവരാണ് എന്നാല്‍ ചിക്കന്‍ പാചകം ചെയ്യുന്ന കാര്യത്തില്‍ മാത്രം ചെറിയ പരിഭ്രമം ഉള്ളവരാണ്. ഇതിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ അറിയാത്തതാണ് പരിഭ്രമം സൃഷ്ടിക്കുന്നതിന്റെ പ്രധാന കാരണമെന്ന് ഹാള്‍ പറഞ്ഞു. യുവാക്കള്‍ ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിക്കാനാണ് കൂടുതല്‍ ഇഷ്ടപ്പെടുന്നത്. വീട്ടില്‍ പാചകം ചെയ്യുന്ന ശീലം കുറഞ്ഞു വരികയാണ്. വേറെയാരെങ്കിലും തനിക്കായി പാചകം ചെയ്തു തരികയാണെങ്കില്‍ നന്നാവുമെന്നാണ് ഇവര്‍ കരുതുന്നതെന്നും ഹാള്‍ വ്യക്തമാക്കുന്നു. ബാക്ടീരിയ ബാധിക്കുന്നതിനെക്കുറിച്ചും ഫുഡ്‌പോയിസണ്‍ ഉണ്ടാവുന്നതിനെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നത് ഭയമില്ലാതാക്കുന്നതിന് കാരണമാകുമെന്നും ഹാള്‍ കൂട്ടിച്ചേര്‍ത്തു.