അകാലത്തിൽ പൊലിഞ്ഞ മകളെ ഓർക്കുമ്പോൾ ഷെഹ്​ലയുടെ മാതാപിതാക്കൾക്ക് കണ്ണീരൊഴിയുന്നില്ല. പഠിക്കാൻ മിടുക്കായിയിരുന്നു ഷെഹ്​ല. വലുതാകുമ്പോൾ ജഡ്ജിയാവണമെന്നായിരുന്നു ആഗ്രഹമെന്നും ഷെഹ്​ലയുടെ ഉമ്മ സജ്ന പറയുന്നു. മറ്റൊരാളും ഇനി ചികിത്സ കിട്ടാതെ മരിക്കരുതെന്നും മെഡിക്കൽ കോളെജ് പോലുള്ള ചികിത്സാ സൗകര്യം എത്രയും വേഗം നാട്ടിൽ ഉണ്ടാകണമെന്നും അഭിഭാഷക കൂടിയായ അവർ ആവശ്യപ്പെടുന്നു.

മകളെ നഷ്ടമായി. ഇനി മറ്റാർക്കും ഈ ഗതി ഉണ്ടാവരുത്. ആരെയും കുറ്റപ്പെടുത്താനില്ലെന്നും അവർ കൂട്ടിച്ചേർത്തു. മകൾക്ക് പാമ്പുകടിയേറ്റെന്നും ബത്തേരി സർക്കാർ ആശുപത്രിയിലാണ് ഉള്ളതെന്നും പറഞ്ഞാണ് ഭർത്താവ് അബ്ദുൽ അസീസ് വിളിച്ചത്. ഉമ്മ പേടിക്കണ്ട, ഒന്നുമില്ലെന്ന് അവളും പറഞ്ഞു. പക്ഷേ പിന്നീട് ശ്വാസതടസം ഉണ്ടാവുകയായിരുന്നു. കണ്ണടഞ്ഞ് പോകാതിരിക്കാൻ മകൾ പണിപ്പെട്ടുവെന്നും തന്റെ കൈകൾ കോർത്ത് പിടിച്ചാണ് മകൾ മരണത്തിലേക്ക് പോയതെന്നും സജ്ന വേദനയോടെ ഓർക്കുന്നു.

ഷഹല ഷെറിന്റെ സഹപാഠികളെ പി. ടി. എ ഭാരവാഹികൾ ഭീഷണിപ്പെടുത്തിയതായി പരാതി. ഷഹലയുടെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ മൊഴി നൽകിയതിനാണ് കുട്ടികളെ ഭീഷണിപ്പെടുത്തുന്നത്. അധ്യാപകരെ മാറ്റിയില്ലെങ്കിൽ കുട്ടികൾക്ക് സ്കൂളിൽ തുടർന്ന് പഠിക്കാൻ സാധിക്കില്ലെന്നു ഷഹലയുടെ ഉമ്മ പറഞ്ഞു.

ഇവർ അവിടെ പഠനം തുടർന്നാൽ അധ്യാപകരുടെ പ്രതികാര നടപടികൾ ഉണ്ടാകുമെന്നാണ് ആശങ്ക. മാധ്യമങ്ങൾക്ക് മുന്നിൽ പ്രതികരിച്ചവരെയും പ്രതിഷേധിച്ചവരെയും പി.ടി. എ ഭാരവാഹികൾ തിരുത്താൻ ശ്രമിച്ചുവെന്ന് കുട്ടികൾ പരാതി പറയുന്നു. ബാലാവകാശ കമ്മീഷനു മുന്നിൽ തെളിവ് നൽകാൻ എത്തിയവരെയും ചിലർ ഭീഷണിപെടുത്തിയതയും ഷഹലയുടെ ഉമ്മ പറയുന്നു. കുട്ടികളെ തുടർന്ന് അവിടെ പഠിപ്പിക്കാൻ ഭയമാണെന്ന് രക്ഷിതക്കളും തുറന്നു പറയുന്നു.

ഒന്നുകിൽ കുട്ടികളെ അവിടെ നിന്ന് മാറ്റുക അല്ലെങ്കിൽ അധ്യാപകരെ മാറ്റുക എന്നും ഷഹലയുടെ ബന്ധുക്കൾ ആവശ്യപെടുന്നു.കുറ്റക്കാരായ അധ്യാപകർ സ്കൂളിൽ തുടരുന്നതു മറ്റുകുട്ടികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കും. ഇക്കാര്യം അധികൃതരെ ബോധ്യപെടുത്തുമെന്നും ഷഹലയുടെ മാതൃസഹോദരി പറഞ്ഞു.