രാജ്യാന്തര പുരസ്‌കാരം നേടി ഇന്ത്യന്‍ കായിക താരം സാനിയ മിര്‍സ. ഫെഡ് കപ്പ് ഹാര്‍ട്ട് അവാര്‍ഡാണ് താരത്തിന് ലഭിച്ചത്. ഈ പുരസ്‌കാരം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ കായിക താരം കൂടിയാണ് സാനിയ. അമ്മയായതിനു ശേഷം സാനിയ കരിയറിലേക്ക് നടത്തിയ ശക്തമായ തിരിച്ചു വരവ് പരിഗണിച്ചാണ് പുരസ്‌കാരത്തിന് അര്‍ഹത നേടിയത്.

ഏഷ്യ-ഓഷിയാന മേഖലയില്‍ നിന്നും പോള്‍ ചെയ്ത 16,985 വോട്ടുകളില്‍ 10000 വോട്ടുകള്‍ നേടിയാണ് സാനിയ പുരസ്‌കാരത്തിന് അര്‍ഹയായത്. ഓണ്‍ലൈനിലൂടെ രേഖപ്പെടുത്തിയ വോട്ടുകള്‍ പരിഗണിച്ചാണ് വിജയിയെ പ്രഖ്യാപിച്ചത്. അതേസമയം, പുരസ്‌കാരത്തുകയായി ലഭിച്ച 1,51790 രൂപ ( 2000 യുഎസ് ഡോളര്‍) തെലുങ്കാന കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുകയും ചെയ്തിരിക്കുകയാണ് സാനിയ.

‘ഫെഡ് കപ്പ് ഹാര്‍ട്ട് അവാര്‍ഡ് ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരിയായത് ഒരു ബഹുമതിയാണ്. ഈ അവാര്‍ഡ് എന്റെ മുഴുവന്‍ ആരാധകര്‍ക്കും രാജ്യത്തിനും സമര്‍പ്പിക്കുന്നു. വോട്ട് ചെയത് എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു. ഭാവിയില്‍ രാജ്യത്തേക്ക് കൂടുതല്‍ പുരസ്‌കാരങ്ങള്‍ കൊണ്ടു വരാനാവുമെന്ന് പ്രതീക്ഷിക്കുന്നു, ലോകം ഈ വൈറസ്( കൊറോണ ) മൂലം കടുത്ത ഘട്ടത്തിലൂടെ പോവുന്ന സാഹചര്യത്തില്‍ ഈ പണം തെലുങ്കാന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുകയാണ്,’ സാനിയ മിര്‍സ അറിയിച്ചു.

അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷന്‍ ആണ് ഫെഡ്കപ്പ് ഹാര്‍ട്ട് അവാര്‍ഡിന് 2009 ല്‍ തുടക്കമിട്ടത്. കരിയറില്‍ അസാമാന്യമായ കഴിവും ആത്മാര്‍ത്ഥയും കാണിക്കുന്ന ടെന്നീസ് താരങ്ങള്‍ക്കാണ് ഈ അവാര്‍ഡ് ലഭ്യമാകുന്നത്.