ട്രെയിന്‍ യാത്രക്കിടെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ നടി സനുഷ കോടതിയില്‍ രഹസ്യ മൊഴി രേഖപ്പെടുത്തി. തൃശൂര്‍ രണ്ടാം നമ്പര്‍ സെഷന്‍സ് കോടതിയില്‍ നേരിട്ടെത്തിയാണ് സനൂഷ മൊഴിനല്‍കിയത്. പതിനഞ്ച് മിനിറ്റോളം നീണ്ടുനിന്ന കോടതി നടപടിക്രമങ്ങള്‍ക്ക് ശേഷമാണ് നടി മടങ്ങിയത്.

ഈ മാസം 1ന് മാവേലി എക്‌സ്പ്രസില്‍ വെച്ചാണ് നടിക്കെതിരെ പീഡന ശ്രമം ഉണ്ടായത്. സംഭവത്തില്‍ കേസ് നല്‍കാനും പ്രതിക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാനും മുതിര്‍ന്ന സനുഷയുടെ നടപടിയെ അഭിനന്ദിച്ച് കേരള പൊലീസ് നടിക്ക് സ്വീകരണമൊരുക്കിയിരുന്നു. ഡിജിപി ലോക്‌നാഥ് ബെഹറ ഇക്കാര്യത്തില്‍ സനൂഷയെ പ്രത്യേകം അഭിനന്ദിച്ചു. മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന മാവേലി എക്സ്പ്രസിലായിരുന്നു സംഭവം.

എസി എ വണ്‍ കോച്ചില്‍ യാത്ര ചെയ്യുകയായിരുന്ന സനൂഷയെ ഉറക്കത്തിനിടെ സഹയാത്രികനായ ആന്റോ ബോസ് അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നു. നടി റെയില്‍വെ പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ട്രെയിന്‍ തൃശൂരിലെത്തിയപ്പോള്‍ ഇയാളെ പിടികൂടുകയായിരുന്നു. എന്നാല്‍ ബ്ലഡ് ഷുഗര്‍ നിലയില്‍ വ്യത്യാസം ഉണ്ടായപ്പോള്‍ അറിയാതെ കൈ തട്ടിയതാണെന്നായിരുന്നു പ്രതിയുടെ വാദം.