സ്റ്റീവനേജ്: ലണ്ടനിലെ പ്രമുഖ മലയാളി കൂട്ടായ്മമകളിൽ ഒന്നായ സ്റ്റീവനേജിലെ ‘സർഗം മലയാളി അസോസിയേഷൻ’ സംഘടിപ്പിച്ച പത്തൊമ്പതാമത്‌ ഓണോത്സവം അവിസ്മരണീയമായി. മലയാളക്കരയുടെ പ്രതാപകാലത്തെ തിരുവോണം തെല്ലും ശോഭ മങ്ങാതെ അനുഭവവേദ്യമാക്കുന്നതിൽ രണ്ടാഴ്ചയോളം നീണ്ടു നിന്ന വീറും വാശിയും നിറഞ്ഞ ഇൻഡോർ-ഔട്ഡോർ മത്സരങ്ങളും, മികവുറ്റ അവതരണങ്ങളും, നടന-നൃത്ത-ഭാവ വസന്തം പെയ്തിറങ്ങിയ കലാസന്ധ്യയും, തൂശനിലയിൽ വിളമ്പിയ വിഭവ സമൃദ്ധമായ ഓണ സദ്യയും, സുദൃഢമായ ഒത്തൊരുമയും, സർവ്വോപരി മികച്ച സംഘാടകത്വവും, സർഗ്ഗം തിരുവോണോത്സവത്തെ പ്രൗഢഗംഭീരമാക്കി.

സരോ സജീവും, അനീറ്റയും ടീമും ചേർന്നൊരുക്കിയ മനോഹരമായ ഓണപ്പൂക്കളം കൊണ്ട് നാന്ദി കുറിച്ച ‘പൊന്നോണം-2022’ കൊട്ടും, കുരവയും, ആർപ്പു വിളികളുമായി നിരന്ന സർഗ്ഗം കുടുംബാംഗങ്ങളുടെ ഇടയിലേക്കു മഹാബലിയുടെ ആഗമനത്തോടെ ആഘോഷവേദി ആവേശഭരിതമായി.

ആർപ്പുവിളികളുടെ അകമ്പടിയോടെ വേദിയിലേക്കെഴുന്നള്ളി എത്തിയ മാവേലി മന്നനോടൊപ്പം ഭാരവാഹികൾ കൂടി ചേർന്ന് നിലവിളക്ക് കൊളുത്തിയതോടെ ഓണോത്സവത്തിന് ആരംഭമായി. സർഗ്ഗം പ്രസിഡന്റ് ജിൻടോ മാവറ ഏവർക്കും ഹൃദ്യമായ സ്വാഗതം അരുളി.ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം ജൊഹാൻ ജിമ്മി നൽകിയ ഓണ സന്ദേശം സന്ദർഭോചിതവും ഹൃദ്യവുമായി.

മനോഹരമായ തിരുവാതിര നൃത്തത്തോടെ ആരംഭിച്ച കലാസന്ധ്യയിൽ മുതിർന്നവരും, കുട്ടികളും അവതരിപ്പിച്ച വൈവിദ്ധ്യങ്ങളായ മികവുറ്റ കലാ പരിപാടികളും, അനുസ്‌മൃതിയുണർത്തിയ ഓണക്കളികളും ഏറെ അനുഭൂതി പകരുന്നവയായി. കേരളത്തനിമ നിറഞ്ഞ തനതായ കലാരൂപങ്ങളുടെ അവതരണങ്ങൾ മികവുറ്റതാക്കിയ കലാപ്രതിഭകളുടെ വിവിധ ഗ്രൂപ്പ്‌ ഡാന്‍സുകള്‍, ഓണ പാട്ട്, ഹാസ്യ രസം മുറ്റിനിന്ന വിവിധ സ്കിറ്റുകള്‍, സിസിലി അവതരിപ്പിച്ച ‘തെരുവു നായയുടെ വിഹാര കേരളം’ ആക്ഷേപ ഹാസ്യ കവിത എന്നിവ ആഘോഷത്തെ ഏറെ ആകർഷകമാക്കി.

‘രമണ പുനഃപ്രവേശം’ കോമഡി സ്കിറ്റിൽ കാഥികനായി നിറഞ്ഞാടിയ കലാഭവൻ ലിൻഡോയോടൊപ്പം വിജോയും, ജവിൻ, ജോർജ്ജ് തുടങ്ങിയവർ മത്സരിച്ചഭിനയിച്ച അവതരണം പൊന്നോണത്തിലെ ഹൈ ലൈറ്റ് ആയി.

ബെല്ലാ ജോർജ്ജ്, മെറീറ്റ ഷിജി എന്നിവർ വൈവിദ്ധ്യങ്ങളായ കലാവിരുന്നുകൾക്കൊണ്ടു ഓണോത്സവ വേദി കയ്യടക്കിയപ്പോൾ, താര ശോഭ തെല്ലും മങ്ങാതെ നിരവധിയായ പുതുമുഖങ്ങളുടെയും കുട്ടികളുടെയും കലാ വിരുന്നു തിരുവോണ വേദിക്കു ഊർജ്ജം പകരുന്നവയായി.

അലീന,അജീന എന്നിവരുടെ നേതുത്വത്തിൽ നേഴ്സിങ് വിദ്യാർത്ഥികളുടെ ഗ്രൂപ്പ് ഡാൻസ്, ജീനയും ടെസ്സയും, മരിയയും ചേർന്ന് അവതരിപ്പിച്ച ‘കുടുംബ നൃത്തവും’, ബെല്ല, അനീറ്റ, ആൻഡ്രിയ ടീം അവതരിപ്പിച്ച ‘വുമൺസ് ഹോസ്റ്റൽ’ ഉൾപ്പെടെ ഓരോ കലാവിഭവങ്ങളും നിറഞ്ഞ കൈയടിയോടെയാണ് വേദി സ്വീകരിച്ചത്.

കലാ പരിപാടികൾ മനോഹരമായി കോർത്തിണക്കി, ഓണ വിശേഷങ്ങളും, ചേരുവകളും, മേമ്പൊടികളും, നിരൂപണങ്ങളുമായി ആവേശം നിറച്ചു ആഘോഷത്തെ ലൈവാക്കി നിർത്തുന്നതിൽ ടെസ്സി ജെയിംസും, ജിൻഡു ജിമ്മിയും അവതാരക റോളിലും, ‘പൊന്നോണം-2022 ‘ ഭംഗിയായി പ്രോഗ്രാം കോർഡിനേറ്റു ചെയ്ത സജീവ് ദിവാകരനും, കലാപരിപാടികളുടെ പരിശീലനങ്ങൾക്ക് നേതൃത്വം നൽകിയ ടെറീന ഷിജി തുടങ്ങിയവർ ‘പൊന്നോണം 2022’ ആഘോഷത്തിന്റെ വിജയത്തിൽ നിർണ്ണായകമായ പങ്കു വഹിച്ചു.

ജോർജ്ജ്,ജോസ്,ജെസ്‌ലിൻ, ക്രിസ് ബോസ്, അഞ്ജു, എറിൻ,ഡാനിയേൽ,എയ്ഡൻ, മിഷേൽ ഷാജി തുങ്ങിയ ഗായകരുടെ ഇമ്പമാർന്ന സ്വരരാഗത്തിൽ അവതരിപ്പിച്ച സംഗീതസാന്ദ്രമായ ലൈവ് ഗാനമേള സർഗ്ഗം കുടുംബാംഗങ്ങൾക്ക് പൊന്നോണ ആഘോഷത്തിലെ ഏറ്റവും ആസ്വാദ്യമായി.

വിവിധ ഇൻഡോർ,ഔട്ഡോർ മത്സരങ്ങളിലെ വിജയികൾക്കുള്ള ഉപഹാരങ്ങൾ ഭാരവാഹികൾ വിതരണം ചെയ്തു.

സർഗം കമ്മിറ്റി ഭാരവാഹികളായ ജിന്റോ മാവറ,സജീവ് ദിവാകരൻ, ജിമ്മി പുന്നോലിൽ, അനി ജോസഫ്, പ്രബിൻ, ടെറീന ഷിജി, ജോജി സഖറിയാസ്, സിബി കക്കുഴി,ജിമ്മി ക്ലാക്കി, ജോസ് ചാക്കോ, ഹരിദാസ്, ടോണി, സനൽ തുടങ്ങിയവർ ആഘോഷത്തിന് നേതൃത്വം നൽകി.

‘പാലാപ്പള്ളി പെരുന്നാൾ..’ നു താളം പിടിച്ചു ചുവടു വെച്ച് തകർത്താടിയ സമാപന പരിപാടിക്ക് ശേഷം ദേശീയ ഗാനാലാപനത്തോടെ പ്രൗഢ ഗംഭീരമായ ആഘോഷത്തിന് യവനിക താഴ്ന്നു.

തൂശനിലയില്‍ വിളമ്പിയ 24 ഇനങ്ങളടങ്ങിയ വിഭവ സമൃദ്ധമായ ഓണസദ്യയോടെ ഉച്ചയ്ക്ക് ഒരു മണിക്ക് ആരംഭിച്ച സുദീർഘമായ ആഘോഷം രാത്രി ഒമ്പതു വരെ നീണ്ടു നിന്ന ഓണോത്സവത്തിന്റെ മതിവരാത്ത ആനന്ദവും, രുചിഭേദങ്ങളും, കലാവിരുന്നും ആവോളം ആസ്വദിച്ചും, മഹാമാരി തടസ്സപ്പെടുത്തിയ വർഷങ്ങളുടെ കുറവും നികത്തി പൂർണ്ണ സംതൃപ്തിയോടെയാണ് സർഗ്ഗം കുടുംബങ്ങൾ വേദി വിട്ടത്.