സ്വന്തം ലേഖകന്‍

സോളാര്‍ റിപ്പോര്‍ട്ടിലെ പ്രതിഛായാനഷ്ടം പരിഹരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ നെട്ടോട്ടത്തില്‍. റിപ്പോര്‍ട്ടിലെ അഴിമതി പരാമര്‍ശങ്ങളെക്കാള്‍ പ്രമുഖരെ തറപറ്റിച്ചത് ലൈംഗികപീഡന ബോംബാണ്. വിജിലന്‍സ് കേസിനെക്കാള്‍ ഇതു സംബന്ധിച്ച ക്രിമിനല്‍ കേസ് അന്വേഷണമാണു നേതാക്കളെ ആശങ്കപ്പെടുത്തുന്നത്. വാദിച്ചുനില്‍ക്കാനെങ്കിലുമുള്ള തത്രപ്പാടിലാണ് ആരോപണവിധേയരായ കോണ്‍ഗ്രസ് നേതാക്കളെല്ലാം. റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കാതെ പരസ്യപ്പെടുത്തിയ സര്‍ക്കാരിനെ കടന്നാക്രമിക്കുന്ന നീക്കം ഇതിന്റെ ഭാഗമായാണ്. അതിനൊപ്പം കോണ്‍ഗ്രസ് ആവര്‍ത്തിച്ചാരോപിക്കുന്ന സിപിഎം-ബിജെപി ബാന്ധവവും ഉയര്‍ത്തിക്കാട്ടും.സോളാര്‍ റിപ്പോര്‍ട്ട് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി വിവരാവകാശനിയമപ്രകാരം ചീഫ് സെക്രട്ടറിക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് വായിച്ചശേഷം നിയമനടപടി സ്വീകരിക്കുമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. റിപ്പോര്‍ട്ടിന്മേല്‍ സ്വീകരിച്ച നടപടികള്‍ പരസ്യപ്പെടുത്തിയതിന് ഉമ്മന്‍ ചാണ്ടിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനായ കെസി ജോസഫ് സ്പീക്കര്‍ക്ക് അവകാശലംഘന നോട്ടീസും നല്‍കി. ഇത്തരം നീക്കങ്ങളിലൂടെ ചര്‍ച്ചകളില്‍ പിടിച്ചുനില്‍ക്കാനാണു കോണ്‍ഗ്രസിന്റെ ശ്രമം. അതിനിടെ, കോണ്‍ഗ്രസ് നേതൃത്വം സരിതയുടെ മുന്‍കാല ചരിത്രം ചികഞ്ഞെടുത്ത് തിരിച്ചടിക്കാനുള്ള ശ്രമവും ആരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞ 20വര്‍ഷമായി സ്ഥിരമായി തട്ടിപ്പ് നടത്തിക്കൊണ്ടിരിക്കുന്ന ഒരു അഭിസാരിക മാത്രമാണ് സരിതയെന്നും അതിനാല്‍ തന്നെ അവരുടെ വാക്കുകള്‍ക്ക് യാതൊരു വിലയുമില്ളെന്നാണ് പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍വരെ അംഗങ്ങളായ വാട്സാപ്പ്- ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ നടക്കുന്ന പ്രചാരണം. ഇതിനായി പത്തുവര്‍ഷക്കുമുമ്പ്, ‘ക്രൈം വാരിക’ തയ്യാറാക്കിയ സരിതയുടെയും ബിജുവിന്റെയും ഒരു റിപ്പോര്‍ട്ടാണ് അവര്‍ പ്രചരിപ്പിക്കുന്നത്.

സോളാര്‍ തട്ടിപ്പ് പുറത്തുവരുന്നതിന് മുമ്പ് തയ്യാറാക്കിയ ഈ റിപ്പോര്‍ട്ട് വച്ചാണ് സ്വന്തം ഭര്‍ത്താവിനെപ്പോലും വഞ്ചിച്ച സ്ഥിരം കുറ്റവാളിയാണ് സരിതയെന്ന് കോണ്‍ഗ്രസുകാര്‍ സ്ഥാപിക്കുന്നത്. റിപ്പോര്‍ട്ടിന്റെ പ്രസക്തഭാഗങ്ങള്‍ ഇങ്ങനെയാണ്. നന്ദിനി നായര്‍, ലക്ഷ്മി നായര്‍, സരിത നായര്‍.. എല്ലാം ഒരാളുടെ തന്നെ പേരാണ്.ആള്‍മാറാട്ടം നടത്തി പതിറ്റാണ്ടുകളായി നാട്ടുകാരെ കബളിപ്പിച്ച ഒരു സ്ത്രീ തഞ്ചത്തില്‍ മാറിമാറി ഉപയോഗിച്ച വിവിധ പേരുകള്‍. ഓരോ സ്ഥലത്തും ഓരോ പേരിലാണ് ഈ സ്ത്രീ തട്ടിപ്പ് നടത്തിയത്. മികച്ച വാക്ചാതുരിയും സൗന്ദര്യവും തന്റെ തട്ടിപ്പിന് മുതല്‍ക്കൂട്ടാക്കി. മാന്യമായ ഇടപെടലിലൂടെ പലരെയും തെറ്റിദ്ധരിപ്പിച്ചു. ആറന്മുള സ്വദേശിയായ യുവാവിനെയാണ് 1997 ഡിസംബര്‍ 13ന് ആദ്യം വിവാഹം ചെയ്തത്. അദ്ദേഹം തന്നെയാണ് തട്ടിപ്പിന്റെ ആദ്യ ഇര. പ്രവാസിയായ ഭര്‍ത്താവിനെ കബളിപ്പിച്ച് പണം ധൂര്‍ത്തടിച്ച് നശിപ്പിച്ചു. തനിക്ക് പിറന്ന കുട്ടി മറ്റൊരാളുടേതാണെന്ന് വെളിപ്പെടുത്തിയാണ് സരിത ആദ്യം ഭര്‍ത്താവിന് ഞെട്ടിച്ചത്. അത് അദ്ദേഹത്തെ ഭീഷണിപ്പെടുത്താനുള്ള അടവായിരുന്നു. വിവാഹ മോചനം ആവശ്യപ്പെട്ടപ്പോഴെല്ലാം ഭര്‍ത്താവിനെ ബ്ളാക്ക് മെയില്‍ ചെയ്തു. ഇടയ്ക്ക് കുഞ്ഞിനെ കൊല്ലുമെന്നും അത് ഭര്‍തൃവീട്ടുകാരുടെ തലയില്‍ കെട്ടിവെക്കുമെന്നും ഭീഷണിയുണ്ടായി. ഇതിനു ശേഷമാണ് കേരള ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡിന്റെ കോഴഞ്ചരേി ബ്രാഞ്ചില്‍ എത്തുന്നത്. അവിടെ വച്ചാണ് ബിജു രാധാകൃഷ്ണന്‍ എന്ന തട്ടിപ്പുകാരനെ സരിത പരിചയപ്പെടുന്നത്. അന്ന് കെ എച്ച് എഫിന്റെ എം ഡിയെ വരെ കബളിപ്പിച്ച് മാനേജര്‍ പദവി കരസ്ഥമാക്കി. എം ഡിയുടെ സ്ഥാപനത്തില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്താണ് ഇവര്‍ മുങ്ങിയതെന്നാണ് ഒരു പരാതി. പിന്നീടാണ് ബിജുവുമായായുള്ള കൂട്ടു ജീവിതം. രശ്മി എന്ന പേരില്‍ ഭാര്യയുണ്ടായിട്ടും ബിജുവിനെ പറഞ്ഞു വഞ്ചിച്ച് രഹസ്യമായി സരിത താലി കെട്ടിച്ചു. തുടര്‍ന്ന് കുറച്ചുകാലം കുമാരപുരത്തുള്ള ഒരു ഫ്ളാറ്റിലാണ് ബിജു ഇവരെ താമസിപ്പിച്ചത്.പന്തളത്തെ നക്ഷത്ര വേശ്യാലയത്തില്‍ നടന്ന റെയ്ഡിലുള്‍പ്പെടെ പലതവണ പൊലീസിനാല്‍ പിടിക്കപ്പെട്ടയാളാണ് തന്റെ കൂടെ ജീവിക്കുന്നതെന്ന് ബിജു തിരിച്ചറിഞ്ഞിരുന്നു. ഇതിനിടെ കവടിയാറില്‍ കെസ്റ്റന്‍ റോഡില്‍ ക്രെഡിറ്റ് ഫിനാന്‍സ് എന്ന പേരില്‍ ഒരു തട്ടിപ്പ് ധനകാര്യ സ്ഥാപനം ബിജു തുടങ്ങി.

ബിജു എം ഡിയായും നന്ദിനി നായര്‍ എന്ന വ്യാജ പേരില്‍ സരിത അഡ്മിനിസ്ട്രേറ്ററായുമായായിരുന്നു ഭരണം. നൂറോളം ചെറുപ്പക്കാരെ ജോലിക്കാരായും 15,000 രൂപ മാസ വാടകയിലും തുടങ്ങിയ സ്ഥാപനം ആറ് മാസത്തിനകം അടച്ചുപൂട്ടി.ക്രെഡിറ്റ് കാര്‍ഡ്, ഹോം ലോണ്‍, പ്രൊജക്ട് ലോണ്‍ എന്നീ പേരുകളില്‍ ഇടപാടുകാരില്‍ നിന്നും അഡ്വാന്‍സായി വാങ്ങിയ ലക്ഷണക്കക്കിന് രൂപയുടെ രേഖകളില്‍ നന്ദിനി നായരെന്ന വ്യാജ ഒപ്പാണ് സരിത ഇട്ടത്. പത്ത് ലക്ഷത്തോളം അക്കാലത്ത് തട്ടിയെടുത്തെന്നാണ് പരാതി.തന്നെ നിയമപരമായി വിവാഹം കഴിക്കണമെന്നും രശ്മിയെ ഒഴിവാക്കണമെന്നും സരിത നിരന്തരം ബിജുവിനോട് ആവശ്യപ്പെട്ടിരുന്നു.
സരിതയും ബിജുവും സെക്രട്ടറിയേറ്റിന് സമീപത്തുള്ള ഹോട്ടല്‍ നവരത്നയിലേക്ക് താമസം മാറ്റിയതോടെ തട്ടിപ്പിന്റെ മറ്റൊരധ്യായം തുടങ്ങി. ഇവിടെവെച്ച് വ്യഭിചാര കുറ്റത്തിന് കന്റോണ്‍മെന്റ് എസ് ഐ സരിതയെ അറസ്റ്റ് ചെയ്യകയും ചെയ്തിരുന്നു. രശ്മിയുടെ ദുരൂഹമരണം ഇതിനിടെയാണ് സംഭവിച്ചത്. മരണം കൊലപാതകമാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ബിജുവിനും സരിതയ്ക്കും പങ്കുണ്ടെന്നും ആരോപണം ഉയര്‍ന്നു. മരണം നടന്ന് ദിവസങ്ങള്‍ കഴിയും മുമ്പേ ഇവര്‍ വീണ്ടും ഒരുമിച്ചു താസമിച്ചു. ട്രിവാന്‍ഡ്രം ഫിനാന്‍സ് കണ്‍സള്‍ട്ടന്‍സി എന്ന പേരില്‍ വഴുതക്കാട് കൃഷ്ണവിലാസം റോഡില്‍ മറ്റൊരു തട്ടിപ്പ് സ്ഥാപനം ആരംഭിച്ചു. അവിടെ സരിത നായര്‍ എന്ന പേരിലാണ് ഇവര്‍ എം ഡിയായി തട്ടിപ്പ് നടത്തിയത്.ഇതിനു ശേഷമാണ് ടീം സോളാര്‍ എന്ന പേരില്‍ ഒരു കമ്പനി ബിജു രൂപീകരിച്ചത്. ഇതിനിടെ സരിത ഒരു മുന്‍ മന്ത്രിയുമായി ബന്ധം സ്ഥാപിച്ചു. ഇയാളുമായി ബിജു സംഘര്‍ഷത്തിലേര്‍പ്പെടുകയും മുന്‍ മന്ത്രിയുടെ ഭാര്യ വിവാഹബന്ധം വേര്‍പെടുത്തുകയും ചെയ്തു. ഭാര്യയെ കൊന്ന കേസില്‍ ബിജു ജയിലിലായത് മുതല്‍ ബിജുവിനെ സരിത തള്ളിപ്പറഞ്ഞിരുന്നു.കമ്പനിയുടെ പണമിടപാട് അടക്കം എല്ലാം ചെയ്തത് ബിജുവാണെന്നാണ് സരിത തന്നെ വെളിപ്പെടുത്തിയത്. തുടര്‍ന്നിങ്ങോട്ടുള്ള സരിതയുടെ ജീവിതം പരസ്യമാണ്.അതേസമയം, സ്ത്രീവിഷയത്തില്‍ നേതാക്കള്‍ കൂട്ടത്തോടെ നിയമനടപടി നേരിടുന്നതു ദേശീയതലത്തില്‍തന്നെ പാര്‍ട്ടിയുടെ പ്രതിഛായയെ ബാധിക്കുമെന്ന് കേന്ദ്രനേതൃത്വം ഭയക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കേന്ദ്രനേതൃത്വത്തെ വെല്ലുവിളിച്ച ഉമ്മന്‍ ചാണ്ടിയോടു ഹൈക്കമാന്‍ഡിനു നീരസമുണ്ടെങ്കിലും ഇപ്പോഴത്തെ പ്രതിസന്ധി ഒറ്റക്കെട്ടായി നേരിടാനാണു നിര്‍ദേശം.