സരിത നായരുടെ കത്തില്‍ കൂട്ടിച്ചേര്‍ക്കലെന്ന് അഡ്വ.ഫെനി ബാലകൃഷ്ണന്‍. സരിതയുടെ 21 പേജുള്ള കത്ത് 25 പേജുള്ള കത്തായത് ഗണേഷ് കുമാറിന്റെ വീട്ടില്‍വെച്ചാണ് എന്ന് അന്നത്തെ പ്രധാന സൂത്രധാരകരില്‍ ഒരാളായ ഫെനി ബാലകൃഷ്ണന്‍ അറിയിച്ചു.
സോളാര്‍ വിവാദത്തില്‍ മുന്‍മന്ത്രി ഗണേഷ് കുമാരിനെതിരെ ആരോപണം തിരിച്ചുവിടുന്ന പ്രധാന വഴിത്തിരിവാണിത്. പുതിയ അന്വേഷണ സംഘത്തിന് ഈ വെളിപ്പെടുത്തല്‍ കൂടി പരിഗണിക്കേണ്ടി വരും. തന്റെ കയ്യില്‍ നിന്ന് കത്ത് വാങ്ങിയത് ഗണേഷിന്റെ പി എ പ്രദീപാണ്.
കോണ്‍ഗ്രസ് നേതാക്കളുടെ പേരും ലൈംഗിക ആരോപണങ്ങളും കൂട്ടിച്ചേര്‍ത്തു. കേരള കോണ്‍ഗ്രസ് (ബി) നേതാവും ഗണേഷിന്റെ ബന്ധുവുമായ ശരണ്യ മനോജാണ് കൂട്ടിച്ചേർക്കാനുള്ള നാലു പേജുകൾ എത്തിച്ചു നൽകിയത്. ഗണേഷിനെ മന്ത്രിയാക്കത്തതിലുള്ള വിരോധം കാരണമാണ് ഇത്തരം കൂട്ടിച്ചേർക്കലുകൾ നടത്തുന്നതെന്നു ശരണ്യ മനോജ് പറഞ്ഞതായും ഫെനി വാർത്താസമ്മേളനത്തിൽ പറഞ്ഞു

ഫെനി ബാലകൃഷ്ണന്റെ വാർത്താ നടത്തിയ വാർത്ത സമ്മേളനം

2015 മാർച്ച് 13നാണ് സരിതയുടെ കത്തിൽ കൂട്ടിച്ചേർക്കലുകളുണ്ടായത്. രണ്ടുവർഷം മുൻപ് തയാറാക്കിയ കത്താണ് ഇപ്പോൾ സോളർ കമ്മിഷനു മുന്നിൽ ഹാജരാക്കിയത്. ഇതേക്കുറിച്ച് അറിയാവുന്നത് തനിക്കു മാത്രമാണ്. 21 പേജുള്ള കത്ത് സരിതയുടെ അഭിഭാഷകൻ ഫെനി ബാലകൃഷ്ണൻ വാങ്ങി വായിച്ചുനോക്കി എഴുതി ഒപ്പിട്ടു നൽകിയതായി മൊഴിയുണ്ടായിരുന്നു. എന്നാൽ അത് കമ്മിഷൻ ശ്രദ്ധിച്ചിരുന്നിരിക്കില്ല. അങ്ങനെയെങ്കിൽ ഇപ്പോഴത്തെ സാഹചര്യം ഉടലെടുക്കുമായിരുന്നില്ല.
നേതാക്കന്മാരിൽ ചിലരുടെ പേരുകളും ലൈംഗികാരോപണങ്ങളും പിന്നീട് കൂട്ടിച്ചേർക്കപ്പെട്ടതാണ്. ശരണ്യ മനോജ് കൊണ്ടുവന്ന പേപ്പറുകളിലെ വിവരങ്ങൾ ‍ഞങ്ങളെ വായിച്ചു കേൾപ്പിച്ചു. താൻ മാത്രമാണ് അന്നതിനെ എതിർത്തത്. സരിത ഒന്നും മിണ്ടിയില്ല. എന്തിനാണ് ലൈംഗികാരോപണം എഴുതിച്ചേർക്കുന്നതെന്നു ചോദിച്ചിരുന്നു.
ഗണേഷിന് ഇനി മന്ത്രിയാകാൻ പറ്റില്ല. അതിനാൽ ആർക്കെങ്കിലും ഒരു പണി കൊടുക്കേണ്ടേയെന്നാണ് ശരണ്യ മനോജ് പറഞ്ഞത്. താൻ തിരിച്ചൊന്നും പറഞ്ഞില്ല. അത് സരിതയുടെ കയ്യിൽ കൊടുത്തു. അവർ അതു വായിച്ചുനോക്കി. അത് അതേപടി കത്തിൽ ചേർക്കുകയായിരുന്നു. അതിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ല. സരിതയുടെ കത്തിൽ ആർക്കെതിരെയും ലൈംഗികാരോപണങ്ങൾ ഉണ്ടായിരുന്നില്ല. അത് 2015 മാർച്ച് 13നു കൂട്ടിച്ചേർത്തതാണ്.
കത്തിന്‍റെ ആദ്യപേജിൽ തന്നെ പലരും ദ്രോഹിച്ചിട്ടുണ്ടെന്നായിരുന്നു സരിത പറഞ്ഞിരുന്നത്. അല്ലാതെ മറ്റാരോപണങ്ങളുണ്ടായിരുന്നില്ല. രണ്ടാം പേജിലേക്കെത്തുമ്പോഴാണ് ലൈംഗികാരോപണങ്ങൾ ഉന്നയിക്കുന്നത്. അത് ഗണേഷിന്‍റെ നിർദേശപ്രകാരം കൂട്ടിച്ചേർത്തതാണ്.
ജയിലിലായിരിക്കുമ്പോൾ എഴുതിയ കത്ത് ഗണേഷിന്‍റെ പിഎയുടെ കയ്യിൽ മാത്രമേ നൽകാവൂവെന്ന് സരിത നിർദേശിച്ചിരുന്നു. അതുതന്നെയാണ് താൻ ചെയ്തത്. ഗണേഷിന്‍റെ കാറിലെത്തി പ്രദീപ് തന്‍റെ കയ്യിൽനിന്ന് കത്തുവാങ്ങി. കത്തിനെക്കുറിച്ചുള്ള കാര്യങ്ങൾ കമ്മിഷനിൽ വിചാരണ ചെയ്തപ്പോൾ പറയാൻ കമ്മിഷൻ തന്നെ അനുവദിച്ചില്ല, വക്കീൽ ചോദിച്ചപ്പോൾ ഫെനി അതുപറയാനല്ല ഇവിടെ ഇരിക്കുന്നതെന്ന് കമ്മിഷൻ പറഞ്ഞിരുന്നു. അതിനാലാണ് അതെനിക്ക് പറയാൻ കഴിയാഞ്ഞത്.
കമ്മിഷന്‍റെ നിലപാടുകൾ പക്ഷപാതപരമാണെന്ന് ആദ്യം തന്നെ തനിക്കും സരിതയ്ക്കും മനസിലായിരുന്നു. അതിനാലാണ് ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്. തമ്പാനൂർ രവി പറഞ്ഞിട്ടാണെന്നാണ് അന്നു പറഞ്ഞത്. എന്നാൽ അതായിരുന്നില്ല സത്യാവസ്ഥ. അന്നത്തെ സർക്കാരിനെതിരെ എന്തെങ്കിലും പറയാൻ ജസ്റ്റിസ് ശിവരാജൻ പലതവണ നിർബന്ധിച്ചിരുന്നു.
അന്ന് ശിവരാജൻ സാറിന്‍റെനിലപാട് ശരിയല്ലെന്നും ഹൈക്കോടതിയിൽ പോകണമെന്നും സരിത ആവശ്യപ്പെട്ടിരുന്നു. ബിജു രാധാകൃഷ്ണനും ജസ്റ്റിസ് ശിവരാജനെതിരെയും സെക്രട്ടറി ദിവാകരനെതിരെയും പരാതി ഉന്നയിച്ചിട്ടുണ്ട്. ചില നേതാക്കന്മാരുടെ പേരു പറയണമെന്നു പറഞ്ഞ് ദിവാകരൻ തന്നെ സ്വാധീനിച്ചുവെന്ന് മൊഴി നൽകാൻ ബിജു തയാറായപ്പോൾ അതിന് അനുവദിച്ചിരുന്നില്ലെന്നും ഫെനി ബാലകൃഷ്ണൻ പറഞ്ഞു.
ഇതോടെ സരിതയുടെ രണ്ടാം കത്ത് വീണ്ടും വിവാദത്തില്‍ ആയിരിക്കുകയാണ്. ഉമ്മന്‍ചാണ്ടിയും ജോസ് കെ മാണിയും ഉള്‍പ്പെടെയുള്ളവരുടെ പേര് എഴുതി ചേര്‍ത്തത് ഗണേഷ്കുമാര്‍ പറഞ്ഞ പ്രകാരമാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഫെനി ബാലകൃഷ്ണന്‍.