ആലപ്പുഴ: 1973ല്‍ പുറത്തിറങ്ങിയ എം.ടി വാസുദേവന്‍ നായരുടെ നിര്‍മ്മാല്യം സിനിമക്കെതിരെ പരാമര്‍ശങ്ങളുമായി ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ശശികല. നിര്‍മ്മാല്യം പുറത്തിറങ്ങിയ സമയത്ത് കേരളത്തിലെ ഹൈന്ദവ സംഘടനകള്‍ ശക്തരായിരുന്നെങ്കില്‍ എതിര്‍പ്പുണ്ടാവുമായിരുന്നു. വെളിച്ചപ്പാട് വിഗ്രഹത്തില്‍ തുപ്പുന്നതടക്കമുള്ള ചിത്രത്തിലെ രംഗങ്ങള്‍ അതിനാലാണ് അന്ന് എതിര്‍പ്പുകളില്ലാതെ പ്രദര്‍ശിപ്പിക്കാന്‍ സാധിച്ചതെന്നും ശശികല പറഞ്ഞു. മാവേലിക്കരയില്‍ ഹിന്ദു അവകാശ സംരക്ഷണ യാത്രക്ക് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുമ്പോഴായിരുന്നു ശശികലയുടെ പരാമര്‍ശം.

നിര്‍മ്മാല്യത്തിന്റെ ക്ലൈമാക്‌സില്‍ ഗുരുതിക്കിടെ വെളിച്ചപ്പാട് ദേവിയുടെ നേര്‍ക്ക് തുപ്പിക്കൊണ്ട് ഉറഞ്ഞുതുള്ളുന്നതാണ് രംഗം. തന്റെ പള്ളിവാളും കാല്‍ച്ചിലമ്പും എന്ന കഥയുടെ ചലച്ചിത്ര രൂപമായ നിര്‍മ്മാല്യം ഒരുപക്ഷേ ഇന്നാണ് പുറത്തിറങ്ങിയിരുന്നതെങ്കില്‍ തന്റെ തല കാണില്ലായിരുന്നു എന്ന് എം.ടി മുമ്പൊരിക്കല്‍ സൂചിപ്പിച്ചിരുന്നു. ലോക ഗുരുവായ വ്യാസന്റെ പവിത്രമായ രചനയാണ് മഹാഭാരതം. അതിനാല്‍ തന്നെ രണ്ടാമൂഴം എന്ന കഥ സിനിമയാക്കുമ്പോള്‍ അതിന് മഹാഭാരതം എന്ന് പേരിടേണ്ട ആവശ്യമില്ലെന്നും ശശികല വ്യക്തമാക്കി.

1973 ലാണ് എം.ടി തന്നെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച് തന്റെ കഥയായ പള്ളിവാളും കാല്‍ച്ചിലമ്പും നിര്‍മ്മാല്യം എന്ന പേരില്‍ സിനിമയാക്കി പുറത്തിറക്കിയത്. ഏറെ പ്രതീക്ഷയോടെയായിരുന്നു അന്ന് ആ സിനിമ ചെയ്തതെന്നും അതിലെ രംഗങ്ങളിലെല്ലാം പൂര്‍ണ്ണമായും താന്‍ തൃപ്തനായിരുന്നെന്നും എം.ടി പറഞ്ഞിരുന്നു. പ്രതീക്ഷകളെ ഒട്ടും തന്നെ തെറ്റിക്കാതെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും ചിത്രത്തില്‍ വെളിച്ചപ്പാടിന്റെ കഥാപാത്രത്തെ അവതരിപ്പിച്ച പി.ജെ ആന്റണിക്ക് ആ വര്‍ഷത്തെ മികച്ച നടനുള്ള പുരസ്‌കാരവും ലഭിച്ചിരുന്നു.