2016 സെപ്തംബര്‍ 22ന് ജയലളിത ചെന്നൈയിലെ വസതിയിലെ ശുചിമുറിയില്‍ വീണിരുന്നു. എന്നാല്‍ ആശുപത്രിയില്‍ പോകുന്നതിന് അവര്‍ തയ്യാറായിരുന്നില്ലെന്ന് ശശികല ജുഡീഷ്യല്‍ കമ്മീഷനെ അറിയിച്ചു. ആശുപത്രിയിലേക്ക് പോകും വഴി ജയലളിതയ്ക്ക് ബോധം വന്നിരുന്നുവെന്നും തന്നെ എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് ചോദിച്ചിരുന്നതായും ശശികല പറയുന്നു. തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജെ.ജയലളിതയുടെ മരണത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി തോഴി വി.കെ ശശികല.

ജയലളിത സുബോധത്തോടെ ആശുപത്രിയില്‍ കഴിയുന്ന സമയത്ത് നാലു തവണ അവരുടെ വീഡിയോ ചിത്രീകരിച്ചിരുന്നു. എഐഎഡിഎം.കെ മുതിര്‍ന്ന നേതാക്കാണ് ഒ.പനീര്‍ശെല്‍വവും എം. തമ്ബിദുരൈയും അവരെ ആശുപത്രിയില്‍ എത്തി കണ്ടിരുന്നുവെന്നും ശശികല മൊഴി നല്‍കി. ജയലളിത മൂന്നു മാസം ആശുപത്രിയില്‍ കഴിഞ്ഞിട്ടും സന്ദര്‍ശിക്കാന്‍ തങ്ങളെ അനുവദിച്ചില്ലെന്ന് ഇവര്‍ നേരത്തെ ആക്ഷേപം ഉന്നയിച്ചിരുന്നു.

രണ്ട് സുരക്ഷാ ഓഫീസര്‍മാരും ജയലളിതയെ സന്ദര്‍ശിച്ച്‌ സംസാരിച്ചിരുന്നുവെന്നും ശശികല അറിയിച്ചു. ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അവരുടെ ആരോഗ്യത്തെയും ചികിത്സയെയും സംബന്ധിച്ച്‌ വ്യക്തതയില്ലെന്നുമുള്ള ആരോപണത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ മുന്‍ ഹൈക്കോടതി ജഡ്ജി എ.അറുമുഖസാമിയെ അന്വേഷണത്തിന് നിയോഗിച്ചത്. കഴിഞ്ഞയാഴ്ചയാണ് ശശികലയുടെ മൊഴി ജുഡീഷ്യല്‍ കമ്മീഷന് നല്‍കിയത്. ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന പനീര്‍ശെല്‍വം പക്ഷത്തിന്റെ ആവശ്യം പരിഗണിച്ചാണ് ജുഡീഷ്യല്‍ കമ്മീഷനെ അന്വേഷണത്തിന് നിയോഗിച്ചത്. സെപ്തംബര്‍ 22ന് രാത്രി 9.30 ഓടെ ചെന്നൈ പോയ്സ് ഗാര്‍ഡനിലെ വസതിയില്‍ വച്ചാണ് അവര്‍ ശുചിമുറിയില്‍ ബോധരഹിതയായി വീണത്. ഈ സമയം അവര്‍ തന്നെ സഹായത്തിനു വിളിച്ചിരുന്നു. ആശുപത്രിയില്‍ പോകാമെന്ന് താന്‍ അറിയിച്ചുവെങ്കിലും അവര്‍ സമ്മതിച്ചില്ല.

എന്നാല്‍ താന്‍ ഡോക്ടറെ വിളിച്ച്‌ ആല്‍ബുലന്‍സ് ആവശ്യപ്പെടുകയായിരുന്നു. ശശികലയുടെ ബന്ധുവായ ഡോക്ടര്‍ കെ.എസ് ശിവകുമാറിനെയാണ് അവര്‍ സഹായത്തിന് വിളിച്ചത്. അഴിമതി കേസില്‍ ജയലളിതയ്ക്കൊപ്പം ശിക്ഷിക്കപ്പെട്ട ശശികല ഇപ്പോള്‍ ബംഗലൂരുവിലെ ജയിലില്‍ ശിക്ഷ അനുഭവിച്ചുവരികയാണ്. ജയലളിതയുടെ മരണത്തിനു ശേഷം അധികാരത്തിനു വേണ്ടി എഐഎഡിഎംകെയില്‍ വലിയ പൊട്ടിത്തെറി ഉണ്ടായെങ്കിലും ശശികലയുടെ അനന്തരവന്‍ ടിടിവി ദിനകരന്‍ പുതിയ നീക്കം നടത്തിയതോടെ ഒ.പനീര്‍ശെല്‍വവും മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും യോജിക്കുകയായിരുന്നു.