ഈയാഴ്ച സാറ്റ് പരീക്ഷയെഴുതുന്ന പകുതിയോളം വിദ്യാര്‍ത്ഥികളും പരീക്ഷാഫലത്തേക്കുറിച്ച് വന്‍ ആശങ്കയിലാണെന്ന് റിപ്പോര്‍ട്ട്. സാറ്റ് എഴുതിക്കൊണ്ടിരിക്കുന്ന 10, 11 വയസ് പ്രായമുള്ള 45 ശതമാനത്തോളം കുട്ടികള്‍ ഈ ആശങ്ക പങ്കുവെച്ചതായി സര്‍വേ വ്യക്തമാക്കുന്നു. 1005 വിദ്യാര്‍ത്ഥികളിലാണ് സര്‍വേ നടത്തിയത്. തങ്ങളുടെ സാറ്റ് ഫലം നാണക്കേടുണ്ടാക്കുമോ എന്നാണ് ഇവരില്‍ മൂന്നിലൊന്ന് പേരും ഭയക്കുന്നത്. സ്റ്റേജ് 2 പരീക്ഷയെഴുതുന്ന 25 ശതമാനത്തോളം വിദ്യാര്‍ത്ഥികള്‍ തങ്ങള്‍ കടുത്ത സമ്മര്‍ദ്ദത്തിലാണെന്നും അതുകൊണ്ടു തന്നെ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കുന്നില്ലെന്നും വെളിപ്പെടുത്തി.

41 ശതമാനത്തോളം വിദ്യാര്‍ത്ഥികള്‍ തങ്ങള്‍ക്ക് പരീക്ഷ ബുദ്ധിമുട്ടുള്ളതായിരുന്നുവെന്ന് പറഞ്ഞപ്പോള്‍ പത്തിലൊന്ന് പേര്‍ക്ക് പരീക്ഷ കടുത്തതായിരുന്നു. കെല്ലോഗ്‌സ് സ്‌പോണ്‍സര്‍ ചെയ്തതാണ് ഈ സര്‍വേ. സുഹൃത്തുക്കളില്‍ നിന്നുള്ള സമ്മര്‍ദ്ദവും സാറ്റ് പരീക്ഷ നടക്കുന്ന ഈയാഴ്ച വിദ്യാര്‍ത്ഥികളെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. പരീക്ഷാഫലത്തെക്കുറിച്ചുള്ള ആശങ്ക തന്നെയാണ് സര്‍വേയില്‍ പങ്കെടുത്ത 30 ശതമാനം പേരും പങ്കുവെച്ചത്. തങ്ങളുടെ സുഹൃത്തുക്കള്‍ക്ക് മികച്ച മാര്‍ക്കുകള്‍ കിട്ടുമെന്ന ആശങ്കയാണ് 15 ശതമാനം പേര്‍ക്കുള്ളത്.

കുട്ടികള്‍ക്ക് അനാവശ്യ സമ്മര്‍ദ്ദമാണ് സാറ്റ് പരീക്ഷ നല്‍കുന്നതെന്ന് സമീപ വര്‍ഷങ്ങളില്‍ നിരവധി രക്ഷിതാക്കള്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ തങ്ങളുടെ രക്ഷിതാക്കളുടെ അഭിമാനം തങ്ങളുടെ മോശം റിസല്‍ട്ടിലൂടെ ഇല്ലാതാകുമോ എന്നാണ് കുട്ടികള്‍ ഭയക്കുന്നത്. 40 ശതമാനം പേരാണ് ഈ ആശങ്കയറിയിച്ചത്.