റിയാദ്: സൗദിയില്‍ വീണ്ടും സിനിമാ തീയേറ്റുറകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ചു. മൂന്ന് പതിറ്റാണ്ടുകളുടെ ഇടവേളയ്ക്ക് ശേഷമാണ് സൗദിയില്‍ തീയേറ്ററുകള്‍ വരാന്‍ പോകുന്നത്. കഴിഞ്ഞ വര്‍ഷമാണ് തീയേറ്ററുകള്‍ക്ക് പ്രവര്‍ത്തനാനുമതി നിഷേധിക്കുന്ന നിയമത്തില്‍ സൗദി ഭരണകൂടം ഭേദഗതി വരുത്തിയത്.

തീയേറ്റര്‍ ഇല്ലാത്ത അപൂര്‍വ്വം രാജ്യങ്ങളിലൊന്നായിരുന്ന സൗദി അറേബ്യ. മറ്റുള്ള മിക്ക ഇസ്ലാമിക രാജ്യങ്ങളില്‍ നിലവില്‍ സിനിമാ തിയേറ്ററുകള്‍ ഉണ്ട്. നിയമത്തില്‍ അയവു വരുത്തിയതോടെ തീയേറ്റര്‍ തുടങ്ങാന്‍ അനുമതി ആവശ്യപ്പെട്ട് അമേരിക്കന്‍ തീയേറ്റര്‍ കമ്പനിയായ എ.എം.സി. എന്റര്‍ടെയിന്‍മെന്റിന് സൗദി സര്‍ക്കാരിനെ സമീപിക്കുകയായിരുന്നു.

ഈ മാസം 18-ന് ആദ്യ തീയേറ്റര്‍ റിയാദില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് സൗദി ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം അറിയിച്ചു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സൗദിയിലെ 15 ഓളം നഗരങ്ങളിലായി 40 തീയേറ്ററുകള്‍ എ.എം.സി തുറക്കും.