സർക്കാർ ജോലികളില്‍ വിദേശികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കാന്‍ സൗദി രാജാവിന്‍റെ ഉത്തരവ്. സർക്കാരിന് കീഴിലുള്ള സ്ഥാപനങ്ങളിലും, കോര്‍പ്പറേഷനുകളിലും, കമ്പനികളിലും വിദേശികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കണെന്ന് ഭരാണാധികാരി സൽമാൻ രാജാവാണ് ഉത്തരിട്ടത്.

ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം, സർക്കുലർ മുഖേന ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നൽകിക്കഴിഞ്ഞു. സര്‍ക്കാറിന്‍റെ വിവിധ വകുപ്പുകള്‍ക്ക് കീഴിലുള്ള ഓഫീസുകളിലെ സെക്രട്ടറി, ക്ലർക്ക്, ഓഫീസ് അഡ്മനിസ്റ്ററേഷന്‍ എന്നീ ജോലികളിൽ വിദേശികള്‍ക്ക് പകരം യോഗ്യരായ സ്വദേശികളെ നിയമിച്ചിരിക്കണം.

ഈ ജോലികളിൽ വിദേശികളുമായി തൊഴിൽ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ കരാര്‍ പുതുക്കി നല്കരുതെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. എന്നാൽ സ്വദേശികളെ കിട്ടാത്ത വളരെ അപൂര്‍വ്വമായ ജോലികളില്‍ മാത്രം വിദേശികളെ നിയമിക്കാൻ അനുവദിക്കും. അതേസമയം സർക്കാർ മേഖലയിലുള്ള നേഴ്‌സിംഗ് തസ്തികകൾ സംബന്ധിച്ച് ഉത്തരവിൽ പരാമർശിച്ചിട്ടില്ല.

സര്‍ക്കാര്‍ ഓഫീസുകളില്‍ പ്രാധാന ജോലികളില്‍ വിദേശികള്‍ ജോലി ചെയ്യുന്നുണ്ടോ എന്ന് കണ്ടെത്തുന്നതിന് പരിശോധന നടത്താന്‍ ബന്ധപ്പെട്ട എല്ലാ വകുപ്പുകളോടും പുതിയ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ നിർദ്ദേശം നല്കിയിട്ടുണ്ട്.