ഫിഫ ലോകകപ്പില്‍ തങ്ങളുടെ രണ്ടാം ഗ്രൂപ്പ് മല്‍സരത്തിനായി പോകവേ സൗദി അറേബ്യയുടെ ദേശീയ ഫുട്‌ബോള്‍ ടീം സഞ്ചരിച്ച വിമാനത്തിന്റെ എന്‍ജിനില്‍ തീ പിടിച്ചു. തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കി. വിമാനത്തിലുണ്ടായിരുന്നവരെല്ലാം സുരക്ഷിതരാണ്. അതേസമയം, തീപിടിത്തമായിരുന്നില്ലെന്നും പക്ഷി വന്നിടിച്ചതുകൊണ്ടുണ്ടായ പിഴവാണെന്നുമാണ് വിമാനക്കമ്പനിയുടെ വിശദീകരണം.

റോസ്സിയ എയര്‍ബസ് എ319 ആണ് സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍നിന്ന് റോസ്‌തോവ് ഓണ്‍ ഡോണിലേക്കു താരങ്ങളെ കൊണ്ടുപോയത്. ബുധനാഴ്ച യുറുഗ്വായ്‌ക്കെതിരെയാണു സൗദിയുടെ രണ്ടാം മത്സരം എന്‍ജിനു തീപിടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയികളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇവ ആധികാരികമാണോയെന്നു വ്യക്തമായിട്ടില്ല