യുവാവ് ഭാര്യയെയും നാല് മക്കളെയും കൊന്ന സംഭവത്തില്‍ വധശിക്ഷ വിധിച്ചത് തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് വിലയിരുത്തി സുപ്രിംകോടതി തിരുത്തി. മഹാരാഷ്ട്രയിലെ നാന്ദെഡ് ജില്ലയിലാണ് 10 മാസം പ്രായമുള്ള കുട്ടിയെ ഉള്‍പ്പെടെ കൊലപ്പെടുത്തിയ സംഭവത്തില്‍ സുപ്രിംകോടതി വധശിക്ഷ വിധിച്ചിരുന്നത്. അതേസമയം തെറ്റായ നിഗമനത്തിലാണ് പരമാവധി ശിക്ഷ വിധിച്ചതെന്ന് വിലയിരുത്തി സുപ്രിംകോടതി ഇന്നലെ ഇത് ജീവപര്യന്തമാക്കുകയായിരുന്നു.

2011ലെ വിധിയാണ് തെളിവുകള്‍ സൂക്ഷ്മമായി പരിശോധിച്ച ശേഷം ജസ്റ്റിസുമാരായ എന്‍ വി രമണ, എംഎം ശാന്തനഗൗഡര്‍, ഇന്ദിരാ ബാനര്‍ജി എന്നിവരുടെ ബഞ്ച് തിരുത്തിയത്. വധശിക്ഷാ വിധിയില്‍ രണ്ട് തെറ്റുകള്‍ സംഭവിച്ചെന്നാണ് സുപ്രിംകോടതി ഇന്നലെ വിലയിരുത്തിയത്. മുന്‍ഭാര്യയോട് പ്രതി നടത്തിയ കുറ്റസമ്മതം സ്ഥിരീകരിച്ചില്ല എന്നതാണ് അതിലൊന്ന്. പ്രതി ഭാര്യയുടെ മുഖം തല്ലിച്ചതച്ചുവെന്നതിനെ ന്യായീകരിക്കാന്‍ മെഡിക്കല്‍ തെളിവുകളില്ല എന്നതായിരുന്നു രണ്ടാമത്തേത്.

അതേസമയം കുറ്റം ചെയ്തുവെന്നതിന് സാഹചര്യത്തെളിവുകളുണ്ടെന്നും അതിനാല്‍ പ്രതി ആജീവനാന്തം തടവുശിക്ഷ അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി. കേസിലെ ആറാം സാക്ഷിയായ പ്രതിയുടെ ആദ്യഭാര്യ ഇയാള്‍ കൊലപാതകങ്ങള്‍ നടത്തിയെന്ന് ഫോണിലൂടെ പറഞ്ഞെന്നാണ് മൊഴിനല്‍കിയത്. എന്നാല്‍ ക്രോസ് വിസ്താരത്തില്‍ കൊലപാതകങ്ങള്‍ നടത്തിയെന്ന് ഇയാള്‍ പറഞ്ഞിട്ടില്ലെന്ന് ഇവര്‍ അറിയിച്ചിരുന്നു. അതിനാല്‍ വിധി പ്രഖ്യാപിച്ചതില്‍ ഈ കോടതിയ്ക്ക് തെറ്റ് പറ്റിയെന്ന് തങ്ങള്‍ മനസിലാക്കുന്നതായും സുപ്രിംകോടതി പറഞ്ഞു. കൂടാതെ ആളെ തിരിച്ചറിയിക്കാതിരിക്കാന്‍ പ്രതി ആസൂത്രിതമായി കൊല്ലപ്പെട്ടവരുടെ മുഖങ്ങള്‍ തല്ലിച്ചതച്ചെന്ന വാദവും മെഡിക്കല്‍ തെളിവുകളോടെ സ്ഥിരീകരിക്കാനായിട്ടില്ലെന്നും കോടതി വിലയിരുത്തി.

നാന്ദെഡ് ജില്ലയിലെ രൂപ്ല നായിക് ടാന്‍ഡ എന്ന കുഗ്രാമത്തില്‍ 2007ല്‍ ഭാര്യയെയും പത്ത് മാസവും നാല്, ആറ്, പത്ത് വയസ്സ് വീതമുള്ള കുട്ടികളെയും കൊലപ്പെടുത്തിയ കേസില്‍ ബോംബെ ഹൈക്കോടതി വിധിച്ച വധശിക്ഷയാണ് 2011ല്‍ സുപ്രിംകോടതി ശരിവച്ചത്. 2012ല്‍ തന്നെ പ്രതിയുടെ പുനപരിശോധനാ ഹര്‍ജി പരിഗണിച്ച സുപ്രിംകോടതി പിന്നീട് അത് റദ്ദാക്കിയിരുന്നു. എന്നാല്‍ പിന്നീട് ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്ത കോടതി പുനപരിശോധനാ ഹര്‍ജി പുതുതായി പരിഗണിക്കുകയായിരുന്നു.

പ്രതിക്കുണ്ടായിരുന്ന വിവാഹേതര ബന്ധമാണ് കുറ്റം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് പോലീസ് പറയുന്നു. എന്നാല്‍ കേസില്‍ ദൃക്‌സാക്ഷികള്‍ ഉണ്ടായിരുന്നില്ല. പ്രതിയുടെ എട്ട് വര്‍ഷം നീണ്ട നിയമപോരാട്ടം വിജയിച്ചെങ്കിലും ജയിലിനുള്ളിലെ ഇയാളുടെ സ്വഭാവം വിനയായി. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും ജയില്‍ അധികൃതരോടും മറ്റ് തടവുപുള്ളികളോടും അപമര്യാദമായി പെരുമാറുന്നതും ഇയാള്‍ പതിവാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് തുടര്‍ജീവിതവും ഇയാള്‍ ജയിലില്‍ തന്നെ കഴിയട്ടെയെന്ന് കോടതി വിധിച്ചത്.