കത്വ കേസില്‍ വിചാരണ നടപടികള്‍ സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ജമ്മു കാശ്മീരില്‍ എട്ടു വയസുകാരി ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിലെ വിചാരണയ്ക്കാണ് സ്റ്റേ. കേസിന്റെ വിചാരണ ചണ്ഡീഗഡിലേക്ക് മാറ്റണമെന്നും സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഹര്‍ജികള്‍ ലഭിച്ച സാഹചര്യത്തിലാണ് നടപടി.

അടുത്ത മാസം ഏഴ് വരെയാണ് സ്റ്റേ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. കേസില്‍ രാഷ്ട്രീയ ഇടപെടല് ശക്തമായ സാഹചര്യത്തില്‍ വിചാരണ മാറ്റണമെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു.

കേസില്‍ ഏഴ് പേരെ പ്രതികളാക്കിക്കൊണ്ടാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ജമ്മുകാശ്മീര്‍ ക്രൈംബ്രാഞ്ചാണ് അന്വേഷണം നടത്തി കുറ്റപത്രം നല്‍കിയിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത ഒരു പ്രതിക്കെതിരെ കത്വ ജുവനൈല്‍ കോടതിയിലും കുറ്റപത്രം നല്‍കിയിട്ടുണ്ട്.