ധര്‍മ്മശാല: ഹിമാചല്‍ പ്രദേശില്‍ 45 വിദ്യാര്‍ത്ഥികളുമായി സ്‌കൂള്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 26 വിദ്യാര്‍ത്ഥികള്‍ മരിച്ചു. രണ്ട് അധ്യാപകരും ഡ്രൈവറുമുള്‍പ്പെടെ ആകെ 29 പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.
നുര്‍പുര്‍ മേഖലയില്‍ തിങ്കളാഴ്ച വൈകിട്ടാണ് അപകടം. മല മുകളിലെ പാതയിലൂടെ പോകുകയായിരുന്ന ബസ് തെന്നിനീങ്ങി താഴേക്കു പതിക്കുകയായിരുന്നെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ദേശീയ ദുരന്തനിവാരണ സേനയുടെ പ്രത്യേകസംഘം പ്രദേശത്തെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങി. കുറച്ചു കുട്ടികള്‍ ഇപ്പോഴും ബസില്‍ കുടുങ്ങിക്കിടക്കുയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സീര്‍ റാം സിങ് പതാനിയ സ്മാരക പബ്ലിക് സ്‌കൂളിലെ അഞ്ചാം ക്ലാസ് മുതല്‍ താഴേക്കുള്ള വിദ്യാര്‍ഥികളായിരുന്നു ബസിലുണ്ടായിരുന്നത്. അതേസമയം ഇതേവരെ ആളപായം സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ജില്ല പൊലീസ് മേധാവി അറിയിച്ചു.

100 മീറ്ററിലധികം താഴ്ചയുള്ള കൊക്കയിലാണ് ബസ് കിടക്കുന്നത്. ദേശീയ ദുരന്തനിവാരണ സേനയുടെ പ്രത്യേകസംഘം പ്രദേശത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പൊലീസും ഡോക്ടര്‍മാരുടെ സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്. പ്രദേശവാസികളുടെയും ദുരന്ത നിവാരണസേനയുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്.

ഒന്‍പതു പേര്‍ മാത്രമാണ് കൊല്ലപ്പെട്ടതെന്നു ഹിമാചല്‍ മുഖ്യമന്ത്രി ജയ്‌റാം താക്കൂര്‍ പറഞ്ഞു.സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.