ലണ്ടന്‍: സ്‌കൂള്‍ അവധി ദിനങ്ങള്‍ യുകെയില്‍ 30 ലക്ഷത്തോളം വിദ്യാര്‍ത്ഥികളെ പട്ടിണിയിലേക്ക് തള്ളിവിടുന്നതായി വെളിപ്പെടുത്തല്‍. എംപിമാരുടെയും ലോര്‍ഡ്‌സ് അംഗങ്ങളുടെയും സര്‍വകക്ഷി സമിതിയാണ് ഈ അവലോകനം നടത്തിയത്. സ്‌കൂളില്‍ നിന്ന് സൗജന്യ ഉച്ചഭക്ഷണം ലഭിക്കുന്ന 10 ലക്ഷത്തോളം കുട്ടികളും ദരിദ്ര സാഹചര്യങ്ങളില്‍ നിന്ന് വരുന്ന 20 ലക്ഷത്തോളം കുട്ടികളുമാണ് സമ്മര്‍ അവധി ദിനങ്ങളില്‍ പട്ടിണിയുടെ നിഴലിലാകുന്നത്. സ്‌കൂളുകളില്ലാത്ത സമയത്ത് പട്ടിണിയാകുന്നതിനു പുറമേ മികച്ച വിദ്യാഭ്യാസം ലഭിക്കുന്നതിനും ആരോഗ്യകരമായ ജീവിതം നയിക്കുന്നതിനുമുള്ള സാഹചര്യങ്ങളും ഇവര്‍ക്ക് നഷ്ടമാകുന്നുണ്ടെന്നും സമിതി വിലയിരുത്തുന്നു.

സ്‌കൂള്‍ ക്യാന്റീനുകള്‍ പ്രവര്‍ത്തിക്കാത്ത അവധിക്കാലത്ത് ഈ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം ലഭ്യമാക്കുന്നതിന് ചാരിറ്റികളും ലോക്കല്‍ ചര്‍ച്ചുകളുമായി ചേര്‍ന്ന് പദ്ധതികള്‍ തയ്യാറാക്കണമെന്നും ഇതിനായി ഷുഗര്‍ ടാക്‌സില്‍ നിന്ന് ലഭിക്കുന്ന 41.5മില്യന്‍ പൗണ്ട് ഉപയോഗിക്കാന്‍ തയ്യാറാകണമെന്നുമാണ് സമിതി മന്ത്രിമാരോട് ആവശ്യപ്പെടുന്നത്. അവധി ദിനങ്ങള്‍ക്കു ശേഷം മടങ്ങിയെത്തുന്ന കുട്ടികളില്‍ പോഷകക്കുറവ് മൂലമുള്ള പ്രശ്‌നങ്ങള്‍ കാണാറുണ്ടെന്നും സമിതി വിലയിരുത്തി. ഇത് കുട്ടികളുടെ ബുദ്ധിശക്തിയെയും പഠനനിലവാരത്തെയും വരെ ബാധിക്കുന്നുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

അവധി ദിനങ്ങള്‍ക്കു ശേഷം ഈ വിധത്തില്‍ ഒട്ടേറെ കുട്ടികള്‍ സ്‌കൂളുകളില്‍ എത്തുന്നു എന്നത് വാസ്തവമാണെന്നും ഇംഗ്ലണ്ടിനു പുറമേ, വെയില്‍സ്, സ്‌കോട്ട്‌ലന്‍ഡ്, നോര്‍ത്തേ്ണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലും സമാന സാഹചര്യമാണ് നിലവിലുള്ളതെന്നും സമിതി വ്യക്തമാക്കുന്നു. ക്രിസ്പുകളും ബിസ്‌കറ്റുകളും മാത്രം കഴിക്കുന്ന കുട്ടികള്‍ക്ക് ഛര്‍ദ്ദി പോലുള്ള ശാരീരികാസ്വസ്ഥതകളുണ്ടാകുന്നുണ്ട്. ഫുട്‌ബോള്‍ മത്സരങ്ങളില്‍ നിന്ന് ശാീരീരികക്ഷമതയില്ലാത്തതിനാല്‍ ഇവര്‍ പുറത്തേക്ക് പോകുന്നതായും സമിതി നിരീക്ഷിക്കുന്നു.