കുട്ടികള്‍ക്ക് മികച്ച സ്‌കൂളുകളില്‍ പ്രവേശനം ലഭിക്കുന്നതിനായി ‘ധാര്‍മികതയ്ക്ക് നിരക്കാത്ത’ പ്രവൃത്തികള്‍ ചെയ്യുന്ന രക്ഷിതാക്കള്‍ അനവധിയാണെന്ന് റിപ്പോര്‍ട്ട്. പ്രൊഫഷണല്‍, മിഡില്‍ ക്ലാസ് രക്ഷിതാക്കളില്‍ മൂന്നിലൊന്ന് പേര്‍ക്കും ഇത്തരക്കാരെക്കുറിച്ച് അറിയാമെന്ന് റിപ്പോര്‍ട്ട് പറയുന്നു. രണ്ടാമതൊരു വീട് വാങ്ങുകയോ വാടകയ്ക്ക് എടുക്കുകയോ ചെയ്യുക, സ്‌കൂളിന് അടുത്ത് താമസിക്കുന്ന ബന്ധുക്കളുടെ വിലാസം ഉപയോഗിക്കുക തുടങ്ങിയ തന്ത്രങ്ങളാണ് ഇത്തരക്കാര്‍ ഉപയോഗിക്കുന്നത്. തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് പ്രവേശനം ലഭിക്കുന്നതിനാണ് രക്ഷിതാക്കള്‍ ഇത്തരം കുറുക്കുവഴികള്‍ തേടുന്നതെന്ന് സട്ടന്‍ ട്രസ്റ്റ് നടത്തിയ സര്‍വേയില്‍ വ്യക്തമായി.

ഫെയ്ത്ത് സ്‌കൂളുകളില്‍ അഡ്മിഷന്‍ ലഭിക്കുന്നതിനായി 31 ശതമാനം പേര്‍ ചര്‍ച്ച് സര്‍വീസുകളില്‍ സ്ഥിരമായി പങ്കെടുക്കുന്നു. ഇക്കാര്യം ധാര്‍മികമായി ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് സര്‍വേ പറയുന്നു. തങ്ങളുടെ കുട്ടിക്ക് നല്‍കിയ ഫസ്റ്റ് ചോയ്‌സ് ലഭിച്ചില്ലെങ്കില്‍ 29 ശതമാനം പേര്‍ അപ്പീലുമായി രംഗത്തെത്താറുണ്ട്. ഇത്തരം മാര്‍ഗ്ഗങ്ങള്‍ തേടുന്ന മാതാപിതാക്കളെ മറ്റു രക്ഷിതാക്കള്‍ക്ക് അറിയാമെന്ന വസ്തുതയും സര്‍വേ വ്യക്തമാക്കുന്നു. മികച്ച സ്‌കൂളുകളോട് അടുത്ത പ്രദേശങ്ങളില്‍ വീടുകള്‍ വാങ്ങുകയോ വാടകയ്ക്ക് എടുക്കുകയോ ചെയ്യുന്ന മാതാപിതാക്കളെക്കുറിച്ച് ഉന്നത സോഷ്യല്‍ ഗ്രൂപ്പുകളിലുള്ള അഞ്ചിലൊന്ന് രക്ഷിതാക്കള്‍ക്ക് അറിയാം.

എന്നാല്‍ അതിലും താഴ്ന്ന ക്ലാസിലുള്ളവരില്‍ ആറിലൊന്ന് പേര്‍ക്ക് മാത്രമേ ഈ വിവരങ്ങള്‍ ലഭിക്കുന്നുള്ളു. ആയിരത്തിലധികം രക്ഷിതാക്കളിലും കുട്ടികളിലുമാണ് സര്‍വേ നടത്തിയത്. സമൂഹത്തിന്റെ എല്ലാ ശ്രേണിയില്‍ നിന്നുമുള്ള മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികള്‍ക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം നല്‍കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് സട്ടന്‍ ട്രസ്റ്റ് സ്ഥാപകന്‍ സര്‍. പീറ്റര്‍ ലാംപല്‍ പറയുന്നു. പണം, വിദ്യാഭ്യാസം, ആത്മവിശ്വാസം എന്നിവ കൈവശമുള്ളവര്‍ക്ക് അത് വിജയകരമായി ചെയ്യാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.