ലണ്ടന്‍: പണമടച്ചില്ലെങ്കില്‍ സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ കുട്ടികളെ അനുവദിക്കില്ലെന്ന സ്‌കൂള്‍ നിലപാടിനെതിരെ മാതാപിതാക്കള്‍. ഉപകരണങ്ങള്‍ ഉപയോഗിക്കണമെങ്കില്‍ 6 പൗണ്ട് വീതം വിദ്യാര്‍ത്ഥികള്‍ നല്‍കണമെന്ന് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സില്‍ ടിപ്ടണിലുള്ള വെനസ്ബറി ഓക്ക് അക്കാഡമിയാണ് തീരുമാനിച്ചത്. എന്നാല്‍ ഇത് കുട്ടികള്‍ക്കിടയില്‍ വേര്‍തിരിവുണ്ടാക്കുമെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു.

ഉപകരണങ്ങള്‍ വാങ്ങുന്നതിനായി പണം സംഭാവനയായി നല്‍കാനാണ് അക്കാഡമി പേരന്റ്‌സ് കൗണ്‍സിലിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ പണം നല്‍കാത്ത കുട്ടികള്‍ക്ക് ഈ ഉപകരണങ്ങളില്‍ യാതൊരു വിധ അവകാശവും ഉണ്ടാകില്ല. ഈ നീക്കം കുട്ടികളെ സാമ്പത്തികവും സാമൂഹികവുമായുള്ള വിവേചനത്തിന് ഇരയാക്കുമെന്ന് ഓണ്‍ലൈന്‍ പരാതിയില്‍ രക്ഷിതാക്കള്‍ പറഞ്ഞു. നോ പേ, നോ പ്ലേ സ്‌കീം എന്നാണ് സ്‌കൂളിന്റെ പദ്ധതിയെ രക്ഷിതാക്കള്‍ വിശേഷിപ്പിക്കുന്നത്.

പണമടച്ചവരും അല്ലാത്തവരുമായ രക്ഷിതാക്കള്‍ ഈ പദ്ധതിക്ക് എതിരാണ്. അതുകൊണ്ടുതന്നെ ഇത് നിര്‍ത്തലാക്കണമെന്നും പെറ്റീഷന്‍ ആവശ്യപ്പെടുന്നു. അതേ സമയം ഈ പദ്ധതി പേരന്റ് കൗണ്‍സില്‍ തുടങ്ങി വെച്ചതാണെന്നായിരുന്നു പ്രിന്‍സിപ്പല്‍ മരിയ ബുള്‍ എക്‌സ്പ്രസ് ആന്‍ഡ് സ്റ്റാര്‍ ദിനപ്പത്രത്തോട് പ്രതികരിച്ചത്.