മരിച്ചവരുടെ ഓര്‍മ്മകള്‍ പുനരാവിഷ്‌കരിക്കാന്‍ കഴിയുമെന്ന് ശാസ്ത്രം. മരണത്തിനു ശേഷവും ഓര്‍മകള്‍ പുനസൃഷ്ടിക്കാന്‍ കഴിയുമെന്ന് ഇസ്രായേലില്‍ നിന്നുള്ള ഒരു സംഘം ശാസ്ത്രജ്ഞന്‍മാരാണ് അവകാശപ്പെടുന്നത്. കുറ്റാന്വേഷണ രംഗത്ത് വന്‍ കുതിച്ചുചാട്ടത്തിന് ഇടവരുത്തുന്ന കണ്ടുപിടിത്തമാണ് ഇതെന്ന് ഗവേഷകര്‍ പറയുന്നു. കൊലപാതകത്തിന് ഇരയായവരുടെ മസ്തിഷ്‌കത്തില്‍ പതിഞ്ഞ കാര്യങ്ങള്‍ അവലോകനം ചെയ്ത് കുറ്റവാളികളെ കണ്ടെത്താന്‍ ഈ സങ്കേതം വികസിക്കുന്നതോടെ സാധിക്കും. ബ്ലാക്ക് മിറര്‍ എന്ന സയന്‍സ് ഫിക്ഷന്‍ ഷോയില്‍ കുറ്റവാളികളെന്ന് കരുതുന്നവരുടെ ഓര്‍മ്മകള്‍ അന്വേഷകര്‍ വായിക്കുകയും അവ പുനരവതരിപ്പിക്കുകയും ചെയ്യുന്നതായി ചിത്രീകരിച്ചിട്ടുണ്ട്. അതിന് സമാനമായ സങ്കേതമാണ് ഇത്.

വളരെ ആകര്‍ഷകമായ ഒരു കണ്ടെത്തലാണ് ഇതെന്നായിരുന്നു യൂണിവേഴ്‌സിറ്റി ഓഫ് ബ്രിസ്റ്റോളിലെ ക്ലീ വാര്‍ബേര്‍ട്ടന്‍ ന്യൂ സയന്റിസ്റ്റ് മാസികയോട് പറഞ്ഞത്. മരണത്തിന് മിനിറ്റുകള്‍ക്ക് ശേഷം പ്രോട്ടീനുകള്‍ അഴുകാന്‍ തുടങ്ങുമെന്നതിനാല്‍ അന്വേഷണം വളരെ വേഗത്തില്‍ത്തന്നെ ആരംഭിക്കണംമെന്ന് വാര്‍ബേര്‍ട്ടന്‍ പറഞ്ഞു. മികച്ചൊരു ഫോറന്‍സിക് വിദഗ്ദ്ധന് നല്‍കാന്‍ കഴിയുന്നതിലും ഏറെയൊന്നും ഇതില്‍ നിന്ന് പ്രതീക്ഷിക്കാനികില്ലെന്നും ഡോ.വാര്‍ബേര്‍ട്ടന്‍ വ്യക്തമാക്കി. ജെറുസലേമിലെ ഹീബ്രൂ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഈ കണ്ടുപിടിത്തത്തിനു പിന്നില്‍.

തലച്ചോറില്‍ ഓര്‍മകള്‍ സൂക്ഷിക്കപ്പെടുന്നത് എപ്രകാരമാണെന്ന അന്വേഷണത്തിലായിരുന്നു ഇവര്‍. ജനിതകമായി നിയന്ത്രിക്കപ്പെടുന്ന പുതിയ പ്രോട്ടീനുകളാണ് ഈ ഡേറ്റാ സ്‌റ്റോറേജ് വ്യവസ്ഥയെന്നാണ് വ്യക്തമായത്. എലികളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ വ്യത്യസ്ഥമായ അനുഭവങ്ങള്‍ ജനികത പ്രവര്‍ത്തനങ്ങളില്‍ പലവിധത്തിലുള്ള മാറ്റങ്ങള്‍ വരുത്തുന്നുണ്ടെന്ന് കണ്ടെത്തി. എലികള്‍ക്ക് രോഗങ്ങള്‍ ഉണ്ടാക്കിയും വൈദ്യുഘാതം ഏല്‍പ്പിച്ചും കൊക്കെയിന്‍ നല്‍കിയും മറ്റുമായിരുന്നു പരീക്ഷണങ്ങള്‍. പിന്നീട് ഇവയെ ദയാവധം നടത്തി തലച്ചോറില്‍ പരീക്ഷണങ്ങള്‍ നടത്തുകയായിരുന്നു. ജീനുകളുടെ പ്രതികരണങ്ങള്‍ ഇതിലൂടെ രേഖപ്പെടുത്താനായി. ഇത്തരം പ്രതികരണങ്ങളുടെ സ്‌പെസിമെനുകള്‍ ഉണ്ടാക്കി ഓര്‍മകള്‍ ഡീകോഡ് ചെയ്യാനാകുമെന്നാണ് വിശദീകരണം.