നമ്മുടെ സൗരയൂഥത്തിന്റെ രഹസ്യങ്ങള്‍ ചുരുളഴിക്കുകയെന്നത് നിസാരമായ ജോലിയല്ല. ചൊവ്വാ ഗ്രഹത്തില്‍ ജീവനുണ്ടോ, അല്ലെങ്കില്‍ ഉണ്ടായിരുന്നോ എന്ന കാര്യം അന്വേഷിക്കുന്നതിനായി നിരവധി ദൗത്യങ്ങളാണ് ബഹിരാകാശ ഏജന്‍സികള്‍ അയച്ചിട്ടുള്ളത്. ഇവയില്‍ ഏറ്റവും പുതിയ ദൗത്യം ഗ്രഹത്തില്‍ പര്യവേഷണം ആരംഭിച്ചു. യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയും റഷ്യയുടെ റോസ്‌കോസ്‌മോസും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് പുതിയ പ്രോബ്. 2016 മാര്‍ച്ചില്‍ വിക്ഷേപിച്ച ഇതിന് 3.5 ടണ്‍ ഭാരമുണ്ട്. ഇത് ചൊവ്വയുടെ അന്തരീക്ഷത്തില്‍ നിലവിലുള്ള മീതെയ്ന്‍ വാതകം ഏതെങ്കിലും ജീവികളുടെ പ്രവര്‍ത്തനഫലമായി ഉണ്ടാകുന്നതാണോ എന്നാണ് അന്വേഷിക്കുന്നത്.

എക്‌സോ മാഴ്‌സ് മിഷന്റെ ഭാഗമായ ട്രേസ് ഗ്യാസ് ഓര്‍ബിറ്റര്‍ ഒരു വര്‍ഷത്തോളം ചൊവ്വയെ ചുറ്റിക്കറങ്ങും. കഴിഞ്ഞയാഴ്ച മീതെയിന്‍ വാതകത്തെക്കുറിച്ച് പഠിക്കാനുള്ള സെന്‍സറുകള്‍ ടിജിഒ ചൊവ്വയുടെ അന്തരീക്ഷത്തിലേക്ക് അയച്ചു. ആയിരത്തോളം ഭ്രമണങ്ങള്‍ക്ക് ശേഷം ചൊവ്വയെക്കുറിച്ചുള്ള ഏറ്റവും വലിയ ദുരൂഹത ഇത് വെളിച്ചത്ത് കൊണ്ടുവരുമെന്നാണ് കരുതുന്നത്. മീതെയ്ന്‍ വാതകം ജീവികളുടെ സാന്നിധ്യത്തിന്റെ തെളിവാണെന്ന് വേണമെങ്കില്‍ പറയാം. എന്നാല്‍ ചൊവ്വയില്‍ ഇതേവരെ ജീവനുള്ളതായി തെളിഞ്ഞിട്ടില്ല. പിന്നെയെങ്ങനെയാണ് ഈ വാതകം അന്തരീക്ഷത്തിലുണ്ടായത് എന്നാണ് പ്രോബ് അന്വേഷിക്കുന്നത്.

ഈ ദൗത്യം ശേഖരിക്കുന്ന വിവരങ്ങള്‍ ക്രോഡീകരിക്കാന്‍ ഏകദേശം ഒരു വര്‍ഷത്തോളം വേണ്ടിവരുമെന്നാണ് കരുതുന്നത്. അടുത്ത കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ വിഷയത്തില്‍ നിര്‍ണ്ണായകമായ വെളിപ്പെടുത്തലുകള്‍ ഉണ്ടായേക്കാമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ജീവികളുടെ പ്രവര്‍ത്തനഫലമായാണോ മീതെയിന്‍ വാതകം ചൊവ്വയുടെ അന്തരീക്ഷത്തില്‍ നിറഞ്ഞത് എന്ന ചോദ്യത്തിനായിരിക്കും ഉത്തരം ലഭിക്കുക. സൂക്ഷ്മ ജീവികളുടെ സാന്നിധ്യം പോലും ചൊവ്വയില്‍ കണ്ടെത്താനായാല്‍ ശാസ്ത്രത്തിന് അത് വലിയൊരു നേട്ടമായിരിക്കും.