സ്‌കോട്ട്‌ലന്‍ഡിലെ ഏറ്റവും വലിയ ഭൂവുടമയും ഡെന്‍മാര്‍ക്കിലെ ഏറ്റവും ധനികനായ വ്യക്തിയുമായ ആന്‍ഡേഴ്‌സ് ഹോള്‍ച് പോള്‍സെന് ഈസ്റ്റര്‍ കടുത്ത ദുഃഖമാണ് സമ്മാനിച്ചത്. ശ്രീലങ്കയിലുണ്ടായ ചാവേറാക്രമണത്തില്‍ ഇദ്ദേഹത്തിന്റെ മൂന്നു മക്കള്‍ കൊല്ലപ്പെട്ടു. സ്‌കോട്ട്‌ലന്‍ഡിലെ എഎസ്ഒഎസ് ഉടമയാണ് പോള്‍സെന്‍. നാലു മക്കളും ഭാര്യയുമായി ശ്രീലങ്കയില്‍ ഹോളിഡേക്കായി എത്തിയതായിരുന്നു ഇദ്ദേഹം. നാലു കുട്ടികളില്‍ ഒരാള്‍ മാത്രം രക്ഷപ്പെട്ടു. മരണ വിവരം പോള്‍സെനിന്റെ വക്താവ് സ്ഥിരീകരിച്ചെങ്കിലും കൊല്ലപ്പെട്ടവര്‍ ആരൊക്കെയാണെന്ന വിവരങ്ങള്‍ നല്‍കിയില്ല.

ആക്രമണം നടക്കുന്നതിനു ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് പോള്‍സെനിന്റെ മകളായ അല്‍മ സഹോദരങ്ങളായ ആസ്ട്രിഡ്, ആഗ്നസ്, ആല്‍ഫ്രഡ് എന്നിവരോടൊത്ത് ശ്രീലങ്കയിലെ അവധിക്കാലത്തിന്റെ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരുന്നു. നാഷണല്‍ തൗഹീദ് ജമാഅത്ത് എന്ന തീവ്രവാദി സംഘടനയാണ് ഈസ്റ്റര്‍ ദിനത്തില്‍ ഭീകരാക്രമണം നടത്തിയതെന്നാണ് ശ്രീലങ്ക അറിയിച്ചത്. അന്താരാഷ്ട്ര സഹായം ഈ സംഘടനയ്ക്ക് ലഭിച്ചിട്ടുണ്ടെന്നും ഐസിസ് പങ്കു പോലും ആക്രമണത്തില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ശ്രീലങ്ക വ്യക്തമാക്കി.

ഭീകരാക്രമണത്തില്‍ 290 പേര്‍ മരിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ 500ലേറെ ആളുകള്‍ക്ക് പരിക്കേറ്റു. കൊളംബോയുടെ പരിസരത്തുള്ള പള്ളികളിലും ഹോട്ടലുകളിലുമായി എട്ട് സ്‌ഫോടനങ്ങളാണ് ഉണ്ടായത്. സ്‌ഫോടനങ്ങളില്‍ 39 വിദേശികള്‍ കൊല്ലപ്പെട്ടു. എട്ട് ബ്രിട്ടീഷുകാരും യുകെ-യുഎസ് ഇരട്ട പൗരത്വമുള്ള രണ്ടു പേരും ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.