വക്കച്ചന്‍ കൊട്ടാരം
ഗ്ലാസ്‌ഗോ. സ്‌കോട്‌ലന്റില്‍ നടന്ന സ്‌കോട്ടീഷ് ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മലയാളിയായ ആല്‍ബര്‍ട്ട് ആന്റണി കിരീടം ചൂടി. ഇതോടെ യുകെയില്‍ നടക്കുന്ന ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ വിജയികളുടെ ലിസ്റ്റില്‍ മലയാളത്തിന്റെ പേരും ചേര്‍ക്കപ്പെട്ടു. 1998 മുതല്‍ മലയാളികള്‍ യുകെയില്‍ എത്തിത്തുടങ്ങിയിരുന്നെങ്കിലും ഇതാദ്യമായാണ് ഒരു മലയാളി യുകെയില്‍ ഈ നേട്ടം കൈവരിക്കുന്നത്.
ഗ്ലാസ്‌ഗോ കാമ്പസ് ലാംഗിലെ മലയാളി സമൂഹത്തിന്റെ എല്ലാമെല്ലാമായ ആന്റണിയുടെയും, സിനു ആന്റണിയുടെയും രണ്ട് മക്കളില്‍ മൂത്തമകനായ ആല്‍ബര്‍ട്ടാണ് ബോക്‌സിംഗ് രംഗത്ത് പുതുചരിത്രമെഴുതിയത്. കേവലം ഒരു വര്‍ഷം മുന്‍പ് മാത്രം റുഥര്‍ഗ്ലനിലെ Duries B.C Boxing Club ല്‍ ചേര്‍ന്ന ആല്‍ബര്‍ട്ട് അതികഠിനമായ പരിശീലനം ഒന്നുകൊണ്ടു മാത്രമാണ് 81kg വിഭാഗത്തില്‍ സ്‌കോട്ടിഷ് ചാംമ്പ്യനായത്. ഗ്ലാസ്‌ഗൊയിലെ സ്റ്റാര്‍ത്ത് ക്ലെയിഡ് യൂണിവേഴ്‌സിറ്റിയില്‍ അക്കൗണ്ടന്‍സിയില്‍ ബിരുദത്തിന് പഠിക്കുകയാണ് ആല്‍ബര്‍ട്ട് ആന്റണി.
സ്വതവേ വിനയാന്വിതനും, എല്ലാവര്‍ക്കും പ്രിയങ്കരനും, കലാകേരളവും, സെന്റ് ബ്രൈഡ്‌സ് ചര്‍ച്ചും ചേര്‍ന്ന് നടത്തിയ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പുതുതലമുറയ്ക്ക് വേണ്ടി നേതൃത്വം വഹിക്കുകയും ചെയ്ത ആല്‍ബര്‍ട്ട് ബോക്‌സിംഗ് റിംഗിലിറങ്ങിയാല്‍ ആളാകെ മാറും. പിന്നെ തീ പാറുന്ന ഇടികളാണ് ആല്‍ബര്‍ട്ടില്‍ നിന്ന് എതിരാളികള്‍ക്ക് നേരിടേണ്ടി വരിക. അല്പം പ്രതിരോധത്തിലേക്ക് എന്ന തോന്നല്‍ എതിരാളിക്ക് നല്‍കി തൊട്ടടുത്ത നിമിഷം കടന്നാക്രമിച്ച് ഇടിയുടെ മാലപ്പടക്കങ്ങള്‍ തീര്‍ക്കുന്ന രീതിയാണ് ആല്‍ബര്‍ട്ടിന്.
ഇന്നേവരെ ഒരു മലയാളിയും മുതിരാത്ത ഈ രംഗത്ത് ആല്‍ബര്‍ട്ടിന് പ്രചോദനമേകി സഹോദരി അലീന എപ്പോഴും അല്‍ബര്‍ട്ടിനോടൊപ്പമുണ്ട്. കൂടാതെ ആല്‍ബര്‍ട്ടിന് പൂര്‍ണ്ണ പിന്‍ന്തുണയുമായി കലാകേരളം ഗ്‌ളാസ്‌ഗോയും.

ചെറുപ്പം മുതലെ ബാസ്‌കറ്റ് ബോളിലും കരേട്ടയിലുമായിരുന്നു ആല്‍ബര്‍ട്ടിനു താല്പര്യം. അപ്രതീക്ഷിതമായി കൂട്ടുകാരില്‍ നിന്നു കിട്ടിയ പ്രചോദനത്താല്‍ ബോക്‌സിംഗ് രംഗത്ത് എത്തിയ ആല്‍ബര്‍ട്ടിന് ഈ മേഘലയില്‍ കേവലം ഒരു വര്‍ഷത്തെ പരിചയം മാത്രമേയുള്ളൂ. വ്യക്തമായ പരിശീലന മുറകള്‍, ദിനചര്യകളില്‍ വരുത്തിയ മാറ്റങ്ങള്‍, ശത്രുക്കളുടെ നീക്കങ്ങളെ നേരത്തെ തിരിച്ചറിയാനുള്ള മൂന്നാം കണ്ണ് ഇതൊക്കെ ആല്‍ബര്‍ട്ടിനെ വിജയത്തിലെത്തിച്ചു. ഗ്ലാസ്‌ഗൊയിലെ സെന്റ് ബ്രയിഡ് ചര്‍ച്ച് വികാരി ഫാ. മോര്‍ട്ടനാണ് ആല്‍ബര്‍ട്ടിന്റെ ആധ്യാത്മിക ഗുരു. മത്സരം നടന്ന സമയം മുഴുവനും ഫാ. മോര്‍ട്ടന്‍ ആല്‍ബര്‍ട്ടിന് വേണ്ടി പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു. തൃശൂര്‍ ജില്ലയിലെ ചാലക്കുടിയില്‍ പുതിയിടത്ത് കുടുംബാംഗമാണ് ആല്‍ബര്‍ട്ട്.

അത്യധികം അപകടം പിടിച്ച മേഖലയില്‍ ആല്‍ബര്‍ട്ടിനെ പ്രോത്സാഹിപ്പിക്കുന്നത് എന്തുകൊണ്ട് എന്ന മലയാളം യുകെ യുടെ ചോദ്യത്തോട് അല്‍ബര്‍ട്ടിന്റെ പിതാവ് പ്രതികരിച്ചത് ഇങ്ങനെ.

കുട്ടികളുടെ താല്പര്യമാണ് പ്രധാനം. അപകടം നിറഞ്ഞതാണെങ്കിലും അത് ശരിയായ ദിശയിലാണ് പോകുന്നതെങ്കില്‍ നമ്മള്‍ മാതാപിതാക്കന്മാര്‍ അതിനെ പ്രോത്സാഹിപ്പിക്കണം. എങ്കിലേ നമ്മുടെ മക്കള്‍ വിജയത്തിലെത്തുകയുള്ളൂ. ആധുനിക കാലഘട്ടത്തില്‍ പുതുതലമുറയേ പിറകോട്ടു കൊണ്ടു പോകുന്ന അറിവേ നമുക്കുള്ളൂ എന്ന് എന്റെ പ്രായത്തിലുള്ള എല്ലാ മാതാപിതാക്കളും ആഴത്തില്‍ മനസ്സിലാക്കേണ്ടതുണ്ട്. ഒരു സത്യം തുറന്നു പറഞ്ഞു എന്നു മാത്രം. ഇനിപ്പറയട്ടെ. മക്കള്‍ അപകട മേഘയില്‍ പ്രവര്‍ത്തിക്കുന്നത് കാണാന്‍ ഒരു മാതാപിതാക്കളും തയ്യാറാകില്ല. ഞാനും അതില്‍പ്പെട്ടയാളാണ്. മകന്റെ ഇഷ്ടത്തോട് ചേര്‍ന്നു നില്ക്കുന്നു എന്ന് മാത്രം. എന്റെ അനുഭവസമ്പത്തിന്റെ വെളിച്ചത്തില്‍ ശരിയും തെറ്റും ഞാന്‍ പറഞ്ഞു കൊടുത്തു. തിരിച്ചറിവ് ഉണ്ടാകേണ്ടത് അവര്‍ക്കാണ്. വിജയിച്ച് തിരിച്ച് വരും എന്ന് അവര്‍ക്ക് ആത്മവിശ്വാസവും ഉറപ്പുമുണ്ടെങ്കില്‍ നമ്മള്‍ മാതാപിതാക്കള്‍ എന്തിന് അവര്‍ക്ക് കീറാമുട്ടിയായി നിലകൊള്ളണം?? അവന്‍ അത് തെളിയ്ച്ചു. ഡോ. എ പി ജെ അബ്ദുള്‍ കലാം ഒരിക്കല്‍ പറഞ്ഞു. കുട്ടികളുടെ അത്മവിശ്വാസത്തില്‍ എനിക്ക് സംതൃപ്തിയാണുള്ളത്. ഞാനും അങ്ങനെ ചിന്തിക്കുന്ന ഒരു പിതാവാണ്. ദൈവീക ചിന്തകളുള്ള ഒരു പിതാവിന്റെ ആത്മവിശ്വാസമാണ് ഞങ്ങള്‍ മലയാളം യുകെ കണ്ടത്.

യുകെയിലെ ബോക്‌സിംഗ് രംഗത്ത് ഒരു പാട് പ്രതീക്ഷകളുള്ള താരമാകാന്‍ അല്‍ബര്‍ട്ടിന് സാധിക്കും എന്നതില്‍ സംശയമില്ല. ആഗോള മലയാളികള്‍ക്ക് അഭിമാനമാണ് ആല്‍ബര്‍ട്ടിന്റെ പ്രകടണം. കൂടുതല്‍ ഉയരത്തില്‍ എത്തിച്ചേരട്ടെ എന്നാശംസിക്കുന്നു.