സ്‌കോട്ടിഷ് പവര്‍ എനര്‍ജി വിലനിരക്കുകള്‍ വര്‍ദ്ധിപ്പിക്കുന്നു. ഏതാണ്ട് ഒരു മില്യണോളം വരുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ വര്‍ദ്ധിപ്പിച്ച നിരക്കിന് അനുസരിച്ചുള്ള അധിക ബില്ലുകള്‍ അടക്കേണ്ടി വരുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് കമ്പനി ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നത്. ജൂണ്‍ ഒന്ന് മുതല്‍ നിരക്ക് വര്‍ദ്ധന ബാധകമായിട്ടുള്ള ഗാര്‍ഹിക ഉപഭോക്താക്കള്‍ 63 പൗണ്ട് അധികം നല്‍കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. പുതിയ സര്‍ക്കാര്‍ പരിഷ്‌കാരങ്ങള്‍ വന്നതോടെ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ നിര്‍ബന്ധിതരാവുകായിരുന്നുവെന്നണ് കമ്പനി അധികൃതരുടെ വിശദീകരണം. വില വര്‍ദ്ധവിനെതിരെ ഉപഭോക്താക്കള്‍ പ്രതിഷേധവുമായി രംഗത്ത് വരാന്‍ സാധ്യതയുണ്ട്.

ഹോള്‍സെയില്‍ എനര്‍ജി വിലയും കംപല്‍സറി നോണ്‍-എനര്‍ജി വിലയുമാണ് നിരക്ക് വര്‍ദ്ധനവിന് കാരണമായിരിക്കുന്നതെന്ന് സ്‌കോട്ടിഷ് പവര്‍ വക്താവ് മാധ്യമങ്ങളെ അറിയിച്ചു. തങ്ങളുടെ മൂന്ന് മില്യണ്‍ ഉപഭോക്താക്കളില്‍ ഭൂരിഭാഗം പേര്‍ക്കും പുതിയ നിരക്ക് വര്‍ദ്ധന ബാധകമല്ലെന്നും അദ്ദേഹം പറഞ്ഞു. വര്‍ദ്ധനവ് ബാധിക്കാന്‍ സാധ്യതയുള്ള ഉപഭോക്താളോട് ഫിക്‌സ്ഡ് താരിഫ് പ്ലാനിലേക്ക് മാറാന്‍ കമ്പനി ആവശ്യപ്പെടുമെന്നും വക്താവ് പറയുന്നു. ഫികിസ്ഡ് താരിഫിലേക്ക് മാറുകയാണെങ്കില്‍ വില വര്‍ദ്ധന കാര്യമായി ബാധിക്കുകയില്ല. അതേസമയം വിലയിലുണ്ടായിരിക്കുന്ന മാറ്റം കൂടുതല്‍ കമ്പനികളിലേക്കും വ്യാപിക്കുമെന്നും പ്രതിസന്ധി രൂക്ഷമാകുമെന്നും വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

കഴിഞ്ഞ ആഴ്ച്ച ഇഡിഎഫും തങ്ങളുടെ ചാര്‍ജുകള്‍ വര്‍ദ്ധിപ്പിച്ചിരുന്നു. 16 പൗണ്ട് അധികമായി ഉപഭോക്താക്കള്‍ വര്‍ഷം നല്‍കേണ്ടി വരുമെന്ന് ഇഡിഎഫ് വൃത്തങ്ങള്‍ അറിയിച്ചു. ജൂണ്‍ ഒന്ന് മുതലായിരിക്കും നിരക്ക് വര്‍ദ്ധനവ് നിലവില്‍ വരിക. സര്‍ക്കാര്‍ തലത്തിലുണ്ടായിരിക്കുന്ന പോളിസി മാറ്റങ്ങളാണ് നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ കാരണമെന്നും ഉപഭോക്താക്കള്‍ സഹകരിക്കണമെന്നും ഇഡിഎഫ് മാനേജിംഗ് ഡയറക്ടര്‍ പറഞ്ഞു. ഇഡിഎഫിന് തൊട്ട്മുന്‍പ് ബ്രിട്ടീഷ് ഗ്യാസും വില വര്‍ദ്ധിപ്പിച്ചിരുന്നു. വര്‍ഷത്തില്‍ 60 പൗണ്ടാണ് ബ്രിട്ടീഷ് ഗ്യാസ് വര്‍ദ്ധിപ്പിച്ചത്. വര്‍ദ്ധനവ് കാരണമായി കമ്പനി ചൂണ്ടികാണിച്ചതും സമാന കാരണങ്ങളായിരുന്നു. എനര്‍ജി കമ്പനികള്‍ തുടരെ വില വര്‍ദ്ധിപ്പിക്കുമെന്ന കാര്യം പ്രതീക്ഷിച്ചതായിരുന്നുവെന്ന് മണിസൂപ്പര്‍മാര്‍ക്കറ്റിലെ സ്റ്റീഫന്‍ മുറൈ പ്രതികരിച്ചു.