എംആര്‍ വാക്‌സിനെതിരെ വലിയ രീതിയില്‍ ക്യാമ്പെയ്‌നുകൾ നടക്കുന്‌പോള്‍ ആയിരുന്നു ഒരു വനിത ഡോക്ടര്‍ ആ ‘സാഹസത്തിന്ട മുതിര്‍ന്നത്. അത് സാഹസമല്ലെന്ന് അവര്‍ക്ക് അറിയാമായിരുന്നു. എന്നാല്‍ വ്യാജ പ്രചാരണങ്ങളില്‍ പരിഭ്രാന്തരായി നില്‍ക്കുന്നവരെ ബോധ്യപ്പെടുത്താന്‍ അത് ചെയ്യേണ്ടി വന്നു. ഡോ ഷിംന അസീസ് മഞ്ചേരി മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ ഓഫീസര്‍ ആണ്. എംആര്‍ വാക്‌സിനെ കുറിച്ച് സംശയമുള്ള ഒരു കൂട്ടം രക്ഷിതാക്കള്‍ക്ക് മുന്നില്‍ വച്ച് ഡോ ഷിംന സ്വയം വാക്‌സിന്‍ കുത്തിവപ്പ് എടുക്കുകയായിരുന്നു. അതോടെ പലരുടേയും ആശങ്ക മാറുകയും ചെയ്തു.

സോഷ്യല്‍ മീഡിയയില്‍ ആരോഗ്യ സംബന്ധമായ വിഷയങ്ങള്‍ ശാസ്ത്രീയമായി അവതരിപ്പിക്കുന്ന ഇന്‍ഫോ ക്ലിനിക്കിന്റെ ഭാഗം കൂടിയാണ് ഡോ ഷിംന. സെക്കന്‍ഡ് ഒപ്പീനിയന്‍ എന്ന തലക്കെട്ടില്‍ ഡോ ഷിംന പല തെറ്റിദ്ധാരണകളും പൊളിച്ചടുക്കുന്നും ഉണ്ട്. ഇത്തവണ ആര്‍ത്തവത്തെ കുറിച്ചാണ് ഷിംന പറയുന്നത്….

ആണും പെണ്ണും

നിങ്ങള്‍ക്ക് സൂസൂ വെക്കണം എന്ന് വിചാരിക്കുക. റോഡ് സൈഡില്‍ പോയി നില്‍ക്കുന്നു, സിബ് അഴിക്കുന്നു… അയ്യോ, ഒരു മിനിറ്റ് ശ്ശേ! അങ്ങോട്ട് മാറി നില്‍ക്ക് പെങ്കൊച്ചേ, നിന്നോടല്ല. ഓണ്‍ലി പുരുഷന്മാര്‍ ഹിയര്‍. മൈ ക്വസ്റ്റിയന്‍ ഈസ്, അങ്ങനെ പൈനായിരം ഉറുപ്യ കടം വീട്ടുന്ന അനുഭൂതിക്ക് വേണ്ടി സിബ്ബഴിച്ച് മുള്ളാന്‍ നോക്കുമ്പോ രക്തം പുറത്തേക്ക് ഒലിച്ച് വന്നാല്‍ എങ്ങനിരിക്കും? നല്ല രസായിരിക്കുമല്ലേ? ഏതാണ്ട് ഇങ്ങനെയാണ് ഞങ്ങള്‍ പെണ്ണുങ്ങള്‍ക്ക് പെട്ടെന്നൊരു സുപ്രഭാതത്തില്‍ സംഭവിച്ചത്. എന്നിട്ടും ഞങ്ങള്‍ക്കൊരു ചുക്കും സംഭവിച്ചീല. അത് തന്നെ ആര്‍ത്തവം. ഇന്നത്തെ #SecondOpinion ഒരല്‍പ്പം ചോരക്കറ പുരണ്ടതാണ്.

ആ ചുവപ്പന്‍ പ്രസ്ഥാനത്തെ കുറിച്ച്

ഞങ്ങളില്‍ മിക്കവര്‍ക്കും ഇങ്ങനെയൊന്ന് വരാന്‍ പോണെന്ന് അറിയായിരുന്നു, ചിലര്‍ക്കൊക്കെ സൂചനയെങ്കിലും ഉണ്ടായിരുന്നു. ചിലര്‍ക്ക് സംഭവശേഷം കാര്യമെന്താണെന്ന് ചുറ്റുമുള്ളവര്‍ പറഞ്ഞു തന്നു. അപ്പോഴും കല്യാണം കഴിയും വരെ ഈ ചുവപ്പന്‍ പ്രസ്ഥാനത്തെക്കുറിച്ച് ലവലേശം ബോധമില്ലാതെ ഒരുപാട് ആണ്‍പിറന്നവന്‍മാര്‍ നടന്നു, ഇപ്പോഴും നടക്കുന്നു. ഇനി ബോധമുണ്ടെന്ന് പറയുന്നവരുടെ ബോധം ഒന്നഴിച്ച് നോക്കിയാലോ, പലരും മനസ്സിലാക്കി വച്ചിരിക്കുന്നതില്‍ മുക്കാലും അബദ്ധങ്ങളുടെ പെരുമഴയും. സാരമില്ല, അടുത്ത രണ്ടേ രണ്ട് മിനിറ്റ് കൊണ്ട് നമ്മളാ രഹസ്യത്തിന്റെ ചുരുളഴിക്കാന്‍ പോവുകയാണ്.

തയ്യാറെടുപ്പ്

ഗര്‍ഭപാത്രം എന്ന് പറയുന്ന അവയവമുണ്ടല്ലോ, അവിടം മിക്കപ്പഴും കുഞ്ഞാവ വരാന്‍ വേണ്ടി കുളിച്ച് കുട്ടപ്പനായി ഇരിക്കുകയാണ്. പുത്യാപ്ല വരുന്നതിനു മുന്‍പ് അറ ഒരുക്കി കാത്തിരിക്കുനത് പോലെ വന്നു കയറി അണ്ഡവുമായി ലൗ ആകാന്‍ പോകുന്ന ബീജത്തെ കാത്ത് ഗര്‍ഭപാത്രവും ഇങ്ങനെ ഒരുപാട് ഒരുക്കങ്ങള്‍ നടത്തുന്നുണ്ട്. വീട് പെയിന്റടിക്കുന്നതും കതകൊക്കെ അടച്ചുറപ്പാക്കുന്നതും പോലെ ഗര്‍ഭപാത്രത്തിനുള്ളില്‍ എന്‍ഡോമെട്രിയം എന്ന ആവരണം നിര്‍മ്മിക്കും. പുതിയ രക്തക്കുഴലുകള്‍ ഉണ്ടാക്കി അവിടത്തെ രക്തപ്രവാഹമെല്ലാം ഉഷാറാക്കുകയും ചെയ്യും.

കാത്തിരുന്നിട്ടും വന്നില്ലെങ്കില്‍

ഇത്രയൊക്കെ ഒരുക്കി കാത്തിരുന്നിട്ടും ആ മാസം അണ്ഢാശയത്തില്‍ നിന്നും പുറത്ത് വരുന്ന അണ്ഢത്തെ ഫലോപിയന്‍ ട്യൂബില്‍ വെച്ച് പിടികൂടാന്‍ വാല്‍മാക്രിയെ പോലെ തുള്ളിപ്പിടച്ച് ബീജം വന്നില്ലെങ്കില്‍ കല്യാണം മുടങ്ങിയ വീട് കണക്ക് ഗര്‍ഭാശയം ശോകമൂകമാകും. യഥേഷ്ടം രക്തപ്രവാഹം നേടി മിടുക്കിയായ ഗര്‍ഭപാത്രത്തിന്റെ ഉള്‍പാളിയായ എന്‍ഡോമെട്രിയം അതിന്റെ രക്തക്കുഴലുകള്‍ ഉള്‍പ്പെടെ ഇടിഞ്ഞുപൊളിഞ്ഞ് യോനി വഴി പുറത്ത് പോരുകയും ചെയ്യും. കൂട്ടത്തില്‍ ചെക്കന്‍ വരാത്തത് കൊണ്ട് വേസ്റ്റായ അണ്ഢവും പിണങ്ങി ഇറങ്ങിപ്പോകും. ഈ പോവുന്നതിനെയാണ് ആര്‍ത്തവം എന്ന് പറയുന്നത്. ഇങ്ങനെ പഴയത് പോയി വീണ്ടും ഫ്രഷായ ഗര്‍ഭപാത്രവും ഒന്നേന്ന് പണി തുടങ്ങും. പുതിയ എന്‍ഡോമെട്രിയം, പുതിയ അണ്ഢം. അവര്‍ ബീജേട്ടനെ കാത്ത് ഗര്‍ഭത്തെ സപ്പോര്‍ട്ട് ചെയ്യുന്ന പ്രൊജസ്‌ട്രോണ്‍ ഒഴുക്കി കൊതിയോടെ കാത്തിരിക്കും. ഇത് ആര്‍ത്തവവിരാമം വരെ ഓരോ മാസവും ആവര്‍ത്തിക്കും.

അതാണ് ഈ ദേഷ്യത്തിന് കാരണം

ഈ പറഞ്ഞ സംഗതി മാസാമാസം വരുമ്പോഴാണ് വീട്ടില്‍ ഭാര്യയും അമ്മയും പെങ്ങളും കൂട്ടുകാരിയും ക്ഷീണവും മടുപ്പും ദേഷ്യവുമൊക്കെ കാണിക്കുന്നത്. എന്‍ഡോമെട്രിയത്തെ പുറത്ത് ചാടിക്കാന്‍ വേണ്ടി ഗര്‍ഭപാത്രം ഞെളിപിരി കൊള്ളുന്നത് കാരണമാണ് വയറുവേദന ഉണ്ടാകുന്നത്. ഓള്‍ക്ക് ആര്‍ത്തവത്തിന് തൊട്ടുമുമ്പ് കണ്ട് വരുന്ന മെഗാസീരിയല്‍ നായികയെ അനുസ്മരിപ്പിക്കുന്ന കരച്ചിലും ആധിയും വേവലാതിയും ദേഷ്യവുമൊക്കെയുള്ള ചൊറിയന്‍ സ്വഭാവമാകട്ടെ, ഹോര്‍മോണുകളുടെ കയ്യാങ്കളി കൊണ്ട് വരുന്നതും. ചിലരുടെ ഭാഷയില്‍ ‘അവള്‍ടെ മറ്റേ സ്വഭാവം’ എന്നൊക്കെ അണപ്പല്ല് കടിച്ചു കൊണ്ട് വിശേഷിപ്പിക്കുമെങ്കിലും ഞങ്ങള്‍ ഡോക്ടര്‍മാരുടെ ഭാഷയില്‍ ഇതിന് ‘പ്രീ മെന്‍സ്ച്വറല്‍ സിണ്ട്രോം’ എന്ന് പറയും. യൂ നോ, ബേസിക്കലി ഞങ്ങള്‍ പെണ്ണുങ്ങള്‍ പഞ്ചപാവങ്ങളാണ്. സംശ്യണ്ടാ?

ആ സംശയം വേണ്ട

വാല്‍ക്കഷ്ണം : ആര്‍ത്തവസമയത്ത് ബന്ധപ്പെട്ടാല്‍ വെള്ളപ്പാണ്ട്/അംഗവൈകല്യം ഉള്ള കുഞ്ഞുണ്ടാകും എന്നാണ് കുറേ പേരുടെ വിശ്വാസം. മാസത്തില്‍ ഒരിക്കല്‍ മാത്രം ആകെ മൊത്തം ഇരുപത്തിനാല് മണിക്കൂര്‍ ജീവനോടെ ഇരുന്ന അണ്ഢം ബീജസങ്കലനം നടക്കാത്തത് കൊണ്ട് പുറന്തള്ളപ്പെടുന്നതാണ് ആര്‍ത്തവം. സാധാരണ ഗതിയില്‍, അപ്പോള്‍ ബന്ധപ്പെട്ടാല്‍ ഒരു പൂച്ചക്കുഞ്ഞ് പോലും ഉണ്ടാകില്ല. അപൂര്‍വ്വമായി പണി കിട്ടുന്നതിന് വേറെ വിശദീകരണമുണ്ട്, അപ്പോഴും ആ കുഞ്ഞിന് ആര്‍ത്തവം കാരണം വൈകല്യമുണ്ടാകില്ല. ഇതൊക്കെ, ആ സമയത്ത് ഓള്‍ക്ക് ഇച്ചിരെ റെസ്റ്റ് കിട്ടാന്‍ വേണ്ടി പണ്ടാരാണ്ട് പറഞ്ഞുണ്ടാക്കിയതാണേ…

[ot-video][/ot-video]