ലണ്ടന്‍: രണ്ടാം ജനഹിത പരിശോധനയ്ക്ക് മാത്രമാണ് നിഗല്‍ ഫാര്‍ജിനെ തോല്‍പ്പിക്കാനുള്ള ഏകമാര്‍ഗമെന്ന് ലേബര്‍ ഡെപ്യൂട്ടി നേതാവ് ടോം വാട്‌സണ്‍. ലേബര്‍ നിരയില്‍ ജെറമി കോര്‍ബന്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പ്രധാന്യം കല്‍പ്പിക്കപ്പെട്ടിട്ടുള്ള നേതാവാണ് ടോം വാട്‌സണ്‍. നേരത്തെ 40 ശതമാനം വരുന്ന ടോറി കൗണ്‍സിലര്‍മാര്‍ നിഗല്‍ ഫാര്‍ജിന്റെ പാര്‍ട്ടിയായ ബ്രെക്‌സിറ്റ് പാര്‍ട്ടി പിന്തുണ നല്‍കുമെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ പുറത്തുവന്നിരുന്നു. പിന്നാലെയാണ് മുന്നറിയിപ്പുമായി ലേബറിന്റെ മുതിര്‍ന്ന നേതാവ് തന്നെ രംഗത്ത് വന്നിരിക്കുന്നത്. നിഗല്‍ ഫാര്‍ജിന്റെ രാഷ്ട്രീയ നീക്കങ്ങളോട് പകുതി യോജിക്കുന്നുവെന്ന ഭാവം തുടര്‍ന്നാല്‍ വരാന്‍ പോകുന്ന യൂറോപ്യന്‍ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ലേബറിന് തിരിച്ചടിയുണ്ടാകുമെന്ന് ടോം വാട്‌സണ്‍ തുറന്നടിച്ചു. കൃത്യതയാര്‍ന്ന രാഷ്ട്രീയ നിലപാടുമായി ലേബര്‍ മുന്നോട്ടുപോകേണ്ട സമയമാണിതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

നിലവിലുള്ള സാഹചര്യത്തില്‍ രണ്ടാം ജനഹിത പരിശോധനയ്ക്കാണ് ലേബര്‍ മുന്‍തൂക്കം നല്‍കേണ്ടത്. അക്കാര്യത്തിലും കൂടുതല്‍ രാഷ്ട്രീയവും സുത്യര്യവുമായി കൃത്യത വരുത്താന്‍ പാര്‍ട്ടി ശ്രദ്ധചെലുത്തണം. സോഷ്യലിസവുമായി ബന്ധപ്പെട്ട് കിടക്കുന്ന മൂല്യബോധങ്ങളെ എങ്ങനെ രാജ്യത്തിന്റെ സാമൂഹികാവസ്ഥയിലേക്ക് കൊണ്ടുവരാമെന്നാണ് ലേബര്‍ സര്‍ക്കാര്‍ രൂപീകരിക്കുകയാണെങ്കില്‍ ചിന്തിക്കേണ്ട പ്രധാന കാര്യങ്ങളിലൊന്ന്. യൂറോപ്യന്‍ യൂണിയന്‍ അകത്ത് നില്‍ക്കുന്ന ചെറുതും വലുതുമായി ഇടതുപക്ഷ പാര്‍ട്ടികളെ ഒന്നിച്ചു നിര്‍ത്താനായിരിക്കണം നമ്മുടെ ശ്രമമെന്നും ലേബര്‍ പാര്‍ട്ടിയുടെ രണ്ടാമത്തെ തലവന്‍ ചൂണ്ടിക്കാണിക്കുന്നു. ടോം വാട്‌സന്റെ നിര്‍ദേശങ്ങള്‍ പാര്‍ട്ടിയില്‍ ചര്‍ച്ചയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തെ ലേബര്‍ പാര്‍ട്ടി രണ്ടാം ജനഹിതത്തെ ഗൗരവത്തോടെ കാണുന്നതായി മുതിര്‍ന്ന നേതാവ് ജെറമി കോര്‍ബന്‍ വ്യക്തമാക്കിയിരുന്നു. ജനങ്ങളുടെ ഹിതമെന്താണോ അക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടത് നിര്‍ണായകമാണെന്നാണ് കോര്‍ബന്റെ അഭിപ്രായം. ലേബര്‍ പാര്‍ട്ടിയിലും രണ്ടാം ജനഹിത പരിശോധനയ്ക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്. യൂറോപ്യന്‍ യൂണിയന് തെരഞ്ഞെടുപ്പില്‍ നിഗല്‍ ഫാര്‍ജിന്റെ ബ്രെക്‌സിറ്റ് പാര്‍ട്ടി നേട്ടമുണ്ടാക്കിയാല്‍ അത് ലേബറിന് ഗുണം ചെയ്യില്ലെന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇക്കാര്യം ടോം വാട്‌സണും ആവര്‍ത്തിക്കുന്നത്. എന്തായാലും യൂറോപ്യന്‍ യൂണിയന്‍ തെരഞ്ഞെടുപ്പ് ഇത്തവണ യു.കെയെ സംബന്ധിച്ച് നിര്‍ണായകമാണ്.