നടിയെ ഉപദ്രവിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. അഭിഭാഷകന്‍ ബി. രാമന്‍ പിള്ള മുഖേന ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. സിനിമയിലെ പ്രബലരായ ചിലര്‍ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നും മാധ്യമങ്ങളെയും പൊലീസിനെയും രാഷ്ട്രീയനേതാക്കളെയും ഇവര്‍ സ്വാധീനിച്ചുവെന്നും ദിലീപിന്റെ ജാമ്യാപേക്ഷയിലുളളതായി പ്രമുഖ പത്രം റിപ്പോർട്ട് ചെയ്തു. പ്രതി പള്‍സര്‍ സുനിയെ മുഖപരിചയം പോലുമില്ല. കേസ് അന്വേഷണവുമായി സഹകരിച്ചു. ഷൂട്ടിങ് പൂർത്തിയായതും വരാനിരിക്കുന്നതുമായ ചിത്രങ്ങൾ പ്രതിസന്ധിയിലാണെന്നും 50 കോടിയോളം രൂപ ഇതിനായി മുടക്കിയെന്നും ദിലീപിന്റെ ജാമ്യാപേക്ഷയിലുണ്ടെന്നും ചാൻൽ റിപ്പോർട്ട് ചെയ്തു.

ദിലീപ് രണ്ടാം തവണയാണ് ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കുന്നത്. നേരത്തെ ഹൈക്കോടതി ദിലീപിന് ജാമ്യം നിഷേധിച്ചിരുന്നു. അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി നല്‍കിയത്. എന്നാൽ ഇത് ഹൈക്കോടതി തളളുകയായിരുന്നു. ദിലീപിന് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്നും തുടരന്വേഷണത്തെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത്.

കഴിഞ്ഞ ഒരു മാസമായി ആലുവ സബ് ജയിലിൽ റിമാൻഡിൽ കഴിയുകയാണ് ദിലീപ്. ജൂലൈ 10 നാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്.