60 വര്‍ഷത്തോളം രഹസ്യമായി കിടന്ന ആര്‍ട്ടിക്കിലെ അമേരിക്കന്‍ നിര്‍മ്മിത ന്യൂക്ലിയര്‍ മിസൈല്‍ കേന്ദ്രത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു. കാലാവസ്ഥ മാറ്റങ്ങള്‍ മൂലം പ്രദേശത്തെ മഞ്ഞുരുകിയതോടെയാണ് കേന്ദ്രത്തിന്റെ അവശിഷ്ടങ്ങള്‍ പുറത്തു വന്നത്. ഗ്രീന്‍ലാന്റിലെ ഡാനിഷ് പ്രവിശ്യയായ ഉള്‍പ്രദേശത്ത് ശീതയുദ്ധക്കാലത്ത് അമേരിക്ക നിര്‍മ്മിച്ചതാണ് ഈ ക്യാമ്പ്. സെഞ്ച്വറി ക്യാമ്പ് എന്നാണ് ഈ കേന്ദ്രം അറിയപ്പെടുന്നത്. 1959 കാലഘട്ടത്തില്‍ ലോകത്തെമ്പാടും നിറഞ്ഞുനിന്നിരുന്ന പ്രതിസന്ധിയില്‍ സോവിയറ്റ് റഷ്യക്കെതിരെ ന്യൂക്ലിയര്‍ ആക്രമണങ്ങള്‍ നടത്താനായി അമേരിക്ക നിര്‍മ്മിച്ച കേന്ദ്രം പിന്നീട് ഉപയോഗ ശൂന്യമാകുകയായിരുന്നു. രഹസ്യ പദ്ധതി പ്രോജക്ട് ഐസ്‌വോം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഈ താവളത്തില്‍ നൂറു കണക്കിന് ബാലിസ്റ്റിക് മിസേലുകള്‍ സൂക്ഷിക്കാനായിരുന്നു അമേരിക്കയുടെ പദ്ധതി.

ആര്‍്ട്ടിക്കില്‍ നടപ്പിലാക്കിയ ഈ പദ്ധതി അതീവ രഹസ്യ സ്വഭാവമുള്ളതായിരുന്നു. ഗ്രീന്‍ലാന്റ് ആ സമയത്ത് ഭരിച്ചിരുന്ന ഡാനിഷ് അധികൃതരോട് പദ്ധതി ധ്രുവ പ്രദേശത്തെ പഠനം വിധേയമാക്കുന്നതിന് വേണ്ടിയുള്ളതാണ് എന്നായിരുന്നു അമേരിക്ക പറഞ്ഞിരുന്നത്. പക്ഷേ 1968കളിലെ മാറി വന്ന സാഹചര്യങ്ങളും മഞ്ഞുവീഴ്ച്ചയുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്‌നങ്ങളും പദ്ധതി ഉപേക്ഷിക്കാന്‍ അമേരിക്കയെ നിര്‍ബന്ധിതരാക്കി. ഏകദേശം നാല് കിലോമീറ്ററോളം നീണ്ടുനില്‍ക്കുന്ന ഭൂഗര്‍ഭ താവളത്തില്‍ ആശുപത്രി, തീയ്യേറ്റര്‍, പള്ളി എന്നിവ നിര്‍മ്മിച്ചിരുന്നു. ഏകദേശം 200 ഓളം സൈനികര്‍ ക്യാമ്പിന്റെ നിര്‍മ്മാണത്തിനായി ഉണ്ടായിരുന്നു. യുഎസ് സൈനിക കമാന്റര്‍മാര്‍ക്ക് ന്യൂക്ലിയര്‍ താവളം നൂറ്റാണ്ടുകളോളം മഞ്ഞുമൂടി കിടക്കുമെന്ന് ഉറപ്പുണ്ടായിരുന്നു.

ക്യാമ്പിലെ കെമിക്കല്‍ മാലിന്യങ്ങളും ന്യൂക്ലിയര്‍ പദാര്‍ഥങ്ങളുമെല്ലാം നൂറ്റാണ്ടുകള്‍ മഞ്ഞില്‍ രഹസ്യമായി സൂക്ഷിക്കപ്പെടുമെന്ന് യുഎസ് സൈനിക മേധാവികള്‍ കരുതിയിരുന്നു. 30 മുതല്‍ 65 മീറ്റര്‍ താഴ്ച്ചയിലുള്ള ക്യാമ്പിന്റെ ഭാഗങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. പക്ഷേ കാലവസ്ഥ വ്യതിയാനങ്ങള്‍ അവരുടെ ധാരണകളെ തിരുത്തി കുറിച്ചുകൊണ്ട് സൈനിക താവളത്തിന്റെ രഹസ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തു കൊണ്ടു വന്നിരിക്കുകയാണ്. ഗ്രീന്‍ലാന്റിലെ താപനിലയില്‍ ഉണ്ടാകുന്ന വ്യത്യാസം ക്യാമ്പിന്റെ പരിസര പ്രദേശങ്ങളെ മാലിന്യത്തില്‍ മുക്കാന്‍ സാധ്യതയുണ്ടെന്ന് ബ്രൗണ്‍ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞന്‍ ജെഫ് കോള്‍ഗന്‍ പ്രവചിച്ചിരുന്നു. പതിനായിരകണക്കിന് ലിറ്റര്‍ ഡീസല്‍, കെമിക്കലുകള്‍ കൂടാതെ ന്യൂക്ലിയര്‍ മാലിന്യങ്ങളും സെഞ്ച്വറി ക്യാമ്പിലെ മാലിന്യങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെടുമെന്നും ഗ്ലോബല്‍ എന്‍വിറോണ്‍മെന്റ് പൊളിറ്റിക്‌സില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.