ന്യുഡല്‍ഹി: സ്വവര്‍ഗരതി കുറ്റകരമല്ലാതാക്കുമെന്ന സൂചന നല്‍കി സുപ്രീം കോടതി. പ്രായപൂര്‍ത്തിയായവര്‍ തമ്മില്‍ പരസ്പരം ഉഭയസമ്മത പ്രകാരമുള്ള സ്വവര്‍ഗ രതി ക്രിമിനല്‍ കുറ്റമല്ലെന്ന് കോടതി വ്യക്തമാക്കി. ഐപിസി സെക്ഷന്‍ 377ന്റെ നിയമസാധുത സംബന്ധിച്ച കേസില്‍ വാദം തുടരവേയാണ് ഭരണഘടനാബെഞ്ചിന്റെ പരാമര്‍ശം.

അതേസമയം, കേസില്‍ കോടതിക്ക് യുക്തിപൂര്‍വ്വമായ തീരുമാനമെടുക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. സര്‍ക്കാരിന് വേണ്ടി ഇന്ന് അറ്റോര്‍ണി ജനറല്‍ കോടതിയില്‍ ഹാജരായില്ല. എഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് കോടതിയില്‍ എത്തിയത്. മനുഷ്യവും മൃഗങ്ങളും തമ്മിലുള്ള പ്രകൃതി വിരുദ്ധ ബന്ധത്തില്‍ വ്യക്തമായ നിര്‍വചനം വേണമെന്ന നിര്‍ദേശവും കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ചിട്ടുണ്ട്.

ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. സ്വവര്‍ഗ രതി ക്രിമിനല്‍ കുറ്റമാക്കുന്ന സെക്ഷന്‍ 377 റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നര്‍ത്തകനായ നവ്‌തേജ് സിംഗ് ജോഹാര്‍ ആണ് കോടതിയെ സമീപിച്ചത്. മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയാണ് ഹര്‍ജിക്കാരനു വേണ്ടി ഹാജരായത്. പ്രസ്തുത അനുഛേദം ക്രിമിനല്‍ കുറ്റമല്ലാതാക്കുക മാത്രമല്ല, ഇഷ്ടമുള്ള പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അവകാശം സംബന്ധിച്ച് വ്യക്തമായ വിധി വേണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു. സ്വകാര്യതയ്ക്കും തെരഞ്ഞെടുക്കാനുമുള്ള മൗലികാവകാശത്തിന്റെ ഭാഗമാണെന്നും വാദിച്ചു.

സെക്ഷന്‍ 377ന്റെ നിയമപരമായ സാധുത മാത്രമേ പരിഗണിക്കൂവെന്ന് തുടക്കത്തില്‍ തന്നെ വ്യക്തമാക്കിയ കോടതി, മറ്റു വിഷയങ്ങള്‍ പരിഗണിക്കില്ലെന്നും അറിയിച്ചിരുന്നു.