വിന്‍ഡോസ് 10 ഉള്‍പ്പടെ മൈക്രോസോഫ്റ്റ് വിന്‍ഡോസില്‍ പ്രവര്‍ത്തിക്കുന് കമ്പ്യൂട്ടറുകളെ ബാധിക്കുന്ന ഗുരുതരമായ സുരക്ഷാ വീഴ്ച ബ്രിട്ടീഷ് നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്റര്‍ (എന്‍.സി.എസ്.സി)കണ്ടെത്തിയതായി റിപ്പോര്‍ട്ട്.
റഷ്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ രഹസ്യ നിരീക്ഷണം നടത്തുന്നുണ്ടെന്ന ആശങ്കകളെ തുടര്‍ന്ന് ആന്റിവൈറസ് സോഫ്റ്റ് വെയറുകളില്‍ നിരീക്ഷണം നടത്തുന്നതിനിടയിലാണ് എന്‍.സി.എസ്.സി ഈ സുരക്ഷാ പ്രശ്‌നം കണ്ടെത്തിയത്.

കമ്പ്യൂട്ടറിന്റെ മുഴുവന്‍ നിയന്ത്രണവും കയ്യടക്കാന്‍ ഹാക്കര്‍മാരെ സഹായിക്കാന്‍ ശേഷിയുള്ള ഒരു റിമോട്ട് കോഡ് എക്‌സിക്യൂഷന്‍ ബഗ് എന്നാണ് ഈ സുരക്ഷാ വീഴ്ചയെ എന്‍.സി.എസ്.സി വിശദീകരിക്കുന്നത്. പഴയ കമ്പ്യൂട്ടറുകള്‍ക്കും അപ്‌ഡേറ്റ് ചെയ്ത സുരക്ഷാ സംവിധാനങ്ങളില്ലാത്ത കമ്പ്യൂട്ടറുകള്‍ക്കുമാണ് ഈ സുരക്ഷാ ഭീഷണിയുള്ളത്.

എന്തായാലും ഈ ബ്രിട്ടീഷ് ഏജന്‍സിയുമായി സഹകരിച്ച് മാല്‍വെയര്‍ പ്രൊട്ടക്ഷന്‍ എഞ്ചിന്‍ അപ്‌ഡേറ്റ് ചെയ്യാനുള്ള നടപടികള്‍ മൈക്രോസോഫ്റ്റ് ആരംഭിച്ചുകഴിഞ്ഞു.